2006-02-09

സംവൃതോകാരത്തിന്റെ ചിഹ്നം - 2

ഇതിനുമുമ്പത്തെ എന്റെ പോസ്റ്റ്
“വാക്കിനിടയിലുള്ള ചന്ദ്രക്കല സംവൃതോകാരമല്ലാതെയും വാക്കിനവസാനമുള്ളത്‌ സംവൃതോകാരമായും ഉച്ചരിച്ചാല്‍ മതി. “

അതു നല്ല നിര്‍ദ്ദേശം തന്നെ. പക്ഷേ, അതു മതിയാകുമോ എന്നൊരു സംശയം. താഴെപ്പറയുന്ന ഘട്ടങ്ങളില്‍:
  • ഹൃദാകാശം = ഹൃത്‌ + ആകാശം എന്നു സന്ധി തിരിച്ചു കാണിക്കുമ്പോള്‍ അതു്‌ ഹൃതു്‌ + ആകാശം ആണെന്നൊരു സംശയം തോന്നില്ലേ? ഇതൊക്കെ സംസ്കൃതമല്ലേ, മലയാളത്തിലെന്തിനിതൊക്കെ എന്നൊരു ചോദ്യം വരാം. പക്ഷേ, ഇതൊക്കെ മലയാളത്തിലും ആവശ്യമല്ലേ? " 'പ്രാഗ്ജ്യോതിഷം' എന്നതിലെ 'പ്രാഗ്‌' ഒരു ഉപസര്‍ഗ്ഗമാണു്‌" എന്നു പറയുന്നിടത്തും ഈ പ്രശ്നമില്ലേ?
  • കായ്‌ - കായു്‌, കാര്‍ - കാറു്‌ തുടങ്ങിയ സ്ഥലങ്ങളിലും ഇങ്ങനെ വ്യവച്ഛേദിക്കേണ്ട ആവശ്യമുണ്ടു്‌. ഒരു കവിതയിലോ പാട്ടിലോ ആണു്‌ ഇവ വരുന്നതെങ്കില്‍, അര്‍ത്ഥം ഒന്നായാല്‍ക്കൂടി ഒന്നല്ലാതെ മറ്റേ രൂപം എടുക്കേണ്ടി വരും.
  • മറ്റു ഭാഷാപദങ്ങള്‍ മലയാളത്തിലെഴുതുമ്പോള്‍. ഉദാ: "ക്യാ ബാത്‌ ഹൈ". ഇതു്‌ "ക്യാ ബാതു്‌ ഹൈ" എന്നു വായിക്കരുതല്ലോ.
ഉമേഷിന്റെ ഈ വാദങ്ങളെല്ലാം ശരിയാണ്; പക്ഷെ, ഒരു ‘സാധാരണ’ മലയാളിക്ക്‌ ഇവിടെ എടുത്തുകാണിച്ചിരിക്കുന്ന കുറവുകള്‍ എന്തുമാത്രം പ്രാധാന്യമുള്ളതാണെന്ന കാര്യത്തിലാണ് എന്റെ സംശയമിരിക്കുന്നത്‌. ഇതിനേക്കാള്‍ മലയാളിക്ക്‌ പ്രശ്നമുണ്ടാക്കുന്ന ‘ഒവര്‍ലോഡിങ്ങുകളാണ്’ മറ്റുള്ള പലതും. ഉദാഹരണം: രണ്ട്‌ ‘ന’. [എന്റെ താത്പര്യം കുറച്ചുകൂടി കടുത്തതാണ്. മലയാളത്തിന് ഒരു ഫൊണറ്റിക് അക്ഷരമാല വേണം; ഇംഗ്ലീഷിനുള്ളത്‌ പോലെ. പണ്ഡിതര്‍ക്ക്‌ ഒരു അക്ഷരത്തിന്റെ ഉച്ചാരണം ഒരാശയക്കുഴപ്പത്തിനിടയാക്കാത്ത വണ്ണം അവതരിപ്പിക്കേണ്ടിവരുമ്പോള്‍ തീര്‍ച്ചയായും ഉപയോഗപ്പെടും. ആ വര്‍ണ്ണമാലയില്‍ പ്രത്യേകം കൊണ്ടുവരേണ്ട കൂടുതല്‍ കാര്യങ്ങള്‍ക്കുദാഹരണങ്ങള്‍: രണ്ട്‌ തരം ‘വ’ കള്‍, റ ര എന്നിവയുടെ ചിഹ്നങ്ങള്‍ എന്നിങ്ങനെ.]

ഉമേഷിന്റെ ഉദാഹരണങ്ങളില്‍ ഒരു സംശയം. ‘കാറ്‌‘ എന്നത്‌ സംവൃതോകാരത്തോട് കൂടിയും ‘കാര്‍‌‘ എന്നത്‌ സംവൃതോകാരമില്ലാതെയും അല്ലേ ഉച്ചരിക്കേണ്ടത്‌. അപ്പോള്‍ പ്രശ്നമെവിടെ? പിന്നെ അര്‍ഥം ഒന്നായ രണ്ട്‌ വാക്കുകളെ പാട്ടിനും മറ്റുമായി വേര്‍തിരിക്കാന്‍ വേണ്ടി‍ മാത്രമായി ഒരക്ഷരം ഉണ്ടാവരുത്‌. അക്ഷരം എന്നതിന്റെ പൊതുവെ ഉപയോഗിക്കപ്പെടുന്ന നിര്‍വചനം ‘അര്‍ഥവ്യത്യാസം ദ്യോതിപ്പിക്കാനായി ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍’ എന്നാണ് (കുറച്ചുകാ‍ലം മുമ്പുണ്ടായ യുണീക്കോഡ് ചര്‍ച്ചകളും ഓര്‍ക്കുക). കാരണം അക്ഷരം ഒരു ദൃശ്യമാധ്യമമാണ് (ശ്രാവ്യത്തിലേയ്ക്കുള്ള കണ്‌വെര്‍ഷന്‍ ഭാഷ അറിയുന്നവര്‍ വളരെ എളുപ്പം നിര്‍വഹിക്കാറുണ്ടെങ്കിലും). അതായത്‌ ‘കായ്’ എന്നും ‘കായു്’ എന്നും പാട്ടുകള്‍ക്ക്‌ വേണ്ടി വേര്‍തിരിക്കാന്‍ മാത്രമാണെങ്കില്‍ സംവൃതോകാരത്തിന് പ്രത്യേകം ചിഹ്നത്തിന്റെ കാര്യമൊന്നുമില്ല.

...ഒരു കാലത്തു നാം അന്യഭാഷാപദങ്ങളില്‍ സംവൃതോകാരം ചേര്‍ത്തുപയോഗിച്ചിരുന്നു. bus - ബസ്സു്‌, record - റിക്കാര്‍ട്ടു്‌ എന്നിങ്ങനെ. പക്ഷേ അടുത്തകാലത്തു്‌ നാം അന്യഭാഷാപദങ്ങളെ അവയുടെ ശരിയായ ഉച്ചാരണത്തില്‍ പറയാനും എഴുതാനുമാണു ശ്രമിക്കുന്നതു്‌. എല്ലാം കഴിയില്ലെങ്കിലും, കഴിയുന്നത്ര കണ്‍ഫ്യൂഷന്‍ കുറയ്ക്കണമല്ലോ.

എന്റെ വ്യക്തിപരമായ അഭിപ്രായം, ഓരോ വാക്കും അതാത്‌ ഭാഷയിലേക്ക്‌ സ്വാംശീകരിക്കണം എന്നാണ്. അതായത്‌, മലയാളത്തില്‍ നമ്മള്‍ ‘കാറ്‌‘ എന്നുച്ചരിക്കുന്നതിന്റെ ഇംഗ്ലീഷ്‌ ഉച്ചാരണം ‘ഖാര്‍ഴ്’ എന്നൊക്കെആവും. എന്നാലാവാക്ക്‌ മലയാളത്തില്‍ അങ്ങനെ തന്നെ ഉച്ചരിച്ചാല്‍ മുഴച്ചുനില്‍ക്കും. ഫോണ്ടുകളുടെ ലോകത്തുനിന്നും പറയുകയാണെങ്കില്‍, കൊറിയര്‍ ന്യൂവില്‍ എഴുതിയ വാചകത്തിനിടയില്‍ ഏരിയലില്‍ നമ്പറുകളെഴുതുമ്പോലെ ചേരാതിരിക്കും. അതുംകൂടാതെ, വാക്കുകള്‍ നമ്മള്‍ ഇംഗ്ലീഷില്‍ നിന്നും അറബിയില്‍ നിന്നും സ്പാനിഷില്‍ നിന്നും സംസ്കൃതത്തില്‍ നിന്നും ഒക്കെ എടുക്കുന്നുണ്ടല്ലോ. അതെല്ലാം ഭാഷയിലേക്ക്‌ സ്വാംശീകരിച്ച്‌ അവ നമ്മുടെ സ്വന്തമാക്കുകയാണ് വേണ്ടത്‌. അല്ലാതെ ഒരു വാചകത്തിലെ സംസ്കൃതത്തില്‍ നിന്നെടുത്തവ സംസ്കൃതം പോലെയും അറബിയില്‍ നിന്നെടുത്തവ അങ്ങനെയും നിന്നാല്‍ പിന്നെ കേള്‍ക്കാന്‍ നല്ല ഇമ്പമുണ്ടാവും, മലയാളം പോലെ തോന്നുകയും ചെയ്യും! ഈ വാദം എന്റെ പഴയ ആസപ്റ്റന്‍സ് /ഇവലൂഷന്‍ വാദം തന്നെയാണെന്ന്‌ മനസിലാവാന്‍ വലിയ പ്രയാസമില്ലല്ലൊ.

രണ്ടാമത്തേതില്‍ (കക്കാടിന്റെ കവിത) "റു്‌" എന്നു്‌ അവസാനത്തില്‍ വരുന്നതു്‌ "റ്‌" എന്നെഴുതിയതു്‌ അര്‍ദ്ധാക്ഷരത്തെ കുറിക്കാന്‍ "ര്‍" എന്ന ചില്ലക്ഷരം ഉള്ളതുകൊണ്ടാണു്‌. ചില്ലില്‍ നിന്നു വ്യത്യസ്തമായി "റ്‌" എന്ന അര്‍ദ്ധാക്ഷരത്തിനു്‌ ഉച്ചാരണഭേദമില്ല. അതിനാല്‍ പ്രസാധകന്‍/മുദ്രാലയക്കാര്‍ ഇങ്ങനെ എഴുതിയിരിക്കാം. ഇതു്‌ എല്ലാ ചില്ലിനും ബാധകമാണു്‌ - ണ്‌, ന്‌, ല്‌, ള്‌ എന്നിവയും ണു്‌, നു്‌, ലു്‌, ളു്‌ എന്നിവയെ സൂചിപ്പിക്കാനായിരിക്കും എഴുതുക. (ഇതിനു്‌ ഒരപവാദം 'ല്‌' ആണു്‌. 'ല്‍' എന്ന ചില്ലു്‌ പലപ്പോഴും തകാരത്തെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നതുകൊണ്ടു്‌ (ഉദാ: കശ്ചില്‍), അതല്ല ലകാരം തന്നെയാണു്‌ എന്നു കാണിക്കാന്‍ "ല്‌" എന്നെഴുതാം - പ്രത്യേകിച്ചു സംസ്കൃതം മലയാളലിപിയില്‍ എഴുതുമ്പോള്‍.


സംവൃതോകാരത്തിന്റെ ചിഹ്നം എന്തായിരിക്കണം എന്നുള്ളത്‌ ഒരു നൂറ്റാണെങ്കിലുമായി ഒത്തുതീര്‍പ്പില്ലാത്ത പ്രശ്നമാണെന്ന്` കാണിക്കുകമാത്രമാണെന്റെ ഉദ്ദേശം.

യൂണിക്കോഡില്‍ ചില്ലിനു പ്രത്യേകം encoding ഇല്ലെങ്കില്‍ ഈ പ്രശ്നം രൂക്ഷതരമാകും. "പാല്‍" എന്നതിനും "പാല്‌" എന്നതിനും ഒരേ encoding ആണെങ്കില്‍ രണ്ടാമത്തേതിനെ "പാലു്‌" എന്നതില്‍ നിന്നു വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകും.


യുണിക്കോഡ്‌ മലയാളത്തിനുവേണ്ടിയാണ്. അല്ലാതെ യുണീക്കോഡിനുവേണ്ടിയാവരുത്‌ മലയാളം. അത്രയേ അതിനെ പറ്റി പറയാനുള്ളൂ..



പുതിയ ലിപിയില്‍ ഞാന്‍ പറഞ്ഞതുപോലെ വ്യത്യാസം വരുത്തിക്കാന്‍ കഴിയും എന്നു്‌ എനിക്കു വ്യാമോഹമില്ല. പക്ഷേ പഴയ ലിപിയിലെങ്കിലും (മിക്കവാറും യൂണിക്കോഡ്‌ ഫോണ്ടുകളും പഴയ ലിപിയിലാണല്ലോ) ഇങ്ങനെയെഴുതുന്നതിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കാമെന്നാണു്‌ ഞാന്‍ ഉദ്ദേശിച്ചതു്‌. വന്നുപോയ തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ടല്ലോ. ഞാന്‍ നിര്‍ദ്ദേശിച്ച രൂപങ്ങള്‍ തെറ്റല്ലല്ലോ. മറ്റേ രൂപങ്ങള്‍ തെറ്റാണോ ശരിയാണോ എന്നു തര്‍ക്കമുണ്ടെന്നല്ലേ ഉള്ളൂ? അപ്പോള്‍ തെറ്റല്ലെന്നുറപ്പുള്ള ഒരു രീതി ഉപയോഗിക്കുന്നതല്ലേ കൂടുതല്‍ ഉചിതം?


ശരിതെറ്റുകളുടെ മോഡലിനോട്‌ എനിക്ക്‌ യോജിപ്പില്ലെന്ന്‌ അറിയാമല്ലോ :)


പുതിയ ലിപിയുടെ ഉപയോഗത്തെ സിബുവിന്റെ acceptance തിയറിയുമായി എനിക്കു യോജിപ്പിക്കാന്‍ കഴിയുന്നില്ല. മൂക്കുപൊത്തി വായ്‌ തുറന്നിട്ടു്‌, ഒരു കുഴല്‍ വെച്ചു അണ്ണാക്കിലൊഴിച്ച കഷായം പൂര്‍ണ്ണമനസ്സോടെ accept ചെയ്തു എന്നു പറയുന്നതുപോലെയാണു്‌. 1971-നു ശേഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും പുതിയ ലിപി പഠിക്കേണ്ട ഗതികേടാണുണ്ടായതു്‌. പുതിയ ലിപി കൊണ്ടുവന്നപ്പോള്‍, അതു്‌ ടൈപ്‌റൈറ്ററിലും അച്ചടിയിലും മാത്രമേ ഉപയോഗിക്കാവൂ എന്നും, കൈയെഴുത്തില്‍ പഴയ ലിപി തന്നെ ഉപയോഗിക്കണമെന്നും ഒരു ഇണ്ടാസുണ്ടായിരുന്നു. ആരു കേള്‍ക്കാന്‍? അതുമൂലം വൃത്തികെട്ട കൊടിലുകളും കുനിപ്പുകളും കൊണ്ടു കൈയക്ഷരം വൃത്തികേടായതു മാത്രം മിച്ചം. പലരും കു, കൃ എന്നിവ പുതിയ ലിപിയില്‍ ഒരുപോലെയാണു്‌ എഴുതുന്നതു്‌.


ഒരു നാചുറല്‍ സെലക്ഷനിലും ഈക്വാലിറ്റി വേണം എന്നൊന്നുമില്ല. (ഉണ്ടാവാറുമില്ല). മോണോപ്പോളി ഉണ്ടാവരുത്‌; അത്രയേ ഉള്ളൂ. മോണോപ്പോളി ആദ്യം ചുറ്റുമുള്ളവയെ നശിപ്പിച്ച്‌, പിന്നെ സ്വയം നശിക്കുന്നു. [മോണോപ്പോളി പാടില്ല എന്നത്‌ ഭാഷയുടെ ലോകത്ത്‌ മാത്രമല്ല, അധികാരത്തിന്റെയും മാര്‍ക്കറ്റിന്റെയും ലോകത്തിലും വാലിഡാണ്] അതുപോലെ തന്നെ, ഇന്നലത്തെ ചരിത്രം തിരുത്താന്‍ ശ്രമിക്കുന്നത്‌ നാളെയെ അടിച്ചേല്‍പ്പിക്കുമ്പോലെ തന്നെയാണ്. അതുകൊണ്ട്‌ ദശാബ്ദങ്ങള്‍ക്ക്‌ മുമ്പെന്തുണ്ടായി എന്നത്‌ വെറും അക്കാഡമിക് താല്പര്യമായിരിക്കണം. ഇന്നത്തെ സാഹചര്യങ്ങള്‍ വേറെ. ആ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഇന്നുള്ളതിനെ എങ്ങനെ മെച്ചപ്പെടുത്താം എന്നുമാത്രമാലോചിച്ചാല്‍ മതി.


ഭാഷയുടെ കാര്യത്തില്‍ ഗവണ്‍‌മെന്റ് ഇങ്ങനെ പുതുമകള്‍ കണ്ടുപിടിക്കുന്നതില്‍ എനിക്കും നല്ല അമര്‍ഷമുണ്ട്‌. ഗവണ്മെന്റിന്റെ രീതിയല്ല അച്ചടിയും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത്‌ എന്നുവരുമ്പോള്‍ പിന്നെ, ഗവണ്മെന്റും ഈ കണ്ടുപിടുത്തങ്ങളില്‍ അല്പം പതുക്കെ ആയിക്കോളും.


ചുരുക്കത്തില്‍ സംവൃതോകാരത്തിന്റെ കാര്യത്തില്‍ ഒരു ഉകാരം കൂടുതലിടുന്നതുകൊണ്ട്‌ സാധാരണഎഴുത്തുകാരന്‍ പ്രത്യേകിച്ചൊന്നും കിട്ടുന്നില്ല എന്ന പക്ഷമാണെനിക്കിപ്പോഴും.

ഇതിനുശേഷമുള്ള പോസ്റ്റ്

6 comments:

  1. സിബ്വേ,
    രണ്ട് ‘ന’ യുടെ ആവശ്യം മനസ്സിലായി. രണ്ട് തരം ‘വ’ കള്‍ എന്നത്...?

    ReplyDelete
  2. സ്വാര്‍ത്ഥാ... ഉത്തരം ഞാനൊരു പോസ്റ്റായി ഇട്ടിട്ടുണ്ട്‌.

    ReplyDelete
  3. സിബൂ,

    കുറെക്കാലമായി ഞാന്‍ ഈ കുറ്റം കണ്ടുപിടിക്കലുമായി നടക്കാന്‍ തുടങ്ങിയിട്ടു്. സിനിമാപ്പാട്ടിന്റെ വരികളില്‍, സിനിമാപ്പാട്ടിന്റെ ട്യൂണില്‍, വഴിയില്‍ വെച്ചിരിക്കുന്ന ബോര്‍‌ഡില്‍, ബ്ലോഗില്‍, വെബ് പേജുകളില്‍, അങ്ങനെ പറ്റുന്നിടത്തെല്ലാം.

    എന്റെ ഈ അഭ്യാസങ്ങള്‍ക്കു പ്രതികരണം ഉണ്ടായിട്ടുണ്ടെങ്കില്‍ അതു് ഇതുവരെ രണ്ടു വിധത്തിലായിരുന്നു:

    1) “എങ്ങനെയായാല്‍ നിനക്കെന്നാ ചേതം ചെക്കാ, ആശയസംവാദനമല്ലേ ഭാഷയുടെ ലക്ഷ്യം? ഇതൊക്കെ പറയുന്ന സമയത്തു വല്ലതും പണി ചെയ്തു നാലു പുത്തനുണ്ടാക്കാ‍ന്‍ നോക്കടാ” എന്ന രീതി. ഇവരെ ഞാനങ്ങു് അവഗണിച്ചു. “പോടാ പുല്ലേ” എന്നു മനസ്സില്‍ പറഞ്ഞു.

    2) “ഇങ്ങേരു പറയുന്നതൊക്കെ ശരിയാണല്ലോ. അപാര കണ്ടുപിടിത്തം! എന്നാല്‍പ്പിന്നെ നമുക്കും അതുപോലെ തന്നെ ചെയ്യാം” എന്ന രീതി. ഇതല്പം സന്തോഷമൊക്കെ എനിക്കു തന്നു എന്നതു ശരി തന്നെ. പക്ഷേ ഇതൊക്കെ കേട്ടു് ഞാന്‍ പറയുന്ന പല വിഡ്ഢിത്തങ്ങളും ശരിയാണെന്നു ഞാന്‍ തന്നെ വിശ്വസിച്ചുപോന്നു. പലപ്പോഴും പിന്നീടു വിഡ്ഢിത്തം മനസ്സിലാക്കി തിരുത്തിയിട്ടുണ്ടു്.

    ഇതിനു രണ്ടിനുമിടയിലായി സിബു മാത്രമേ പ്രതികരിച്ചിട്ടുള്ളൂ. യുക്തിയുക്തമായി, ഞാന്‍ പറയുന്നതിലെ വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടിയ സിബുവില്‍ നിന്നാണു് ഈ അടുത്ത കാലത്തു് ഞാന്‍ ഏറ്റവുമധികം പഠിച്ചതു്. വളരെ വളരെ നന്ദി.

    നമ്മള്‍ പറഞ്ഞുവന്ന വിഷയത്തെപ്പറ്റി (സംവൃതോകാരം) എനിക്കു കുറെക്കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. മിക്കവാറും ഞാനും സിബുവിന്റെ ഭാഗത്തെയ്ക്കു് അല്പം ചായുമെന്നു തോന്നുന്നു.

    എന്തായാലും, സംവൃതോകാരത്തോടുകൂടിത്തന്നെ എഴുതാനാണു ഞാന്‍ തീരുമാനിച്ചിരിക്കുന്നതു്. അതു തെറ്റല്ല എന്നാണു് എന്റെ വിശ്വാസം. എങ്കിലും, മറ്റുള്ളവരോടു് അങ്ങനെ ചെയ്യണം എന്നു പറയണോ എന്നു് ഇനിയും ആലോചിക്കേണ്ടിയിരിക്കുന്നു.

    ഈ സംവാദങ്ങള്‍ വളരെ വിജ്ഞാനപ്രദമാണെന്ന കാര്യത്തില്‍ ഏതായാലും തര്‍ക്കമില്ല.

    നന്ദി, സിബു.

    - ഉമേഷ്

    ReplyDelete
  4. ഉമേഷ്‌ പറഞ്ഞത്‌ കേട്ട്‌ എനിക്ക്‌ വളരെ വളരെ സന്തോഷം തോന്നുന്നു... അത്‌ മറച്ചുവയ്ക്കുന്നില്ല. അതും ഉമേഷിനേപ്പോലൊരാളുടെ അടുത്തുനിന്നും.

    ഒന്നു രണ്ട്‌ ആഴ്ച്ചയായി ഒരുമാതിരി തലയാകെ മത്തുപിടിച്ചിരിക്കുകയാണ്. ഇടുന്ന കമന്റുകളും പോസ്റ്റുകളും എല്ലാം വിമര്‍ശനം മാത്രം. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു വരിപോലും എഴുതിയിട്ട് ദിവസമനവധിയായി. എന്താണിങ്ങനെയെന്ന്‌ ഞാന്‍ കുറേയായി ആലോചിക്കുന്നു. ഒരുത്തരമേ കിട്ടിയുള്ളൂ. നിങ്ങളേപ്പോലെ നന്നായി എഴുതാന്‍ പറ്റാത്തതിലുള്ള കോമ്പ്ലക്സ്‌. ആകെകൂടി ഒരുപകാരമുണ്ടായി. മനസ്സില്‍ മാത്രമായിരുന്ന പലതും എഴുതിവയ്ക്കാന്‍ പറ്റി.

    ഉമേഷിന്റെ പംക്തിക്കായ് ഇനിയും കാത്തിരിക്കുന്നു. എന്തിനാ തല്ലുകൂടാനാണോ എന്ന്‌ ചോദിക്കരുത്‌. ഭാഷയെ കുറിച്ച്‌ വളരെ ചിന്തിപ്പിക്കുന്ന കാര്യങ്ങളാണവയെല്ലാം. ഒരിക്കലും ഒരു ആനുകാലികങ്ങളിലോ, ക്ലാസുകളിലോ കിട്ടാത്തവ. അതും വായിച്ചാല്‍ നന്നായി മനസ്സിലാവുന്ന ഭാഷയില്‍.

    ReplyDelete
  5. ഉമേഷ് പറഞ്ഞു തന്ന സംവൃതോകാരത്തിന്റെ നിയമങ്ങള്‍ എന്റെ സംസാരഭാഷയുമായി അടുത്തുനില്‍ക്കുന്നതുകൊണ്ടോ എന്തോ എനിക്കു് ഉപകാരപ്രദമായി തോന്നിയിട്ടുണ്ടു്.

    മേല്‍പ്പറഞ്ഞ വാക്യത്തില്‍ തന്നെ സംവൃതം വിവൃതമാകുന്നതു ഉച്ചാരണത്തിലും വ്യക്തമായി എനിക്ക് നിരീക്ഷിക്കാവുന്നതാണു്.

    പറഞ്ഞു്, എനിക്കു് എന്നീ രണ്ടു വാക്കുകള്‍ മുകളിലെഴുതിയ വാക്യത്തില്‍ ഉച്ചരിക്കുന്നതും എഴുതിയപ്രകാരം തന്നെ. അതായതു്, ‘തന്നെ’ എന്ന വാക്കിനു മുമ്പില്‍ സംവൃതം എഴുത്തിലും സംസാരത്തിലും വിവൃതമാകുന്നു. ‘ഉപകാരപ്രദമായി’ എന്ന വാക്കിനു മുമ്പിലെ എനിക്കു് ഞാന്‍ ഉച്ചരിക്കുന്നതാകട്ടെ എനിയ്ക്ക് എന്നതുപോലെയാകുന്നു. യകാരവും ചന്ദ്രക്കലയും (vowelnessless) കടന്നുവരുന്നു.

    സാധാരണഗതിയില്‍ ഒരു വാക്യത്തില്‍ ‘പറഞ്ഞ് തന്ന’ എന്നു എഴുതുന്നുവെങ്കിലും,‍ ഉച്ചാരണത്തോടു് അടുത്തുനില്‍ക്കുന്ന ‘പറഞ്ഞു തന്ന’ എന്നുണ്ടെങ്കില്‍ അതുപയോഗിക്കുകയല്ലേ ചെയ്യേണ്ടതു്? എനിക്കു് എന്ന വാക്കെടുത്താലും ഈ സ്വഭാവം കാണാം. ‘എനിക്കു് ഉപകാരപ്രദമായി’ എന്നതിലെ ഉച്ചാരണം പോലെയല്ലല്ലോ നമ്മള്‍ ‘എനിക്കു സുഖമായി’ എന്നുച്ചരിക്കുന്നതു്.

    ReplyDelete
  6. പെരിങ്ങോടരേ,

    സംവൃതവും വിവൃതവും എവിടൊക്കെ ഉപയോഗിക്കണം എന്നു ഞാന്‍ എഴുതിയതിനോടു്‌ സിബുവിനു വിയോജിപ്പുണ്ടു്‌ എന്നെനിക്കു തോന്നുന്നില്ല. (ഉണ്ടെന്നു സിബു ഇതുവരെ പറഞ്ഞിട്ടില്ല എന്നു പറയുകയാവും സുരക്ഷിതം :-) ) സിബു പറഞ്ഞതു്‌ സംവൃതോകാരം എഴുതുന്ന രീതിയെപ്പറ്റിയാണു്‌.

    ഞാന്‍ പറഞ്ഞതു്‌, സംവൃതോകാരം കാറ്‌, പണ്ട്‌ എന്നിങ്ങനെ എഴുതിയാല്‍ പോരാ, കാറു്‌, പണ്ടു്‌ എന്നുതന്നെ എഴുതണമെന്നാണു്‌.

    അപ്പോള്‍ സിബു പറഞ്ഞതു്‌, കാറ്‌, പണ്ട്‌ എന്നൊക്കെ മതി, എന്തിനാ വെറുതെ ഒരു കുനിപ്പു കൂടി എഴുതുന്നതു്‌ എന്നു്‌

    അപ്പോള്‍ ഞാന്‍ പറഞ്ഞതു്‌, പുതിയ ലിപിയാണു്‌ എല്ലാ ദുഃഖങ്ങള്‍ക്കും കാരണം; അതെഴുതുന്നവരാണു്‌ ഇങ്ങനൊക്കെ ചെയ്യുന്നതു്‌ എന്നാണു്‌.

    അപ്പോള്‍ സിബു പറഞ്ഞതു്‌, പഴയ ലിപിയിലും അങ്ങനെ എഴുതാറുണ്ടു്‌. ഉപോദ്ബലകമായി കക്കാടിന്റെയോ മറ്റോ ഒരു കവിത അച്ചടിച്ചതു കാണിക്കുകയും ചെയ്തു.

    അപ്പോള്‍ ഞാന്‍ പറഞ്ഞതു്‌,....

    അപ്പോള്‍ സിബു പറഞ്ഞതു്‌,...

    അപ്പോള്‍ ഞാന്‍ പറഞ്ഞതു്‌,....

    അപ്പോള്‍ സിബു പറഞ്ഞതു്‌,...

    ...
    ...

    ഇങ്ങനെ ഞങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷേ, പെരിങ്ങോടര്‍ പറഞ്ഞ സംഗതിയ്ക്കെതിരായി സിബു ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്നാണു്‌ എനിക്കു തോന്നുന്നതു്‌. പറഞ്ഞാല്‍ ഞാന്‍ ചുറ്റി.... :-)

    - ഉമേഷ്‌

    ReplyDelete