2005-03-28

ദൈവം തിന്മ ചെയ്യുമോ?

പഴയനിയമത്തിലെ പോലൊരു ദൈവം: മത്തായി 18:35

2005-03-20

ഈശോ - ഭക്ഷണവും മദ്യവും ഇഷ്ടമുള്ളവന്‍

എന്ന്‌ ഈശോ തന്നെ തന്നെ പറ്റി പറയുന്നു: ലൂക്ക 7:34

ആദ്യത്തെ അത്ഭുതം മുതല്‍ അവസാനത്തെ അത്താഴം വരെയുള്ള ഓരോ സംഭവങ്ങളിലും ഈശോയുടെ ഭക്ഷണത്തോടുള്ള അടുപ്പം വ്യക്തമാണ്. ആയിരക്കണക്കിനാളുകള്‍ക്ക്‌ ഭക്ഷണം വിളമ്പുന്ന അത്ഭുതങ്ങള്‍ അവയില്‍ ചിലതു മാത്രം.

അധഃസ്ഥിതരോടുള്ള തന്റെ സോളിഡാരിറ്റി ഈശോ കാണിച്ചിരുന്നതും അവരോടൊപ്പം ഭക്ഷണത്തിനിരുന്നായിരുന്നു.

എമാവൂസിലേയ്ക്ക്` പോയവര്‍ കൂടെയുള്ളത്‌ ഈശോ ആണെന്ന്‌ മനസ്സിലാക്കുന്നത്‌ തന്നെ, അവന്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ്. അതില്‍ നിന്നും ഈശോയെ മറ്റു മനുഷ്യരില്‍ നിന്നു പോലും വേര്‍തിരിച്ചിരുന്ന ഒന്നായിരുന്നു ഭക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ റിലേഷന്‍ എന്നും മനസ്സിലാവും.

ഈശോയുടെ ഓര്‍മ്മക്കായി ഒന്നേ അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളൂ: എല്ലാവരും ഒരുമിച്ച്‌ ആഹാരംകഴിക്കുകയും മദ്യപിക്കുകയും ചെയ്യുക.

ഇതില്‍ നിന്നും, ഈശോയുടെ തപസ്സിന്റെയും, പിന്നീട്‌ പിശാച് ഈശോക്ക്‌ കൊടുക്കുന്ന ആദ്യപ്രലോഭനത്തിന്റെ വ്യാപ്തിയും നമുക്ക്‌ മനസ്സിലാവും.

സ്നാനം കഴിഞ്ഞപ്പോള്‍ യോഹന്നാന്‍ ഈശോയെ തിരിച്ചറിഞ്ഞോ?

ലൂക്കാ, മര്‍ക്കോസ്‌: ഇല്ല

സ്വര്‍ഗത്തില്‍നിന്നുള്ള സ്വരം ഈശോയോടുമാത്രമാണ്‌ സംസാരിക്കുന്നത്‌: 'നീ എന്റെ പ്രിയപുത്രന്‍... ലൂക്കാ 3:22, മര്‍ക്കോസ്‌ 1:11. അതുകൊണ്ടാണ്‌ ഈശോ ക്രിസ്തു തന്നെയോ എന്നറിയാന്‍ യോഹന്നാന്‍ ശിഷ്യന്മാരെ അയച്ചത്‌. (ലൂക്കാ 7:18-23)


മത്തായി: ഉവ്വ്‌

സ്വര്‍ഗത്തില്‍ നിന്നുള്ള സ്വരം യോഹന്നാനോടോ അവിടെ കൂടിയവരോട്‌ മുഴുവനുമോ ആണ്‌ സംസാരിക്കുന്നത്‌: 'ഇവന്‍ എന്റെ പ്രിയപുത്രന്‍...' മത്തായി 3:17

2005-03-19

ഈശോയുടെ സ്നാനത്തെപറ്റി ലൂക്കാ പറയുന്നതെന്ത്‌?

എല്ലാം ക്രമമായി എഴുതിയിരിക്കുന്നു എന്ന്‌ ലൂക്കാ അവകാശപ്പെടുന്നു. എന്നാല്‍ യൊഹന്നാനെ ജയിലിലടച്ചതിനു ശേഷമാണ്‌, ഈശോ സ്നാനം സ്വീകരിക്കുന്നത്‌. അതായത്‌ ഒന്നുകില്‍, എല്ലാം കാലക്രമത്തില്‍ എഴുതിയിരിക്കുന്നു എന്ന ലൂക്കായുടെ വാദം പൊള്ളയാണ്‌; അല്ലെങ്കില്‍ ഈശോയ്ക്ക്‌ സ്നാനം നല്‍കിയത്‌ യോഹന്നനല്ല.

വംശാവലി: മത്തായി Vs ലൂക്ക

ഈശോയുടെ അപ്പനപ്പൂപ്പന്മാരുടെ നെടുനീളന്‍ വംശാവലി മത്തായിയും ലൂക്കായും എഴുതിയിട്ടുണ്ട്‌. പക്ഷെ, രണ്ടും തമ്മിലുള്ള ചേര്‍ച്ച വെറും നാമമാത്രമാണ്‌.

മത്തായില്‍ ഈശോയ്ക്കും ദാവീദിനും ഇടയില്‍ 26 പേരുടെങ്കില്‍, ലൂക്കായില്‍ അത്‌ 43 ആണ്‌. ഈശോയുടെ അച്ഛന്‍ യൌസേപ്പൊഴിച്ച്‌ ഈ 26 പേരും 43 പേരും തമ്മില്‍ ഒരു ചേര്‍ച്ചയുമില്ല. ഇതുപോലെത്തന്നെ, ദാവീദില്‍ നിന്നും അബ്രാഹത്തിലെയ്ക്കുള്ള ദൂരം ലൂക്കായില്‍ 13 തലമുറയാണെങ്കില്‍ മത്തായില്‍ 15 തലമുറയാണ്‌. ചേര്‍ച്ചയുടെ കാര്യം നേരത്തെ പറഞ്ഞതു തന്നെ. മത്തായി അബ്രാഹത്തില്‍ വംശാവലി എഴുതുന്നത്‌ നിറുത്തിയെങ്കില്‍ ലൂക്കാ അത്‌ നോഹയിലൂടെ ആദം വരെയുള്ളത്‌ പറയുന്നുണ്ട്‌.

ഈശോ സ്വന്തം അമ്മ മറിയത്തെ തള്ളിപ്പറയുന്നു

ഈശോയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക:
1. 'സ്ത്രീയേ നിനക്കും എനിക്കും എന്ത്‌?' അമ്മയെന്നുപോലുമല്ല സംബോധന.
2. 'എന്റെ വാക്കുകേള്‍ക്കുന്നവരാണ്‌ എന്റെ അമ്മയും സഹോദരരും'
3. 'സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനേക്കാള്‍ വലിയവനില്ല' - അപ്പോള്‍ ഈശോയോ?
4. യോഹന്നാനോട്‌: 'ഇതാ നിന്റെ അമ്മ'

എല്ലായിടത്തും താന്‍ മറിയത്തിന്റെ/ഒരു സ്ത്രീയുടെ മകനല്ല അല്ലെങ്കില്‍ അതിന്‌ ഒരു പ്രസക്തിയുമില്ല എന്നു കൃത്യമായി പറയുന്ന ഈശോയെ ആണ്‌ നമ്മള്‍ കാണുന്നത്‌.

അതേ സമയം മകന്‍ ഒരു മഹാനാണ്‌ എന്നു മനസ്സിലാകി മൂകയായി അവനെ പിന്തുടരുന്ന - പ്രസംഗവേദികള്‍ മുതല്‍ ഗാഗുല്‍ത്താ വരെ - മറിയം ഹൃദയസ്പര്‍ശിയായ മറ്റൊരു ചിത്രമാണ്‌.

ഈശോ ജനിച്ചത്‌ ഒരു കാലിത്തൊഴുത്തിലോ?

ലൂക്കയുടേതാണ് ക്രിസ്തു ജനിച്ചതിനെ കുറിച്ച്‌ വിവരിക്കുന്ന ഏകസുവിശേഷം (ലൂക്ക 2). അതില്‍ കന്നുകാലികളും തൊഴുത്തും പ്രതിപാദിക്കുന്നില്ല. ആകെ പറയുന്നത്‌ കന്നുകാലികള്‍ക്ക്‌ ഭക്ഷണം കൊടുക്കുന്ന പാത്രത്തില്‍ (ഇംഗ്ലീഷില്‍ ‘manger‘) ജനനശേഷം ഈഷ്വായെ കിടത്തി എന്നു മാത്രമാണ്. ഈ പാത്രത്തില്‍ വെള്ളമാവാന്‍ വഴിയില്ല; വൈക്കോലാവാനാണ് സാധ്യത. മാത്രവുമല്ല അന്നുകാലത്ത്‌ കിടക്കയില്‍ നിറച്ചിരുന്നത്‌ വൈക്കോലാണ്. അതുകൊണ്ടുത്തന്നെ വൈക്കോല്‍ തൊഴുത്തില്‍ മാത്രം കാണുന്ന വസ്തുവല്ല.

യൌസേപ്പിനും മറിയത്തിനും സത്രത്തില്‍ താമസസൌകര്യം കിട്ടിയിരുന്നില്ല. അതേസമയം ജ്ഞാനികള്‍ ഉണ്ണീശോയെ കാണാന്‍ വരുന്നത്‌ ഒരു വീട്ടിലേയ്ക്കാണ്‌ (മത്തായി 2:11).

മൊത്തത്തില്‍ എല്ലാം ചേരുന്ന രീതിയില്‍ കാര്യങ്ങള്‍ ഇങ്ങനെ പറയാം: സത്രത്തില്‍ സ്ഥലം കിട്ടായ്കയാല്‍ അവര്‍ ഒരു പാവപ്പെട്ട ഇടയഗൃഹത്തില്‍ അഭയം പ്രാപിക്കുകയും പ്രസവശേഷം അവിടെയുണ്ടായിരുന്ന പുല്ലുനിറച്ച തൊട്ടിയില്‍ കുഞ്ഞിനെ കിടത്തുകയും ചെയ്തു.