2006-02-11

സംവൃതോകാരത്തിന്റെ ചിഹ്നം - 3

ഇതിനുമുമ്പത്തെ ലേഖനം

പലതവണ വായിച്ചിട്ടും പെരിങ്ങോടരെന്താണ് പറഞ്ഞത്‌ എന്നതിനെ പറ്റി എനിക്കും കണ്‍‌ഫ്യൂഷനുണ്ടുമേഷേ.. ഇതാണെനിക്ക്‌ മനസ്സിലായത്‌: സംവൃതോകാരത്തിന്റെ ഉച്ചാരണം ‘ഉ’നോട്‌ ചേര്‍ന്നു നില്‍ക്കുന്നു; പലപ്പോഴും ‘ഉ’ വച്ചുള്ള റിപ്ലേസ്മെന്റും (ആദേശം) സംഭവിക്കുന്നു. അതുകൊണ്ട്‌ സംവൃതോകാരത്തിന് ഉകാരവും ചന്ദ്രക്കലയും കൂടിയുള്ള ചിഹ്നം ഉപയോഗിക്കുകയല്ലേ അഭികാമ്യം.

ശരിയാണ്. സംവൃതോകാരത്തിന് കൂടുതല്‍ സന്ദര്‍ഭങ്ങളിലും ഒരു ഉ-കാരഛായയാണ്‍. എന്നാല്‍ അതല്ലാത്തവയും ഉണ്ട്‌. ‘യ്‌‘ എന്നതിന് ‘ഇ’-യോടാണ് ചേര്‍ച്ച.(‘യ = ഇ + അ’ എന്ന സമവാക്യമാവും അതിനു കാരണം) ഏറ്റവും ന്യൂട്രലായി എനിക്ക്‌ തോന്നാറ്‌, ‘ണ്’ എന്ന ഉച്ചാരണമാണ്. അതൊക്കെ എന്തായാലും, സംവൃതോകാരം ഒരു സ്വതന്ത്രസ്വരമാണ്. അതുകൊണ്ട് ഈ ചോദ്യങ്ങളൊക്കെ ‘ക’-ക്കും ‘ഖ’-ക്കും ഉച്ചാരണസാമ്യം ഇല്ലേ അതുകൊണ്ട് ഒരുപോലെ എഴുതേണ്ടേ എന്നു ചോദിക്കും പോലെയാണ്. അങ്ങനെ എഴുതിയാല്‍ അക്ഷരം പഠിച്ചുതുടങ്ങുന്നവര്‍ക്ക്‌ ഉപകാരമാവും; ബാക്കിയുള്ളവര്‍ക്കെന്തായാലും ഒരുപോലെ.

എഴുതാന്‍ മറന്നുപോയ മറ്റൊരുകാര്യമുണ്ട്‌. സു ചോദിച്ചപോലെ, ‘നിനക്ക് എന്താ ജോലി‘ എന്നും ‘നിനക്കു എന്താ ജോലി‘ എന്നും ‘നിനക്കു് എന്താ ജോലി‘ എന്നും ഉള്ളതില്‍ ഏതാണ് ശരി എന്ന സംശയം സാധാരണഎഴുത്തുകാര്‍ക്കൊക്കെ ഉണ്ടാവും. പണ്ഡിതന്മാര്‍ പൊതുവേ പ്രസിഷനില്‍ ശ്രദ്ധിക്കുമ്പോള്‍ സാധാരണക്കാര്‍ ഏതാണെളുപ്പം എന്നതാവും ചിന്തിക്കുക. സംവൃതോകാരത്തിന് ഉകാരവും ചന്ദ്രക്കലയും ചേര്‍ന്നുള്ള നൊട്ടേഷന്‍ ഉപയോഗിച്ചാലും അതുപറ്റാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടല്ലോ (ഉദാ: ‘യ്‌‘ -ഇല്‍ അവസാനിക്കുന്നവ). അപ്പോള്‍ (ക്കു, ക്ക്‌) എന്നീ രണ്ടില്‍ നിന്നും ഏതു തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിനു പകരം (ക്കു, ക്ക്‌, ക്കു്) എന്നീ മൂന്നില്‍ നിന്നും ഏതെടുക്കണം എന്ന കണ്‍‌ഫ്യൂഷനുണ്ടാവും - പണ്ഡിതര്‍ക്കല്ല, സാധാരണക്കാര്‍ക്ക്‌. അതായത്‌ എഴുതുന്നവര്‍ക്ക് കണ്ഫ്യൂഷന്‍ കൂടും. അതേസമയം എഴുതിയത്‌ ഉറക്കെ വായിക്കുന്നവര്‍ക്ക്‌ കണ്‍‌ഫ്യൂഷന്‍ കുറയും. അവര്‍ക്ക്‌ എഴുതിയത്‌ വ്യഞ്ജനത്തിന്റെ സ്വരമില്ലാത്ത അവസ്ഥയാണോ, അതോ സംവൃതോകാരമുണ്ടോ എന്ന്‌ സന്ദര്‍ഭത്തില്‍ നിന്നും ഊഹിക്കേണ്ടകാര്യമില്ല. (സന്ദര്‍ഭങ്ങളില്‍ നിന്നും തീരുമാനിക്കാനാവാത്തവ വളരെ കുറവാണെന്ന്‌ നമ്മള്‍ കണ്ടതാണ്). പക്ഷെ എഴുത്ത്‌ ഒരു ദൃശ്യമാധമമായതുകൊണ്ട്‌ ശബ്ദമില്ലാതെയുള്ള എഴുത്തും വായനക്കും ആണ് പ്രയോരിറ്റി. അവിടെ കണ്ഫ്യൂഷന്‍ കഴിയുന്നത്ര ഒഴിവാക്കണം. ഇന്ന്‌ ശനിയന്റെ കവിതയല്ലാതെ എത്രബ്ലോഗുകള്‍ നാം വായിച്ചുകേട്ടു? നൂറ്‌ നൂറ്റമ്പത്‌ കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ സ്ഥിതി ഇതായിരുന്നില്ല; അതുകൊണ്ട്‌ അന്ന്‌ മലയാളത്തില്‍ ഉറക്കെ വായിക്കനും കണ്‍‌ഫ്യൂഷനുണ്ടാവരുത്‌ എന്നത്‌ ഒരുപോലെ പ്രധാനമായ കാര്യമായിരുന്നു. ഇന്ന്‌ ഉച്ചാരണവും എഴുത്തും തമ്മില്‍ പണ്ടുള്ളത്ര കറസ്പോണ്ടന്‍സ് ആവശ്യമില്ല. അതുകൊണ്ടുതന്നെ, അതിനുവേണ്ടി നിര്‍ബന്ധം പിടിക്കേണ്ട ആവശ്യവുമില്ല.

ഇതിനുശേഷമുള്ള ലേഖനം

No comments:

Post a Comment