2006-09-29

സംവൃതോകാരത്തിന്റെ ചിഹ്നം - 4

ഇതിനുമുമ്പത്തെ ലേഖനം
“സംവൃത സ്വരത്തിനു് പ്രത്യേക ചിഹ്നമെന്ന നിലയില്‍ ഉകാരത്തിനു് മേല്‍ ചന്ദ്രക്കല(മിത്തല്‍) ചേര്‍ത്തുപയോഗിയ്ക്കുന്നതു് മലയാള വിക്കിപീഡിയയില്‍ മാനകമാകുവാനുള്ള സാഹചര്യം,സംവൃതത്തിന്റെ ലിപി വിഷയത്തില്‍ വിക്കിപിഡിയ പക്ഷം പിടിക്കരുതെന്ന സിബുവിന്റെ രൂക്ഷമായ നിലപാടു് മൂലം ഇല്ലാതായിരിയ്ക്കുന്നു.
എബി, എന്റെ അഭിപ്രായത്തില്‍ എന്തെങ്കിലും മെറിറ്റ് ഉണ്ടെങ്കിലേ അത്‌ സ്വീകരിക്കേണ്ടതുള്ളൂ. ഞാന്‍ ശക്തിയായി പറഞ്ഞു എന്നതുകൊണ്ടെന്തിനാണ് അത്‌ സ്വീകരിക്കുന്നത്‌? പക്ഷെ, ന്യൂട്രല്‍ ആയിരിക്കണം എന്നത്‌ വിക്കിപ്പീഡിയയുടെ വിഷനില്‍ തന്നെ ഉള്ള കാര്യമാണ്. അത്‌ ലിപി സ്റ്റാന്‍ഡേഡൈസേഷനുള്ള വേദിയല്ല.
“അതിനെ പ്രത്യേക സ്വരമായി കരുതുന്നുവെങ്കില്‍ ആശയക്കുഴപ്പമുണ്ടാക്കുകയില്ലാത്തതായ(പത്യേകമായ)ലിപി അതിനു വേണം.അപ്പോള്‍ ഉച്ചാരണം പ്രമാണമാക്കിയെന്നു് പറഞ്ഞു് സന്ദര്‍ഭം പോലെ വിവൃതോകാരമായി വിഭജിയ്ക്കാനാവില്ല.
എന്താശയക്കുഴപ്പം? ചന്ദ്രക്കല ഒരു വാക്കിന്റെ ഒടുവില്‍ വന്നാല്‍ സംവൃതോകാരമായി ഉച്ചരിക്കുക അല്ലെങ്കില്‍ vowellessness ആയിട്ടെടുക്കുക. അത്രയല്ലേ ഉള്ളൂ.

“സംവൃതത്തെ പ്രത്യേക സ്വരമായി അംഗീകരിയ്ക്കേണ്ട കാര്യമില്ലെന്നു് കരുതുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകാരാണിപ്പോള്‍ ‍പ്രധാനമായും സംവൃതത്തിനു് ചന്ദ്രക്കല മാത്രംമതിയെന്നു് വാദിയ്ക്കുന്നവര്‍.
അവരും അങ്ങനെ കരുതുന്നുണ്ടോ? പ്രബോധചന്ദ്രന്റെ ‘പുഞ്ചിരിസ്വരം’ എന്ന സംവൃതോകാരസ്വരത്തെപറ്റിയുള്ള ലേഖനം ഭാഷാപോഷിണിയില്‍ കുറച്ചുമാസങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ടിരുന്നു.
“...അവരുടെ വ്യാകരണ സംബന്ധമായ പുസ്തകങ്ങളില്‍ സംവൃത സ്വരം വേര്‍തിരിച്ചു് കാണിയ്ക്കുവാന്‍ ഉകാരത്തിനു് മേല്‍ മിത്തല്‍ ചേര്‍ത്ത്‌ ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതമായിരിയ്ക്കുന്നതു്,സംവൃതത്തിനു് ചന്ദ്രക്കല മാത്രം മതിയെന്ന വാദത്തിന്റെ പരാജയമാണു്.
ഇവിടെ വേണ്ടിയിരുന്നത് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇംഗ്ലീഷിന്റെ IPA പോലെ ഒരു ഫൊണറ്റിക് ആല്‍‌ഫബെറ്റാണ് (വര്‍ണ്ണമാല). ആ വര്‍ണ്ണമാലയില്‍ നിന്നും പൊതുജനങ്ങള്‍ക്ക്‌ വളരെ ഇഷ്ടപ്പെടുന്ന ലിപി എഴുത്തിലേക്കും പകരും എന്ന്‌ ആശിക്കാം. അത്തരം ഒരു ചിന്ത ഇവിടെ.
“സംവൃതത്തിനു് ഉകാരോപരി ചന്ദ്രക്കലയിടുന്ന സമ്പ്രദായം പൊതുവേ പ്രാബല്യം നേടിയിരിയ്ക്കുകയാണു് എന്നു് പറയാം.
നേരെ തിരിച്ചാണ് എനിക്ക്‌ തോന്നുന്നത്‌. 1980-ന് ശേഷം അച്ചടിയില്‍ ഏതാണ്ട് പൂര്‍ണ്ണമായും കയ്യെഴുത്തില്‍ വലിയൊരു പങ്കും ചന്ദ്രക്കല മാത്രമാണ് സംവൃതോകാരലിപിയായി ഉപയോഗിക്കുന്നത്‌. ഇതിന് ചരിത്രപരമായ കാരണങ്ങള്‍ പലതും ഉണ്ടായിരുന്നിരിക്കാം. എന്നിരുന്നാലും വസ്തുത അതാണ്.
“സംവൃതത്തെയും സ്വരരഹിതവ്യഞ്ജനത്തെയും വേര്‍ തിരിച്ചു് കാണിക്കുവാന്‍ കഴിയാതെ വരുന്നതു് ഭാഷയെ പിന്നോട്ടടിയ്ക്കും. ഒന്നിലധികം വര്‍ണങ്ങള്‍ക്കു് ഒറ്റ ലിപി ഉപയോഗിക്കുന്നതു് ഭാഷയുടെ വളര്‍ച്ചയെ ഏതെങ്കിലും വിധത്തില്‍ മന്ദീഭവിപ്പിക്കുകയോ വികലമാക്കുകയോ ചെയ്യുമെന്നു് അനുഭവങ്ങള്‍ സാക്ഷിയ്ക്കുന്നു.
ആ അനുഭവം ഒന്ന്‌ പങ്കുവയ്ക്കാമോ..

“വര്‍ണോച്ചാരണ ഭാഷകള്‍ക്കൊപ്പം നിലനില്‍ക്കുകയും അവയോടു് മല്‍സരിക്കുകയും ചെയ്തതുകൊണ്ടു് മലയാളഭാഷ കരുത്തുറ്റ അക്ഷരോച്ചാരണ ഭാഷയായി തുടരാന്‍ ഭാഷയില്‍ ഉളള എല്ലാവര്‍ണങ്ങള്‍ക്കും( സ്വരങ്ങളായാലും വ്യഞ്ജനങ്ങളായാലും) ലിപി വേണ്ടതാണെന്ന നിലപാടെടുക്കണം.....പിന്‍നിലാവിലെ ന്‍ ന എന്നീ അക്ഷരങ്ങള്‍ ന്ന എന്നകൂട്ടക്ഷരമാകാന്‍ പാടില്ലാത്തതു് ആദ്യത്തേതു് വര്‍ത്സ്യ അനുനാസികവും രണ്ടാമത്തേതു് ദന്ത്യ അനുനാസികവുമായതിനാലാണു്. വര്‍ത്സ്യഖരത്തിനും വര്‍ത്സ്യാനുസികത്തിനും മൂര്‍ദ്ധന്യ ഊഷ്മാവിനും( ഓഫീസ്‌, ഫയല്‍ എന്നിവയിലെ ഫ )യ്ക്കും ഒപ്പം സംവൃതവും ലിപിയില്ലാതെ കഴിയണമോ ?

ഉച്ചാരണവും എഴുത്തും തമ്മിലുള്ള one-to-one correspondance എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യം തന്നെയാണ്. എന്നാല്‍ പുതിയൊരു ലിപി ഒരു ഭാഷയിലേക്ക്‌ ശാസ്ത്രീയമായും ജനാധിപത്യരീതിയിലും കൊണ്ടുവരുന്നത്‌ എളുപ്പമല്ല. ‘റ്റ’-ക്കും അതിന്റെ അനുനാസികമായ ‘ന’-ക്കും പ്രത്യേക ലിപികൊണ്ടുവരാനുള്ള ARR-ന്റെ ശ്രമങ്ങള്‍ക്ക്‌ എന്തുസംഭവിച്ചു എന്നറിയാമല്ലോ.

പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ കൂടാതെ, ഭാഷാശാസ്ത്രപരമായ പരിമിതികളും ഈ മാര്‍ഗത്തിനുണ്ട്‌. ഉദാഹരണത്തിന്‌ ‘അവര്‍’ എന്നതിന്റെ ഉച്ചാരണം വച്ച്‌ ‘ര്‍’ എന്നതിനുപകരം അവിടെ ‘റ’യുടെ ചില്ല് വയ്ക്കുമോ? ‘ബ്രഹ്മം’ എന്നതിന് ‘ര’യുടെ ചിഹ്നം വയ്ക്കുമ്പോള്‍, ‘ക്രമം’ എന്നതിന് ‘റ’യുടെ ചിഹ്നം ഉപയോഗിക്കുമോ? എഴുത്തില്‍ വാക്കുകളുടെ ഉത്ഭവത്തിന് പ്രാധാന്യമുള്ളപ്പോള്‍ ഉച്ചാരണം അതാത്‌ കാലത്തെ ശീലങ്ങള്‍ക്കനുസരിച്ച്‌ മാറുന്നു. അതായത്‌, എഴുത്തും ഉച്ചാരണവും ഭാഷയുടെ വളരെ വ്യത്യസ്തമായ രണ്ട്‌ അവതരണങ്ങളാണ്; വ്യത്യസ്ത‌ മാര്‍ഗ്ഗങ്ങളിലൂടെയാണ് അവ പരിണമിക്കുന്നത്‌. എഴുത്തും ഉച്ചാരണവും തമ്മില്‍ ടൈ ചെയ്യുന്നത്‌ രണ്ടിന്റേയും പരിണാമത്തെ പിന്നിലേയ്ക്ക്‌ വലിക്കുകയേ ഉള്ളൂ.

ഇതിന് ശേഷമുള്ള ലേഖനം