2006-01-30

ബൈബിള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍

നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇപ്പോഴുള്ള പുതിയനിയമപുസ്തങ്ങള്‍ നടപ്പില്‍ വരുന്നത്‌. അതിനുമുമ്പ്‌ മര്‍ക്കോസിന്റേ സുവിശേഷവും പൌലോസിന്റെ കത്തുകളും മുതല്‍ (50 A.D. മുതല്‍) രചിക്കപ്പെട്ടിട്ടുള്ള അനേകം പോപ്പുലര്‍ പുസ്തകങ്ങളില്‍ നിന്നും ഇരുപത്തിയേഴെണ്ണം മാത്രം തിരഞ്ഞെടുക്കപെടുകയാണുണ്ടായത്‌. ആദ്യനൂറ്റാണ്ടുകളില്‍ തോമ, പത്രോസ്, മഗ്ദലനമറിയം എന്നിവരുടെയൊക്കെ സുവിശേഷങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. അവ അവതരിപ്പിച്ചിരുന്ന ആശയങ്ങളും ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്തങ്ങളായിരുന്നു. ഈഷ്വാ ദൈവം മാത്രമായിരുന്നെന്നും; അല്ല, മനുഷ്യന്‍ മാത്രമായിരുന്നെന്നും; ഈഷ്വാ മാമോദീസാ സമയത്താണ് ദൈവപുത്രനായതെന്നും; ഈഷ്വായ്ക്ക് ഒരു ഇരട്ട സഹോദരനുണ്ടായിരുന്നെന്നും; ദൈവമല്ല ഒരു ദുഷ്ടശക്തിയാണ് പ്രപഞ്ചം സൃഷ്ടിച്ചതെന്നും; ഏകദൈവമല്ല, പല ഗ്രേഡിലുള്ള 2-ഓ 32-ഓ അതോ 365-ഓ ദൈവങ്ങളുണ്ട്‌ എന്നും; മോക്ഷം ക്രിസ്തുവിന്റെ മരണത്തിലൂടെയല്ല, ജ്ഞാനത്തിലൂടെ ആണ് എന്നും; ഈഷ്വായുടെ മരണത്തിനും ഉയിര്‍പ്പിനും പ്രത്യേകതകളൊന്നും ഇല്ലായിരിന്നെന്നും തുടങ്ങി അനവധി ചിന്താധാരകള്‍. അവ തമ്മിലുള്ള കിടമത്സരങ്ങളില്‍ നിന്നും വിജയിയായി വന്നതാണ് ഇന്നത്തെ ക്രിസ്തുദര്‍ശനം. മറ്റു ചിന്താധാരകള്‍ക്ക്‌ ഇടംകൊടുക്കുന്ന സുവിശേഷങ്ങളെ തഴയുകയും നശിപ്പിക്കുകയും ചെയ്തു. അവസാനം തെരെഞ്ഞെടുക്കപ്പെട്ട 27 എണ്ണത്തിലെ സംശയമുണ്ടാക്കുന്ന വാക്യങ്ങള്‍ പലരീതിയില്‍ മാറ്റിയെഴുതപ്പെട്ടു. പകര്‍ത്തിയെഴുത്തുകള്‍ക്കിടയില്‍ അബദ്ധവശാലും തെറ്റുകള്‍ കടന്നു കൂടി. ഒറിജിനല്‍ ലിഖിതങ്ങളില്‍ നിന്ന്‌ ഇന്നത്തെ രൂപത്തിലെത്തിയപ്പോള്‍ ബൈബിളിലുള്ള വാക്കുകളേക്കാള്‍ ചെറുതും വലുതുമായ തെറ്റുകള്‍ വന്നുകൂടിയെന്നാണ് കണക്കുകൂട്ടല്‍. തെറ്റുകള്‍ക്ക്‌ ചില ഉദാഹരണങ്ങളിതാ: വള്ളത്തോളിന്റെ മഗ്ദലനമറിയം എന്ന കവിതയ്ക്ക്‌ ആസ്പദമായ ബൈബില്‍ കഥ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കണ്ടെത്തിയ ഏറ്റവും പുരാതന ലിഖിതങ്ങളിലില്ല. അതുപോലെ, 1 തിമോത്തി പൌലോസിന്റെ പേരില്‍ ആരോ എഴുതിയതാണ്.

നാലാം നൂറ്റാണ്ടില്‍ പോപ്പ്‍ ഒരുമിച്ചുകൂട്ടിയ ലിഖിതങ്ങളില്‍ നിന്നുള്ളതാണ് ഇന്നത്തെ കാത്തോലിക്ക ബൈബിള്‍ . താരതമ്യേന തെറ്റുകള്‍ കുറവാണ് ഇവയില്‍. എന്നാല്‍ തെറ്റുകളുടെ കാര്യത്തില്‍ കുപ്രസിദ്ധമാണ് കിങ് ജെയിംസ് വെര്‍ഷന്‍. മൂലലിഖിതം ഭേദമായതിനാല്‍‍ ഇംഗ്ലീഷ് ബൈബിളില്‍ കാണുന്ന തെറ്റുകള്‍ പലതും മലയാളം ബൈബിളിലില്ല. അതുകൊണ്ടാണ് ഞാന്‍ എന്റെ വിശകലനങ്ങള്‍ക്ക്‌ കെ.സി.ബി.സി.യുടെ മലയാളം ബൈബിള്‍ ആശ്രയിക്കുന്നത്‌.

എന്നാല്‍, ഗ്രീക്കിലേയും മലയാളത്തിലേയും വാചകഘടനയിലുള്ള വ്യത്യാസം കൊണ്ടുണ്ടാവുന്ന കുറവുകള്‍ മലയാളം ബൈബിളിനുണ്ട്‌. ഇത്‌ ലാറ്റിനും ഇംഗ്ലീഷിനും അധികം അഭിമുഖീകരിക്കേണ്ടാത്ത പ്രശ്നമാണ്. ആ ഭാഷകളിലേയ്ക്ക്‌ ഗ്രീക്കില്‍ നിന്നുമുള്ള പദാനുപദ തര്‍ജമ മതിയാവും. എന്നാല്‍ മലയാളത്തിലേക്കാണെങ്കിലതു പോരാ. ഒരു ക്ലാസിക്കല്‍ ഉദാഹരണം: പുറപ്പാട്‌ 3:14-ഇല്‍ മുള്‍പ്പടര്‍പ്പില്‍ നിന്നും ദൈവം മോശയോടരുള്‍ ചെയ്യുന്ന വളരെ പ്രസിദ്ധമായ വാചകമാണ് 'I am who I am'. ഇംഗ്ലീഷില്‍ വെര്‍ഷനില്‍, ഗ്രീ‍ക്കില്‍ നിന്നുള്ള പദാനുപദ തര്‍ജമയായ ഈ വാചകത്തിന്റെ ഇന്റര്‍പ്രറ്റേഷന്‍ വായനക്കാരന് വിട്ടുകൊടുക്കാവുന്നതാണ്. എന്നാല്‍ മലയാളത്തില്‍ അതുസാദ്ധ്യമല്ല; വിവര്‍ത്തകന് സാധ്യമായ പലതില്‍ ഏതെങ്കിലുമൊരു ഇന്റര്‍പ്രറ്റേഷനെ അനുകൂലിക്കാതെ വയ്യ. ‘ഞാനാകുന്നു ആര് ഞാനാകുന്നുവോ’ എന്ന പദാനുപദതര്‍ജമയ്ക്ക്‌ ഒരദ്വൈതചായ്‌വ്‌ സംഭവിക്കുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ട മറ്റൊരു കാര്യം, യഹൂദരുടെ ദൈവനാമമായ ‘യാഹ്വേ‘ എന്ന വാക്കിന്റെ അര്‍ഥം 'He is' എന്നാണെന്നുള്ളതാണ്. അതായത്‌ ‘ആയിരിക്കുന്നവന്‍’ എന്ന്‌ (‘അവന്‍ ആകുന്നു‘ എന്ന പദാനുപദം ഇവിടെ യോജിക്കില്ല). അങ്ങനെയെങ്കില്‍ ദൈവം സ്വയം അഭിസംബോധന ചെയ്യുന്നതെങ്ങിനെയായിരിക്കും? 'I am' എന്നു തന്നെയാവേണ്ടേ? അപ്പോള്‍ ‘I am who I am'-ന്റെ കുറച്ചുകൂടി യോജിച്ച തര്‍ജമ വെളിവാകുന്നു: ‘ആയിരിക്കുന്നവന്‍ ഞാനാകുന്നു’. എന്തായാലും ആ വാചകത്തെ ‘ഞാന്‍ ഞാനാകുന്നു’ എന്ന്‌ എങ്ങും തൊടാതെയുള്ള വിവര്‍ത്തനം ചെയ്താകെ ചളമാക്കുകയാണ് കെ.സി.ബി.സി. ചെയ്തത്‌. ഇതുപോലെ, പദാനുപദവിവര്‍ത്തനം സാധ്യമല്ലാത്തതിനാലുള്ള പ്രശ്നങ്ങള്‍ ഇംഗ്ലീഷില്‍ നിന്നും വ്യത്യസ്തമായി മലയാളം ബൈബിളില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കണം.

ഈഷ്വായുടെ നാമക്ഷരങ്ങള്‍

ഹീബ്രുവില്‍ ‘യ’ ‘ഇ’ എന്നീ ശബ്ദങ്ങള്‍ക്ക്‌ ഒരക്ഷരമേ ഉള്ളൂ. അതുപോലെ ‘വ’, ‘ഉ’ എന്നിവയ്ക്കും. ഈഷ്വാ എന്ന്‌ മലയാളത്തില്‍ ഇങ്ങനെ എഴുതി എന്നേ ഉള്ളൂ. വളരെ കൃത്യമായി ആ ശബ്ദം എഴുതാന് പ്രയാസമുണ്ട്‌. അതായത്‌ ‘ഈഷ്വാ‘ എന്നതിന്റെയും ‘യ്‌ശുആ‘ എന്നതിന്റെ ഒക്കെ മധ്യമാര്ഗ്ഗമാവും ശരിക്കുള്ളത്‌. എന്തായാലും ഗ്രീക്കുകാര്‍ക്ക്‌ 'Y'-ക്ക്‌ പ്രത്യേകം അക്ഷരം ഇല്ലാത്തതുകൊണ്ട്‌ സുവിശേഷങ്ങള്‍ ആദ്യം എഴുതിയപ്പോള്‍ ‘Y' പകരം ‘J' വച്ചു. അത്‌ ലാറ്റിനിലേയ്ക്കും പിന്നീട് ഇംഗ്ലീഷിലേയ്ക്കും തര്‍ജ്ജമചെയ്തപ്പോള്‍ അവര്‍ക്ക് ‘Y' ഉണ്ടായിരുന്നിട്ടും ‘ജ’-യില്‍ തുടങ്ങുന്ന ഉച്ചാരണം നടപ്പിലായി. പല അരമായിക്‌/ഹീബ്രു പേരുകളുടേയും മലയാളം ബൈബിളിലെ പേരുകള്‍ക്കാണ് ഒറിജിനലിനോട്‌ കൂടുതല്‍ അടുപ്പമുള്ളത്‌. കാരണം മലയാളം ബൈബിളുകള്‍ ഗ്രീക്കില്‍ നിന്നും നേരെ (ലാറ്റിന്‍ വഴിയല്ലാതെ) മലയാളത്തിലെത്തിയവയാണ്.

സുവിശേഷത്തിലെ മറ്റു കഥാ‍പാത്രങ്ങളുടെ ഒറിജിനല്‍ നാമശബ്ദങ്ങള്‍:

മറിയം - മ്രോം
തോമ - ഥോം
റുഹാദ് - റുആഖ് (സ്ത്രീലിംഗ ശബ്ദം; ശ്വാസം പോലെയുള്ള spirit)
ശിമയോന്‍ - ശിംയോന്‍
ശലോമി - ശ്ലാമിത്
യോഹന്നാന്‍ - യാഹ്കനന്‍
മത്തായി - മത്തന്‍‌യാഹ്
(ഇതൊക്കെ എന്റെ പാറ്റേണ്‍ മാച്ച്‌ വച്ചുള്ള ഹീബ്രുവാണേ. തെറ്റുണ്ടെങ്കില്‍ അറിയിച്ചാലുപകാരം)

2006-01-21

വിപ്ലവം

യഹൂദര്‍ക്ക്‌ ഒരു പൂജനടത്താന്‍ ഒരേ ഒരു സ്ഥലമേ ഉള്ളൂ. ജറുസലേമിലെ പള്ളിയാണത്‌. ബാക്കിയുള്ളതൊക്കെ പ്രസംഗങ്ങളും വ്യക്തിപരമായ പ്രാര്‍ഥനകളും നടത്തിയിരുന്ന ഹാളുകളാണ്. അതായത്‌ മെക്കയുടേയോ, ശബരിമലയുടേയോ സ്ഥാനമാണ് ജറുസലേം ദേവാലത്തിന്. അവിടത്തെ എറ്റവും പ്രധാന ദിവസമാണ് പെസഹ. അതായത്‌ മകരവിളക്കിന് സമാനമെന്ന്‌ ഏകദേശം അനുമാനിക്കാം. അതിന് ഒരഴ്ച്ചമുമ്പാണ് ഈഷ്വായും അനുയായികളും വന്ന്‌ അവിടത്തെ ഭക്തസാമഗ്രികള്‍ വില്‍ക്കുന്ന സ്ഥലം മുഴുവന്‍ അടിച്ചു നിരത്തിയതും ആ ദേവാലയം ആരേയും കടത്താതെ ഘരാവോ ചെയ്തതും. നിസാരകാര്യങ്ങളായിരുന്നില്ല ഇതൊന്നും. ശബരിമലയില്‍ മകരവിളക്കിനൊരാഴ്ച്ചമുമ്പിങ്ങനെ സംഭവിക്കുന്നതൊന്നാലോചിച്ചു നോക്കൂ. പാളിപ്പോയ ഈ വിപ്ലവത്തിന്റെ ബാക്കിയായാണ് ഒരാഴ്ച്ചക്കുള്ളില്‍ ഈഷ്വാ കുരിശിലേറിയതും. മാത്രവുമല്ല, ഈഷ്വായുടെ ഈ ഓപ്പറേഷന്‍ പെട്ടെന്നുണ്ടായ ഒരു റിയാക്ഷനല്ല, മുന്‍‌കൂട്ടി പ്ലാന്‍ ചെയ്തതാണെന്ന സൂചനകളും ഉണ്ട്‌.

2006-01-13

Science and beliefs

Science can survive only with a belief system. In fact, science is a method of study not a series of facts. Many people trust and believe this method of study; hence the results of it. It does not garantee results are eternal facts. For example, scientific methods produced newtons laws and later relativity theories. Both are 'believable' in its own times.