2006-04-02

പഴയദൈവം പുതിയദൈവം

'പഴയനിയമത്തിലെ ദൈവവും' 'പുതിയനിയമത്തിലെ ദൈവവും' തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന്‌ ആരും സമ്മതിക്കും. ഈ സംഗതിയുമായി പൊരുത്തപ്പെടാനും അടിച്ചു പിരിയാനും ക്രിസ്തുമതമുണ്ടായകാലം മുതല്‍ക്കേ തുടങ്ങിയതാണ്‌.

പഴയകാലം ഒരു ശിക്ഷണകാലമായിരുന്നു, ക്രിസ്തുവന്നതിനു ശേഷം എല്ലാവരും പക്വരായി, ശിക്ഷണനടപടികളൊക്കെ നിറുത്തി വച്ചു... എന്നിങ്ങനെ പൗലോസ്‌ ഒരു അനുരഞ്ജനത്തിന്‌ ശ്രമിക്കുന്നു.

ഇതേ സമയം അടിച്ചു പിരിഞ്ഞവരും ഉണ്ട്‌. പൗലോസിന്റെ ശിഷ്യഗണത്തില്‍ പെടുന്ന മാര്‍ഷന്‍ (Marcion) എന്നൊരു ചങ്ങാതിയുണ്ടായിരുന്നു. ആദ്യമായി റോമില്‍ വളരെ ഓര്‍ഗനൈസ്ഡ്‌ ആയ ഒരു ക്രിസ്ത്യാനിസമൂഹം ഉണ്ടാക്കിയതിങ്ങേരാണ്‌. കക്ഷിയുടെ നോട്ടത്തില്‍ പഴയ നിയമത്തിലെ ലോകം സൃഷ്ടിച്ച ദൈവം ഒരു ദുഷ്ടനോ അല്ലെങ്കില്‍ ഇന്‍ഫീരിയറോ ആയിരുന്നു. ആ ശക്തി വരുത്തിവച്ച ദുരിതങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷിക്കാനാണ്‌ നന്മരൂപിയായ യേശുദേവന്‍ അവതരിച്ചത്‌. (ഏകദൈവവിശ്വാസത്തിന്‌ പുരാതനകാലത്ത്‌ നമ്മളിന്നുദേശിക്കുന്ന മാര്‍ക്കറ്റ്‌ ഉണ്ടായിരുന്നില്ല എന്നതും വ്യക്തം.)

ഇന്നും പല ഗ്രേഡിലാണ്‌ ഈ രണ്ട്‌ ദൈവവര്‍ണ്ണനകളും ക്രിസ്തുമതവിഭാഗങ്ങള്‍ എടുക്കുന്നത്‌ എന്നും മനസ്സിലാക്കണം. ഉദാഹരണത്തിന്‌, ഇംഗ്ലീഷ്‌ കുര്‍ബാനകളില്‍ ബൈബിളിലെ പഴയനിയമത്തില്‍ നിന്നും ഒരു ഖണ്ഡിക വായിക്കും. എന്നാല്‍ മലയാളം കുര്‍ബാനകളില്‍ അതില്ല.

ഞാന്‍ പറഞ്ഞ രണ്ടുതരം കുര്‍ബാനകള്‍ ഇവയാണ്‌ 1) സീറോ മലബാര്‍ റോമന്‍ കത്തോലിക്കരുടെ (മലയാളി ക്രിസ്ത്യാനികളില്‍ ചിലര്‍) രീതി 2) റോമന്‍ കാത്തോലിക്കരുടെ സാര്‍വദേശീയമായ ആചാരരീതിയായ ലാറ്റിന്‍ രീതി. മന്‍ജിത്‌ ഉദേശിച്ചത്‌ ഇതുരണ്ടുമല്ലെന്നൂഹിക്കുന്നു.

ഇതിനോടൊപ്പം പഴയനിയമവും പുതുനിയമവും താരതമ്യം ചെയ്യുമ്പോള്‍ കാണുന്ന ഒരു പ്രത്യേകതകൂടി പറയണമെന്ന്‌ തോന്നുന്നു. പഴയനിയമത്തില്‍ ദൈവത്തിന്റെ ഏറ്റവും പ്രധാനമായഗുണം ശക്തിയാണ്‌. നീതിയെ ഒരു പരിധിവരെ അഡ്രസ്സ്‌ ചെയ്തിട്ടുമുണ്ട്‌. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയേയും അവന്റെ തന്നെ ഭാവിയേയും എങ്ങനെ ബാധിക്കുന്നു എന്നുവിവരിക്കുന്ന ഒരു മോഡലാണ്‌ മുഖ്യമായും അത്‌. ഈ മോഡലിന്റെ അടിസ്ഥാനഘടകം ആയി ദൈവം ഇരിക്കുന്നു.

എന്നാല്‍ പുതിയനിയമത്തിലെത്തുമ്പോള്‍, ദൈവത്തിന്റെ ഏറ്റവും പ്രധാന ഗുണം ശക്തിയില്‍ നിന്നും സ്നേഹം ആയിമാറുന്നു. ദൈവം/പ്രകൃതി എങ്ങനെയാണ്‌ എന്നതിന്‌ കോണ്ട്രഡിക്ഷന്‍സ്‌ ഇല്ലാത്ത മോഡല്‍ അവതരിപ്പിക്കുന്നതിനു പകരം, ദൈവം എങ്ങനെ ആയിരിക്കണം എന്ന മനുഷ്യന്റെ ആഗ്രഹമാണ്‌ അതിന്റെ അന്തര്‍ധാര. അതായത്‌ ഒരു റിലീജ്യസ്‌ റൊമന്റിസിസം എന്നുവേണമെങ്കില്‍ പറയാം.

ക്ലാസ്സിക്കല്‍ മതങ്ങള്‍ ഉത്തരം പറയാന്‍ എപ്പോഴും കഷ്ടപ്പെടുന്ന 'മനുഷ്യന്‌ എന്തുകൊണ്ട്‌ ദുരിതങ്ങളുണ്ടാവുന്നു?' എന്ന ചോദ്യത്തിന്റെ ഉത്തരം പുതിയനിയമത്തില്‍ ദുര്‍ബലമാവുന്നു. അതായത്‌ ദൈവത്തിന്റെ നീതി എന്നതും കൂടുതല്‍ ദുര്‍ഗ്രാഹ്യമായി. (അവന്റെയോ മാതാപിതാക്കളുടേയോ ദുഷ്ക്കര്‍മ്മങ്ങളാവാം, ദൈവത്തിന്റെന്തെങ്കിലും ജനത്തോടുപറയാനുള്ള മീഡിയം ആവാം.. എല്ലറ്റിനും ഉപരി അത്‌ മനുഷ്യന്‍ അന്വേഷിക്കേണ്ട കാര്യമില്ല) ശക്തി എന്ന ഗുണത്തിന്‌ ഒട്ടും തന്നെ പ്രാധാന്യവും ഇല്ലാതെയായി.

ഈ റിലീജ്യസ്‌ റൊമന്റിസിസം ആകാലഘട്ടത്തിന്റെ തന്നെ ഒരു പ്രത്യേകതയാവാം - മനുഷ്യന്റെ സാമൂഹികജീവിതപരിണാമത്തില്‍ ഒരു ഘട്ടം കൂടി തരണം ചെയ്തതിന്റെ പ്രത്യക്ഷവും.

No comments:

Post a Comment