2008-09-22

ഓണത്തിനെ പറ്റി രണ്ടുവരി (ഇക്കൊല്ലം പഠിച്ചത്‌)

സത്യമായും ഓണം ഒരു സെക്കുലർ ഉത്സവമാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. അതു മാറിക്കിട്ടി. അതിന്റെ ഭക്ഷണരീതി മുതൽ ഗാനങ്ങൾ വരെ ഹൈന്ദവം തന്നെ. അതുകൊണ്ടൊരു പ്രശ്നവും ഉണ്ടായിട്ടല്ലാട്ടോ. എന്നാലും ക്രിസ്മസിനോളം സെക്കുലറേ ഓണവും ആവുന്നുള്ളൂ എന്നു മാത്രം. (അതാവുമോ നമ്മളെ കാണാൻ വരുന്ന സാന്താക്ലോസിനും മാവേലിക്കും ഏതാണ്ടൊരേ രൂപം :)

മങ്ക മൈത്രി തുടങ്ങിയവയുടെ അത്യാവശ്യം വലിയ തോതിലുള്ള ഓണാഘോഷപരിപാടികൾക്ക്‌ ഇത്തവണ പോയി. രണ്ടിന്റേയും ഫോർമാറ്റ്‌ ഏതാണ്ടിങ്ങനെ: കുട്ടികളുടെ ക്ലാസിക്കൽ ഡാൻസ്‌, മുതിർന്നയാളുടെ പഴയപാട്ട്‌. ഇതുരണ്ടും പത്തുതവണ ലൂപ്പിലിട്ടോടിച്ചാൽ സിലിക്കൺ ബേയിലെ ഓണാഘോഷമായി എന്നുപറയാം. എന്നാൽ ഇവിടത്തെ സാധാരണ മലയാളികൾ പരസ്പരം കൊച്ചുവർത്താനം പറഞ്ഞിരിക്കുന്നത്‌ മോഹിനിയാട്ട മുദ്രകളും സ്വാതിതിരുന്നാൾ കീർത്തന മാഹാത്മ്യങ്ങളും ആണെന്നു തെറ്റിധരിക്കരുത്‌. പലതവണ പറഞ്ഞാസ്വദിക്കുന്നത്‌ അക്കരക്കാഴ്ചകളൂം അയ്യപ്പ ബൈജുവും തന്നെ. എന്നാൽ അതൊന്നും സ്റ്റേജിലെത്തില്ലെന്നു മാത്രം. സ്വന്തം സംസ്കാരത്തെ പറ്റി ഇത്രയും തലകുത്തനെയുള്ള ധാരണ തന്നെയാണോ ബാക്കിയുള്ളിടത്തും ബാക്കിയുള്ളവർക്കും?!

10 comments:

  1. ഇതു കുറെ വര്‍ഷങ്ങളായി ഇങ്ങനെയൊക്കെ തന്നെയല്ലേ.. ഈ വര്‍ഷം പ്രത്യേകിച്ചെന്തെങ്കിലും വിത്യാസം വന്നോ..

    ReplyDelete
  2. Hats off...!!!
    ingane thurannu parayaanum venam oru dhairyam..

    ReplyDelete
  3. മാവേലിക്കും സാന്താക്ലോസിനും ഒരേ രൂപം,
    കൃഷ്ണമും യേശുവും ജയിലിലും,പുല്‍ത്തൊഴുത്തിലും, ഇടയന്മാരോടൊപ്പം, പിന്നെ ശിശുവായിരുന്നപ്പോള്‍ വധിക്കാന്‍
    നടക്കുന്ന രാജഭടന്മാര്‍, ഒടുവില്‍ യേശു മുള്‍ക്കുരിശിലേറുമ്പോള്‍
    കൃഷ്ണന്‍ കൂരമ്പു കാലില്‍ തറച്ച് മരിക്കുന്നു. ഇങ്ങിനെ കുറെയൊകക്കെ
    ഓര്‍മ്മിച്ചു വച്ചിരുന്നു.എല്ലാമൊന്നും ആയില്ല. എങ്കിലും, അങ്ങിനെ ഒരു കമന്റെഴുതാനും പറ്റി.

    ReplyDelete
  4. ഇത്രയും തലകുത്തനെയുള്ള ധാരണ തന്നെയാണോ ബാക്കിയുള്ളിടത്തും
    അല്ല, അല്ല, ആല്ല. ഓണത്തിനു് അയ്യപ്പ ബൈജുവിനെ സ്റ്റേയ്ജില്‍ കാണാന്‍ സീയാറ്റിലിലേയ്ക്കു വരിക!

    ReplyDelete
  5. സിബു പറഞ്ഞതു രണ്ടു കാര്യങ്ങളാണു്.

    ഒന്നു്, ഓണം ഒരു ഹൈന്ദവ-ഉത്സവമാണു്. ക്രിസ്തുമസ്സിനെക്കാള്‍ കൂടുതല്‍ സെക്യുലര്‍ സ്വഭാവം അതിനില്ല.
    രണ്ടു്, മലയാളിസംഘടനകളുടെ ആഘോഷങ്ങള്‍ ശാസ്ത്രീയനൃത്തവും പഴയ പാട്ടുകളുമായി ഒതുങ്ങുന്നു. സാധാരണ മനുഷ്യനു് ഇഷ്ടപ്പെടുന്ന അക്കരക്കാഴ്ചകള്‍ പോലെയുള്ള ഇനങ്ങള്‍ അവിടെ കാണുന്നില്ല.

    സിബുവിന്റെ ഒന്നാമത്തെ പോയിന്റില്‍ കാര്യമുണ്ടു്.

    ഓണം ഒരു ഹൈന്ദവഫ്യൂഡല്‍ ഉത്സവമായിരുന്നു എക്കാലവും. മഹാബലിയെയും വാമനനെയും ഐതിഹ്യത്തില്‍ നിന്നു് ഒഴിവാക്കിയാലും അതങ്ങനെ തന്നെയായിരുന്നു. സെക്കുലര്‍ അല്ലെങ്കിലും അതിനോടനുബന്ധിച്ചു പൂജയോ കുര്‍ബാനയോ അമ്പലത്തില്‍ പോക്കോ ഇല്ലാത്തതിനാല്‍ വിവിധജാതിമതസ്ഥര്‍ അതില്‍ പങ്കെടുത്തു എന്നു മാത്രം. ഉത്തരേന്ത്യയില്‍ ഹോളിയും ദീപാവലിയും ഇങ്ങനെ തന്നെയാണു്. ഹൈന്ദവോത്സവങ്ങളാണെങ്കിലും പല വിഭാഗക്കാരും അതില്‍ പങ്കെടുക്കുന്നു. കമ്പോളവത്ക്കരിച്ച ക്രിസ്തുമസ്സിനും ആ സ്വഭാവമുണ്ടു്.

    ഓണത്തോടനുബന്ധിച്ചു പണ്ടു നടന്നുവന്നിരുന്ന കായികപരിപാടികള്‍ മതനിരപേക്ഷമായിരുന്നു. കലാപരിപാടികള്‍ മിക്കതും ഹൈന്ദവം തന്നെ. തുമ്പിതുള്ളല്‍ തുടങ്ങിയവ മതനിരപേക്ഷമാണെന്നു തോന്നിയാലും അതിലും ഹൈന്ദവരീതിയിലുള്ള തുള്ളലാണുള്ളതു്.

    പലപ്പോഴും എല്ലാ വിഭാഗക്കാര്‍ക്കും പങ്കെടുക്കാന്‍ ആഘോഷം പൂര്‍ണ്ണമായും സെക്യുലര്‍ ആകണമെന്നില്ല. ഒരു പരിധിയില്‍ കൂടുതല്‍ മതപരമായ ചടങ്ങുകളിലേയ്ക്കു പോകാതിരുന്നാല്‍ മതി.

    ഹൈന്ദവമെന്നതിനേക്കാള്‍ ഓണം ഒരു ഫ്യൂഡല്‍ ഉത്സവമായിരുന്നു. ഓണക്കാഴ്ചയും ഓണപ്പുടവയുമൊക്കെ ഇപ്പോള്‍ ഓണാഘോഷത്തിലൂടെ പുനര്‍ജ്ജനിക്കുന്നു.

    കലാപരിപാടികളില്‍ സിബു പറഞ്ഞതു ശരിയാണു്. മാവേലിയും വാമനനും മറ്റും അതിനെ ഒരു ഹൈന്ദവമാക്കുന്നു. അതു സ്വാഭാവികം. അതില്‍ അവതരിപ്പിക്കുന്ന കേരളകലകളില്‍ ഹൈന്ദവാതിപ്രസരമുണ്ടായതു് കേരളകലകളില്‍ അതുള്ളതുകൊണ്ടാണു്. മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര തുടങ്ങിയവ മിക്കവാറും ഹൈന്ദവകഥകളെ അടിസ്ഥാനമാക്കി ഉള്ളതാണു്. അങ്ങനെയല്ലാത്തവയെ ഭാരവാഹികള്‍ പ്രോത്സാഹിപ്പിക്കില്ല എന്നു തോന്നുന്നില്ല. പോര്‍ട്ട്‌ലാന്‍ഡിലെ ഓണാഘോഷത്തില്‍ ഒപ്പനയും മാര്‍ഗ്ഗം കളിയും കണ്ടിട്ടുണ്ടു്. ഒരു കൊല്ലം ഒരു ക്രിസ്തീയഭരതനാട്യവും കണ്ടിരുന്നു. (ഒരു ഗണപതീസ്തുതിയെ ക്രൈസ്തവമാക്കി മാറ്റിയെഴുതി) അതിലൊന്നും ആരും ഒരു അനൌചിത്യവും കണ്ടില്ല.

    സിബു പറഞ്ഞ രണ്ടാമത്തെ പോയിന്റിനോടു യോജിപ്പില്ല.

    ഇക്കൊല്ലം സിബു കണ്ട രണ്ടു പരിപാടികളില്‍ അദ്ദേഹത്തിനു രുചിക്കാത്ത ഇനങ്ങളായിരുന്നു അധികം എന്നേ ഉള്ളൂ. കഴിഞ്ഞ കൊല്ലത്തെ മൈത്രി ഓണാഘോഷത്തിനു് ഒരു ഹാസ്യനാടകവും ബോളിവുഡ് ഡാന്‍സും ഉണ്ടായിരുന്നു. ഞാന്‍ ഇതിനു മുമ്പു് കാണുകയും പങ്കെടുക്കുകയും ചെയ്തിട്ടുള്ള പോര്‍ട്ട്ലാന്‍ഡ് ഓണാഘോഷത്തിലെ ചില ഇനങ്ങള്‍ കേള്‍ക്കുക: 12 വയസ്സുകാരന്റെ മാജിക് ഷോ, പുരുഷന്മാരുടെ ഒപ്പന, പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട ബാംഗ്ഡാ നൃത്തം, ഓട്ടന്‍ തുള്ളല്‍, പ്രായമായവരുടെ സ്കിറ്റ്, പ്രായമായവരും കുട്ടികളും ചേര്‍ന്നുള്ള സ്കിറ്റ്, നിശ്ശബ്ദനാടകം (മൈം), കുട്ടികളുടെ പ്രച്ഛന്നവേഷം, സംഘഗാനം, കുട്ടികള്‍ ചേര്‍ന്നു നടത്തിയ കുട്ടിക്കവിതകളുടെ ആലാപനം, പ്രായമായവര്‍ ശബ്ദം കൊടുത്ത കുട്ടികളുടെ നാടകം, അക്ഷരശ്ലോകം, ക്വിസ് പ്രോഗ്രാം. ഇവയില്‍ പലതും “സാധാരണ” ജനത്തിനെ വളരെ ആകര്‍ഷിച്ചവയാണു്. (ഭരതനാട്യം, കുച്ചിപ്പുഡി, മാവേലിയെ എഴുന്നള്ളിക്കല്‍ തുടങ്ങിയ ഹൈന്ദവ/ക്ലാസ്സിക്കല്‍ സംഭവങ്ങളും ഉണ്ടായിരുന്നു. ഇല്ലെന്നു പറയുന്നില്ല.)

    പുതിയ ശ്രമങ്ങള്‍ നടത്താനുള്ള വൈമുഖ്യമാണെന്നു തോന്നുന്നു ചെയ്തു പരിചയമുള്ളതു തന്നെ വീണ്ടും ചെയ്യുന്നതു്. സ്കിറ്റ്, കഥാപ്രസംഗം, മിമിക്രി തുടങ്ങിയ തമാശപ്പരിപാടികള്‍ ഇല്ലാതെ ഡാന്‍സും പാട്ടും മാത്രം ഉണ്ടായതു് അല്പം വിരസമായിരുന്നു എന്നതു ശരി തന്നെ. സാധാരണ അവ ആണുങ്ങളാണു ചെയ്യുന്നതു്. പെണ്ണുങ്ങള്‍ക്കു പൊതുവേ പാട്ടു്, ഡാന്‍സ് തുടങ്ങിയവയാണു വഴങ്ങുക. കുട്ടികളെ പഠിപ്പിക്കുന്നതും അതു തന്നെ. സ്കിറ്റും മറ്റും അവതരിപ്പിക്കാന്‍ നല്ല ശ്രമം വേണം. അതിനു് ആളുകള്‍ കാര്യമായി തയ്യാറാവുന്നില്ല. അതേ സമയം കുട്ടികള്‍ അധികവും ഡാന്‍സും മറ്റും പഠിക്കാന്‍ പോകുന്നതുകൊണ്ടു് അവരെക്കൊണ്ടു ഡാന്‍സു കളിപ്പിക്കാന്‍ താരതമ്യേന എളുപ്പമാണു്. പലപ്പോഴും ഈ ഡാന്‍സുകളുടെ തീം ഹൈന്ദവമായിപ്പോയതിനു് എന്തു ചെയ്യാന്‍?

    അക്കരക്കാഴ്ചകള്‍ പോലെയുള്ള അടിപൊളി പരിപാടികള്‍ അവതരിപ്പിക്കാന്‍ ആളുണ്ടെങ്കില്‍ ഈ സംഘടനകളുടെ ഭാരവാഹികള്‍ അവരെ നിരുത്സാഹപ്പെടുത്തുമെന്നു തോന്നുന്നില്ല. നേരേ മറിച്ചു്, കൂടുതല്‍ വ്യത്യസ്തതയുള്ള പരിപാടികള്‍ വേണമെന്നാണു് അവരുടെ ആഗ്രഹം എന്നാണു് എനിക്കു തോന്നിയിട്ടുള്ളതു്. അത്തരം പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ നിന്നു് മലയാളികളെ പിന്തിരിപ്പിക്കുന്നതു ജാടയല്ല, കഴിവുകേടും സമയക്കുറവും തന്നെയാണു്.

    പിന്നെ, ഭരതനാട്യത്തിനും പാട്ടിനും മറ്റും മലയാളികളില്‍ പ്രേക്ഷകരില്ലെന്നു വിലയിരുത്തിയതും ശരിയല്ല. ഒരു ക്ലാസ്സിക്കല്‍ നൃത്തപരിപാടിയ്ക്കു പോയി നോക്കൂ. മോഹന്‍ലാലിന്റെ സ്റ്റേജ് ഷോയ്ക്കുള്ളതു പോലെ പ്രേക്ഷകര്‍ അതിനുമുണ്ടു്. ആ ആളുകള്‍ മുഴുവനും ഹൈന്ദവതീവ്രവാദികള്‍ ആണെന്നു് എനിക്കഭിപ്രായമില്ല.

    ReplyDelete
  6. എന്തൊക്കെയായാലും അണ്ണന്റെ അത്രെം സെകുലര്‍ വേരേ ആരും ഇല്ല എന്നു മനസ്സിലായി...

    ഓരോരുത്തന്മാരുടെ ഒരോ കഴപ്പുകള്‍. തീറ്റേം കുടീം മൂത്തു കഴിയുമ്പോള്‍ അവന്റെയൊക്കെ മനസ്സിലെ വര്‍ഗ്ഗിയത പുറ്ത്തു വരാന്‍ തുടങ്ങും. ചെറ്റകള്‍. ഇവനൊക്കെ കേരളത്തിലേക്കു തിരിച്ചു വരാന്‍ എടയാകരുതേ എന്ന പ്രാര്‍ഥിക്കാം.....

    ReplyDelete
  7. പരിപാടികള്‍ നന്നായാലും ഇല്ലെങ്കിലും ഇനിയും അത് മെച്ചപ്പെടുത്തണം എന്ന ഒരു ചിന്ത ഈ പോസ്റ്റിനു പിന്നിലുണ്ടെങ്കില്‍ നന്ന്.

    ഇത്തവണ ഞാന്‍ മൈത്രി പ്രോഗ്രാം മാത്രമെ കണ്ടുള്ളൂ.. താഴെ പറയുന്ന പ്രോഗ്രാമ്മുകള്‍ കണ്ടതായി ഓര്‍ക്കുന്നു
    1. ഒരു പയ്യന്റെ ബ്രേക്ക് ഡാന്‍സ് - (ഹിന്ദി ഭാഷയിലെ പാട്ട്)
    2. കല്‍ക്കണ്ട മലയെ എന്ന ചോക്കലേറ്റിലെ ഗാനം വച്ചുള്ള ഡാന്‍സ്
    3. മയങ്ങിപ്പോയി എന്ന ഗാനാലാപനം - നോട്ടം എന്ന സിനിമയിലെ
    4. മൂന്നോ നാലോ കുട്ടികള്‍ ചേര്‍ന്ന് പാടിയ - "ഒന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍" എന്ന ഗാനം
    5. മാമ്പഴക്കാലം എന്നെ സിനിമയിലെ "കണ്ടു കണ്ടു കൊതികൊണ്ട്" എന്ന ഗാനാലാപനം
    6. കംഗാരു എന്ന സിനിമയിലെ മഴമണിമുകിലെ എന്ന ഗാനം വച്ചുള്ള ഡാന്‍സ്
    7. ആജാ നാച്ച് ലെ എന്ന ഹിന്ദി ഗാനം വച്ചുള്ള ഡാന്‍സ്
    8. തത്തും തത്തകള്‍ എന്ന (കഥ എന്ന സിനിമ ആണെന്ന് തോന്നുന്നു) ഗാനം വച്ചുള്ള ഡാന്‍സ്
    9. ഒരു ഹിന്ദി പാട്ടും കൂടി ഉണ്ടായിരുന്നു എന്ന് തോന്നുന്നു
    ഈ 9 പ്രോഗ്രാമില്‍ എവിടെയെങ്കിലും ഹൈന്ദവം ഉണ്ടോ?

    ഇനി താഴെ ഉള്ള പ്രോഗ്രാംസ് നോക്കൂ (ഇതിലൊക്കെ കുറച്ചു ഹൈന്ദവം ഉണ്ടാകാം, പക്ഷെ കൂടുതല്‍ കേരളത്തിനെ പറ്റി പറയുന്നു എന്ന് തോന്നുന്നു)
    10. പ്രോഗ്രാമ്മിന്റെ തുടക്കത്തിലെ സ്കിറ്റ് - അതില്‍ കുറച്ചു ഓണത്തെ പറ്റി പറയുന്നുണ്ട് (മേ ബി ഹൈന്ദവം). പക്ഷെ, അതില്‍ ഉള്ള പാട്ടുകള്‍ നോക്കൂ
    - സഹ്യസാനു (കേരളത്തിനെ പറ്റിയുള്ളത്), ഒന്നാനാം കൊച്ചുതുമ്പി
    - വള്ളം കളി
    - കതിര് കൊയ്യാന്‍ എന്നോ മറ്റോ ഉള്ള നാടന്‍ പാട്ട്
    11. നിവേദ്യത്തിലെ "കോലക്കുഴല്‍ വിളി കേട്ടോ രാധേ" എന്ന ഗാനം. ഇതില്‍ ഹൈന്ദവം ഉണ്ട്. പക്ഷെ ജാതിമതഭേധമാന്യേ അനവധി പേര്‍ക്ക് ഇഷ്ടപ്പെട്ട പാട്ട്.
    12.കര്‍ണാടിക് ഫ്യൂഷന്‍ (ഹൈന്ദവം ഉണ്ട്, പക്ഷെ ഇത് ജാതിക്കും മതത്തിനും അപ്പുറത്തായിട്ടെ എനിക്ക് തോന്നുന്നുള്ളൂ)

    ഹൈന്ദവം എന്ന രീതിയില്‍ ഉള്ളവ
    - 4 or 5 ഡാന്‍സ് (ഭരതനാട്യം, മോഹിനിയാട്ടം, ക്ലാസിക്കല്‍ ഫ്യൂഷന്‍ എന്നിവ)
    - ഉത്രാടപ്പൂനിലാവേ വാ എന്ന ഗാനം (ഇതു ഹൈന്ദവം തന്നെ ആണോ? ഉറപ്പില്ല)
    - ഓണക്കോടിയുടുത്തു എന്ന ഗാനം (ഇതു ഹൈന്ദവം തന്നെ ആണോ? ഉറപ്പില്ല)

    അക്കരക്കാഴ്ച്ചകളും അയ്യപ്പ ബൈജുവും പോലത്തെ പ്രോഗ്രാംസ് ഉണ്ടായിരുന്നില്ല എന്നത് ശരി. പക്ഷെ പകുതിയോ അതിലധികമോ സെക്കുലര്‍ ആയിട്ടുള്ള പ്രോഗ്രാംസ് ഉണ്ടായിരുന്ന മൈത്രി ഓണം ആഘോഷം കണ്ടിട്ട് "ഓണം എന്നത് ക്രിസ്സ്മസ്സിനോളമേ സെക്കുലര്‍ ആകൂ" എന്ന് ചിന്തിച്ചാല്‍ അത് ശരിയല്ലെന്ന് എനിക്ക് തോന്നുന്നു.

    അക്കരക്കാഴ്ച്ചകളും അയ്യപ്പ ബൈജുവും വളരെ അധികം ചിരിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ. പക്ഷെ അതാണ്‌ സംസ്കാരം എന്ന് താങ്കള്‍ പറയുന്നില്ല എന്ന് കരുതുന്നു. പക്ഷെ, സ്വാതി തിരുനാളും കീര്‍ത്തനങ്ങളും മോഹിനിയാട്ട മുദ്രകളും കലയെപ്പറ്റിയും സംസ്കാരത്തെ പറ്റിയും പറയുന്നു, പ്രതിഫലിപ്പിക്കുന്നു. അതില്‍ നിന്നു അകലാതെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കൂ.. അല്ലെങ്കില്‍ കുറഞ്ഞത് അതൊക്കെ "തല കുത്തനെ ഉള്ള ധാരണ" ആണെന്ന് പറയാതിരിക്കൂ

    ഭക്ഷണ കാര്യം - വടക്കന്‍ കേരളത്തില്‍ ഓണം/വിഷു എന്നീ ദിവസങ്ങളില്‍ മല്‍സ്യമാംസാദി കറികള്‍ വക്കും എന്ന് കേട്ടിട്ടുണ്ട്.. (ശരിയാണോ എന്നറിയില്ല)

    ReplyDelete
  8. എന്റെ പോസ്റ്റിനു ഒരു വരയുടെ കുറവുണ്ടെന്നു തോന്നുന്നു :) ആ പ്രശ്നം തീർത്തു.

    ക്രിസ്മസ്‌ വരുമ്പോൾ ക്രിസ്ത്യാനിയും ഓണം വരുമ്പോൾ ഹൈന്ദവനും ആവുന്നവൻ തന്നെ ഞാനും. കാരണം ഈ സിന്ധുപ്പുഴയുടെ ഇങ്ങേക്കരയിൽ ഈ മലഞ്ചെരുവിൽ കുറച്ചുകാലമായല്ലോ ഞാൻ താമസിക്കുന്നു! മാത്രവുമല്ല, ഈ സെക്കുലർ ആഘോഷങ്ങൾക്ക്‌ എന്തോ ഒരു ഇത്‌ കുറവുമുണ്ട്‌. അതുകൊണ്ട്‌ ഞാനും വീട്ടുകാരും നോൺ-സെക്കുലറേ ആഘോഷിക്കാറുള്ളൂ :)

    നിങ്ങളൊക്കെ മൈത്രിക്കാരായതുകൊണ്ടാവണം ഈ പറഞ്ഞതുമുഴുവൻ നിങ്ങളെ പറ്റി മാത്രമാണെന്ന്‌ അങ്ങുറപ്പിച്ചു കളഞ്ഞത്‌. സാരമില്ല :) സത്യത്തിൽ ഇതിൽ എനിക്ക്‌ ഡിസ്കഷനു സ്കോപ്പുള്ളത്‌ പുട്ടുണ്ണിയുടെ ഈ വാചകം മാത്രമാണ്‌:

    "അക്കരക്കാഴ്ച്ചകളും അയ്യപ്പ ബൈജുവും വളരെ അധികം ചിരിപ്പിക്കുന്ന കാര്യങ്ങൾ തന്നെ. പക്ഷെ അതാണ്‌ സംസ്കാരം എന്ന്‌ താങ്കൾ പറയുന്നില്ല എന്ന്‌ കരുതുന്നു"

    മലയാളിയുടെ എലീറ്റിസത്തെ പറ്റിയും അതാത്‌ കാലഘട്ടത്തിലെ പോപ്‌ ആർട്ടിനെ രണ്ടാംതരമായി കാണുന്നതിനെ പറ്റിയും രണ്ട്‌ പറയാനുണ്ട്‌. പറയാം...

    ReplyDelete
  9. ഞാന്‍ കമ്മന്റ് ഇട്ടതു പ്രോഗ്രാം കണ്ട ഒരാളാണ് എന്ന രീതിയിലും, പ്രോഗ്രാം കണ്ടിട്ട് താങ്കള്‍ക്കുണ്ടായ ചിന്ത (സെക്കുലര്‍, സംസ്കാരത്തിന്റെ തലകുത്തനെ ഉള്ള ധാരണ എന്നിവ) ശരിയല്ല എന്ന് എനിക്ക് തോന്നിയതും കൊണ്ടാണ്.

    ഇനി പറയുന്നതും എന്റെ വ്യൂ തന്നെ.

    വര ഇട്ടോണ്ടൊന്നും പോസ്റ്റിനു വലിയ വ്യത്യാസം ഉണ്ടാകും എന്ന് തോന്നുന്നില്ല.

    ഒരാളും അവരുടെ വീട്ടുകാരും നോണ്‍ സെക്കുലര്‍ ആയി ആഘോഷിച്ചാലും, പൊതു പരിപാടികള്‍ക്ക് വരുമ്പോള്‍ "നിങ്ങള്‍ മൈത്രി", "ഞങ്ങള്‍ വേറെ" എന്ന മനോഭാവം വിട്ടു, "നമ്മള്‍" എന്ന മനോഭാവത്തോടെ കാണണം എന്ന് തോന്നുന്നു.

    സ്വാതിതിരുനാള്‍ മോഹിനിയാട്ടം എന്ന് പറഞ്ഞതു കൊണ്ടു നേരെ അങ്ങ് എലിറ്റിസം എന്ന് ഉറപ്പിക്കരുത്.

    അതാത്‌ കാലഘട്ടത്തിലെ പോപ്പ് ആര്‍ട്ടിനെ രണ്ടാം തരം ആയിട്ടൊന്നും കരുതുന്നില്ല. അക്കരക്കാഴ്ച്ചകളും, അയ്യപ്പ ബൈജുവും, സലിം കുമാറിന്റെ പോപ്പ് ഡാന്‍സും/അതിന്റെ ഉഷ ഉതുപ്പ്‌ വെര്‍ഷനും/അതിന്റെ പാരഡി വെര്‍ഷനും, നീല ബക്കറ്റും, അവിയലും, സുന്ദരിയെ വാ എന്ന ഹിറ്റ് ഗാനവും, യുട്യൂബിലെ മാട്രിക്സ് മലയാളം വെര്‍ഷനും, അറബിക്കഥയിലെ ചോര വീണ എന്ന കമ്മ്യൂണിസ്റ്റ് കവിത/ഗാനവും, ഏഷ്യാനെറ്റിലെ ബ്ലഫ്ഫ്മാസ്ടേര്‍സും, സിനിമാലയും, ലാഫ്ടര്‍ കേരളയും - എല്ലാം കണ്ടും കേട്ടും ആസ്വദിക്കുകയും ചിരിക്കുകയും ചെയ്യാറുണ്ട്. അതുപോലെ പലതും പണ്ടു കണ്ടിട്ടുണ്ട്, അന്ന് ആസ്വദിച്ചിട്ടുണ്ട്... പക്ഷെ അതില്‍ പലതും ഇന്നു ആസ്വദിക്കാന്‍ പറ്റുകയുമില്ല. ചിലത് വ്യക്തമായി ഓര്‍മ പോലുമില്ല. അതുകൊണ്ട് ഇക്കാലത്ത് ചിരിപ്പിക്കുന്നതൊക്കെ സംസ്കാരത്തിന്റെ ഭാഗമാണെന്നു പറയാന്‍ ബുദ്ധിമുട്ടുണ്ട്.. അങ്ങിനത്തെ കുറെ എണ്ണത്തിനൊക്കെ ഈയാം പാറ്റയുടെ ആയുസ്സേ ഉണ്ടാവുള്ളൂ. ഇവിടെ എലിറ്റിസം എന്നതിന് പ്രസക്തി ഇല്ല (അയ്യപ്പ ബൈജു പ്രോഗ്രാം കണ്ടാല്‍ നിലത്തു കിടന്നുരുണ്ടു ചിരിക്കുന്നവന്‍ തന്നെ ഞാനും)

    ReplyDelete