2006-10-05

ഗൂഗിള്‍ റീഡര്‍ - ഒരുത്തരം

ബ്ലോഗുവായനയുടെ മാനേജ് മെന്റിനെ പറ്റി ഇടയ്ക്കിടെ ഞാനെഴുതാറുണ്ടല്ലോ. ഇത്തവണ പുതിയ ഗൂഗിള്‍ റീഡര്‍ തരുന്ന സാധ്യതകളെ പറ്റിയാണ്. പോര്‍ട്ടല്‍ ഉണ്ടാക്കാന്‍ പറ്റിയ ഒരു ഇന്‍ഫ്രാസ്റ്റ്രക്‌ചര്‍ ആണ് ഇത്‌ തരുന്നത്‌.
  • ഗൂഗിള്‍ റീഡറിന്റെ ഓര്‍ഗനൈസേഷന്‍, ജിമെയില്‍ ബോക്സ് പോലെ തന്നെയാണ്. അതുകൊണ്ട്‌ പുതിയ രീതി പഠിക്കേണ്ടതില്ല.
  • നമുക്കിഷ്ടമുള്ള, ഇഷ്ടമുള്ളത്ര, ഫീഡുകള്‍ അതില്‍ ഘടിപ്പിക്കാം.
  • നമുക്കിഷ്ടപ്പെട്ട പോസ്റ്റുകളെ ഷെയര്‍ ചെയ്യാന്‍ മാര്‍ക്ക് ചെയ്യാം; അല്ലെങ്കില്‍ ഇഷ്ടമുള്ള ടാഗ് കൊടുക്കാം. ഇങ്ങനെ മാര്‍ക്ക് ചെയ്തവ ഒരു ഫീഡായി പബ്ലിക്കാക്കാം. (ഇതിനായി സെറ്റിംഗ്സ് > ടാഗ് -ഇല്‍ പോവുക. ടാഗിനെ പബ്ലിക് ആയി മാര്‍ക്ക്‌ ചെയ്യുക.) ഈ ഫീച്ചറാണ് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നത്‌.
  • എനിക്ക്‌ തൃശൂര്‍ എന്നൊരു പബ്ലിക് ഫീഡുണ്ട്‌.
  • എനിക്ക്‌ തൃശൂരുമായി ബന്ധപ്പെട്ടതെന്നു തോന്നുന്ന പോസ്റ്റിന്റെ (റീഡറില്‍) താഴെ എഡിറ്റ് ടാഗില്‍ ക്ലിക്ക്‌ ചെയ്ത്‌ തൃശൂര്‍ എന്നാക്കും.
  • ദീപയ്ക്കും ഇതുപോലെയൊന്നുണ്ട്‌.
  • ദീപയുടെ ഫീഡിനെ ഞാന്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്ത്, Manage > Subscriptions ല്‍ അതിന്റെ ഫോള്‍ഡര്‍ തൃശൂര്‍ ആക്കിയിരിക്കുന്നു.
  • അപ്പോള്‍ ദീപ മാര്‍ക്ക് ചെയ്തതോ ഞാന്‍ മാര്‍ക്ക്‌ ചെയ്തതോ ആയ തൃശൂരുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ എന്റെ ഗൂഗിള്‍ റീഡറിന്റെ ഫ്രണ്ട് പേജിലെ തൃശൂര്‍ എന്ന ഫോള്‍ഡറില്‍ കാണാം. ഡൂപ്ലിക്കേറ്റുകളില്ലാതെ!
  • അതുപോലെ, ദീപയുടെ ഫീഡുവഴി എന്റെ റീഡറില്‍ എത്തിയ പോസ്റ്റാണെങ്കിലും ക്ലിക്ക്‌ ചെയ്താല്‍, ദീപയുടെ ഫീഡില്‍ പോകാതെ, നേരെ പോസ്റ്റിലെത്താം.
  • ഇതുപോലെ എത്രപേരുടെ തൃശൂര്‍ ഫീഡുകള്‍ വേണമെങ്കിലും എനിക്ക്‌ കണക്ട് ചെയ്യാം. അതുപോലെ അതിലോരോരുത്തര്‍ക്കും.
  • താത്പര്യമുള്ളവര്‍ അങ്ങോട്ടും ഇങ്ങോട്ടും ആ ഫീഡുകള്‍ റീഡറില്‍ ഉള്‍പ്പെടുത്തുന്നത്‌ വഴി ഒരു കമ്മ്യൂണിറ്റി ഉണ്ടാവുന്നു.
  • ആര് ആരുടെതാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് പുറത്തറിയുന്നില്ല. എല്ലാവരും സ്വന്തം ഷെയേഡ് ഫീഡ് അവരുടെ ബ്ലോഗ് പ്രൊഫൈലിലോ ഹോം പേജിലോ എഴുതിവയ്ക്കുന്നു; അല്ലെങ്കില്‍ ഇമെയിലിലൂടെയോ മറ്റോ അറിയിക്കുന്നു .. അത്രമാത്രം.


തൃശൂര്‍ പോര്‍ട്ടല്‍ പോലെ പലതും ഇതുപയോഗിച്ച്‌ ചെയ്യാന്‍ കഴിയും. ഉദാഹരണത്തിന് കഥ, കവിത, എന്നിങ്ങനെയുള്ള കാറ്റഗറൈസേഷന്‍. തൃശൂര്‍ എന്ന ടാഗിന് പകരം കഥ എന്നിട്ടാല്‍ മതി.

പ്രത്യേകിച്ച്‌ ഓര്‍ഡറില്ലാത്ത ഒരു കമ്മ്യൂണിറ്റി പോലെ തന്നെ, ഒരു പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പോര്‍ട്ടലുകളും ഇതു് ഉപയോഗിച്ച്‌ സാധിക്കും. ഉദാഹരണത്തിന്, ശ്ലോകങ്ങളുടെ പോര്‍ട്ടല്‍ ഉണ്ടാക്കാന്‍ ഉമേഷ് മുന്നോട്ട്‌ വരുന്നു എന്ന്‌ വയ്ക്കുക.
  • ഉമേഷ്‌ ശ്ലോകം പോര്‍ട്ടലിന്റെ ഫീഡ് സ്വന്തം ഹോം പേജിലോ മറ്റോ പബ്ലിഷ് ചെയ്തിട്ടുണ്ടാവും.
  • ശ്ലോകത്തില്‍ താല്പര്യമുള്ളവര്‍ ആ ഫീഡ്‌ അവരുടെ ഗൂഗിള്‍ റീഡറില്‍ ഉള്‍പ്പെടുത്തുന്നു; അതില്‍ വരുന്ന പോസ്റ്റുകള്‍ വായിക്കുന്നു.
  • ഓരോ വളണ്ടിയര്‍മാര്‍ക്കും സ്വന്തം ‘ശ്ലോകം‘ ഫീഡുകളുണ്ടാവും. അതവര്‍ ഉമേഷിന്‌ അയച്ചുകൊടുക്കുന്നു; ഉമേഷത്‌ ഉമേഷിന്റെ മാസ്റ്റര്‍ ഫീഡില്‍ ഉള്‍പ്പെടുത്തുന്നു.
  • ഒരു വളണ്ടിയര്‍ ഉമേഷിന്റെ ഫീഡിലില്ലാത്തൊരു ശ്ലോകം പോസ്റ്റ് കാണുന്നെങ്കില്‍ അതിനെ ‘ശ്ലോകം’ എന്ന്‌ ടാഗ് ചെയ്യുന്നു.
  • അപ്പോള്‍ ആ പോസ്റ്റ് ആ വളണ്ടിയറുടെ ശ്ലോകം ഫീഡില്‍ വരുന്നു.
  • ഉമേഷ്‌ ആ വളണ്ടിയറുടെ ഫീഡ് സ്വന്തം മാസ്റ്റര്‍ ഫീഡില്‍ ചേര്‍ത്തിട്ടുള്ളതിനാല്‍, ഉമേഷിന്റെ ശ്ലോകം ഫീഡിലും ആ പോസ്റ്റ് വരുന്നു.
  • അങ്ങനെ ഉമേഷിന്റെ ഫീഡ് സബ്സ്ക്രൈബ് ചെയ്തിട്ടുള്ള എല്ലാവര്‍ക്കും ആ പോസ്റ്റ് ലഭിക്കുന്നു.
  • ഇനി ആ വളണ്ടിയര്‍ ടാഗ് ചെയ്ത ലേഖനം യഥാര്‍ത്ഥത്തില്‍ ശോകവിഭാഗത്തിലല്ലായിരുന്നെങ്കില്‍ ഉമേഷിന് ആ ടാഗ് എടുത്തുകളയാവുന്നതും ആ‍ണ്.

2006-09-29

സംവൃതോകാരത്തിന്റെ ചിഹ്നം - 4

ഇതിനുമുമ്പത്തെ ലേഖനം
“സംവൃത സ്വരത്തിനു് പ്രത്യേക ചിഹ്നമെന്ന നിലയില്‍ ഉകാരത്തിനു് മേല്‍ ചന്ദ്രക്കല(മിത്തല്‍) ചേര്‍ത്തുപയോഗിയ്ക്കുന്നതു് മലയാള വിക്കിപീഡിയയില്‍ മാനകമാകുവാനുള്ള സാഹചര്യം,സംവൃതത്തിന്റെ ലിപി വിഷയത്തില്‍ വിക്കിപിഡിയ പക്ഷം പിടിക്കരുതെന്ന സിബുവിന്റെ രൂക്ഷമായ നിലപാടു് മൂലം ഇല്ലാതായിരിയ്ക്കുന്നു.
എബി, എന്റെ അഭിപ്രായത്തില്‍ എന്തെങ്കിലും മെറിറ്റ് ഉണ്ടെങ്കിലേ അത്‌ സ്വീകരിക്കേണ്ടതുള്ളൂ. ഞാന്‍ ശക്തിയായി പറഞ്ഞു എന്നതുകൊണ്ടെന്തിനാണ് അത്‌ സ്വീകരിക്കുന്നത്‌? പക്ഷെ, ന്യൂട്രല്‍ ആയിരിക്കണം എന്നത്‌ വിക്കിപ്പീഡിയയുടെ വിഷനില്‍ തന്നെ ഉള്ള കാര്യമാണ്. അത്‌ ലിപി സ്റ്റാന്‍ഡേഡൈസേഷനുള്ള വേദിയല്ല.
“അതിനെ പ്രത്യേക സ്വരമായി കരുതുന്നുവെങ്കില്‍ ആശയക്കുഴപ്പമുണ്ടാക്കുകയില്ലാത്തതായ(പത്യേകമായ)ലിപി അതിനു വേണം.അപ്പോള്‍ ഉച്ചാരണം പ്രമാണമാക്കിയെന്നു് പറഞ്ഞു് സന്ദര്‍ഭം പോലെ വിവൃതോകാരമായി വിഭജിയ്ക്കാനാവില്ല.
എന്താശയക്കുഴപ്പം? ചന്ദ്രക്കല ഒരു വാക്കിന്റെ ഒടുവില്‍ വന്നാല്‍ സംവൃതോകാരമായി ഉച്ചരിക്കുക അല്ലെങ്കില്‍ vowellessness ആയിട്ടെടുക്കുക. അത്രയല്ലേ ഉള്ളൂ.

“സംവൃതത്തെ പ്രത്യേക സ്വരമായി അംഗീകരിയ്ക്കേണ്ട കാര്യമില്ലെന്നു് കരുതുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകാരാണിപ്പോള്‍ ‍പ്രധാനമായും സംവൃതത്തിനു് ചന്ദ്രക്കല മാത്രംമതിയെന്നു് വാദിയ്ക്കുന്നവര്‍.
അവരും അങ്ങനെ കരുതുന്നുണ്ടോ? പ്രബോധചന്ദ്രന്റെ ‘പുഞ്ചിരിസ്വരം’ എന്ന സംവൃതോകാരസ്വരത്തെപറ്റിയുള്ള ലേഖനം ഭാഷാപോഷിണിയില്‍ കുറച്ചുമാസങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ടിരുന്നു.
“...അവരുടെ വ്യാകരണ സംബന്ധമായ പുസ്തകങ്ങളില്‍ സംവൃത സ്വരം വേര്‍തിരിച്ചു് കാണിയ്ക്കുവാന്‍ ഉകാരത്തിനു് മേല്‍ മിത്തല്‍ ചേര്‍ത്ത്‌ ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതമായിരിയ്ക്കുന്നതു്,സംവൃതത്തിനു് ചന്ദ്രക്കല മാത്രം മതിയെന്ന വാദത്തിന്റെ പരാജയമാണു്.
ഇവിടെ വേണ്ടിയിരുന്നത് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇംഗ്ലീഷിന്റെ IPA പോലെ ഒരു ഫൊണറ്റിക് ആല്‍‌ഫബെറ്റാണ് (വര്‍ണ്ണമാല). ആ വര്‍ണ്ണമാലയില്‍ നിന്നും പൊതുജനങ്ങള്‍ക്ക്‌ വളരെ ഇഷ്ടപ്പെടുന്ന ലിപി എഴുത്തിലേക്കും പകരും എന്ന്‌ ആശിക്കാം. അത്തരം ഒരു ചിന്ത ഇവിടെ.
“സംവൃതത്തിനു് ഉകാരോപരി ചന്ദ്രക്കലയിടുന്ന സമ്പ്രദായം പൊതുവേ പ്രാബല്യം നേടിയിരിയ്ക്കുകയാണു് എന്നു് പറയാം.
നേരെ തിരിച്ചാണ് എനിക്ക്‌ തോന്നുന്നത്‌. 1980-ന് ശേഷം അച്ചടിയില്‍ ഏതാണ്ട് പൂര്‍ണ്ണമായും കയ്യെഴുത്തില്‍ വലിയൊരു പങ്കും ചന്ദ്രക്കല മാത്രമാണ് സംവൃതോകാരലിപിയായി ഉപയോഗിക്കുന്നത്‌. ഇതിന് ചരിത്രപരമായ കാരണങ്ങള്‍ പലതും ഉണ്ടായിരുന്നിരിക്കാം. എന്നിരുന്നാലും വസ്തുത അതാണ്.
“സംവൃതത്തെയും സ്വരരഹിതവ്യഞ്ജനത്തെയും വേര്‍ തിരിച്ചു് കാണിക്കുവാന്‍ കഴിയാതെ വരുന്നതു് ഭാഷയെ പിന്നോട്ടടിയ്ക്കും. ഒന്നിലധികം വര്‍ണങ്ങള്‍ക്കു് ഒറ്റ ലിപി ഉപയോഗിക്കുന്നതു് ഭാഷയുടെ വളര്‍ച്ചയെ ഏതെങ്കിലും വിധത്തില്‍ മന്ദീഭവിപ്പിക്കുകയോ വികലമാക്കുകയോ ചെയ്യുമെന്നു് അനുഭവങ്ങള്‍ സാക്ഷിയ്ക്കുന്നു.
ആ അനുഭവം ഒന്ന്‌ പങ്കുവയ്ക്കാമോ..

“വര്‍ണോച്ചാരണ ഭാഷകള്‍ക്കൊപ്പം നിലനില്‍ക്കുകയും അവയോടു് മല്‍സരിക്കുകയും ചെയ്തതുകൊണ്ടു് മലയാളഭാഷ കരുത്തുറ്റ അക്ഷരോച്ചാരണ ഭാഷയായി തുടരാന്‍ ഭാഷയില്‍ ഉളള എല്ലാവര്‍ണങ്ങള്‍ക്കും( സ്വരങ്ങളായാലും വ്യഞ്ജനങ്ങളായാലും) ലിപി വേണ്ടതാണെന്ന നിലപാടെടുക്കണം.....പിന്‍നിലാവിലെ ന്‍ ന എന്നീ അക്ഷരങ്ങള്‍ ന്ന എന്നകൂട്ടക്ഷരമാകാന്‍ പാടില്ലാത്തതു് ആദ്യത്തേതു് വര്‍ത്സ്യ അനുനാസികവും രണ്ടാമത്തേതു് ദന്ത്യ അനുനാസികവുമായതിനാലാണു്. വര്‍ത്സ്യഖരത്തിനും വര്‍ത്സ്യാനുസികത്തിനും മൂര്‍ദ്ധന്യ ഊഷ്മാവിനും( ഓഫീസ്‌, ഫയല്‍ എന്നിവയിലെ ഫ )യ്ക്കും ഒപ്പം സംവൃതവും ലിപിയില്ലാതെ കഴിയണമോ ?

ഉച്ചാരണവും എഴുത്തും തമ്മിലുള്ള one-to-one correspondance എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യം തന്നെയാണ്. എന്നാല്‍ പുതിയൊരു ലിപി ഒരു ഭാഷയിലേക്ക്‌ ശാസ്ത്രീയമായും ജനാധിപത്യരീതിയിലും കൊണ്ടുവരുന്നത്‌ എളുപ്പമല്ല. ‘റ്റ’-ക്കും അതിന്റെ അനുനാസികമായ ‘ന’-ക്കും പ്രത്യേക ലിപികൊണ്ടുവരാനുള്ള ARR-ന്റെ ശ്രമങ്ങള്‍ക്ക്‌ എന്തുസംഭവിച്ചു എന്നറിയാമല്ലോ.

പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ കൂടാതെ, ഭാഷാശാസ്ത്രപരമായ പരിമിതികളും ഈ മാര്‍ഗത്തിനുണ്ട്‌. ഉദാഹരണത്തിന്‌ ‘അവര്‍’ എന്നതിന്റെ ഉച്ചാരണം വച്ച്‌ ‘ര്‍’ എന്നതിനുപകരം അവിടെ ‘റ’യുടെ ചില്ല് വയ്ക്കുമോ? ‘ബ്രഹ്മം’ എന്നതിന് ‘ര’യുടെ ചിഹ്നം വയ്ക്കുമ്പോള്‍, ‘ക്രമം’ എന്നതിന് ‘റ’യുടെ ചിഹ്നം ഉപയോഗിക്കുമോ? എഴുത്തില്‍ വാക്കുകളുടെ ഉത്ഭവത്തിന് പ്രാധാന്യമുള്ളപ്പോള്‍ ഉച്ചാരണം അതാത്‌ കാലത്തെ ശീലങ്ങള്‍ക്കനുസരിച്ച്‌ മാറുന്നു. അതായത്‌, എഴുത്തും ഉച്ചാരണവും ഭാഷയുടെ വളരെ വ്യത്യസ്തമായ രണ്ട്‌ അവതരണങ്ങളാണ്; വ്യത്യസ്ത‌ മാര്‍ഗ്ഗങ്ങളിലൂടെയാണ് അവ പരിണമിക്കുന്നത്‌. എഴുത്തും ഉച്ചാരണവും തമ്മില്‍ ടൈ ചെയ്യുന്നത്‌ രണ്ടിന്റേയും പരിണാമത്തെ പിന്നിലേയ്ക്ക്‌ വലിക്കുകയേ ഉള്ളൂ.

ഇതിന് ശേഷമുള്ള ലേഖനം

2006-08-24

ഇമെയില്‍ പ്രളയം

ലക്ഷ്യം

ഒരു ദിവസം ഏകദേശം 30-40 ബ്ലോഗുകളും 700-900 കമന്റ്‌ ഇമെയിലുകളും ഉണ്ടാവുന്നുണ്ട്‌. ഇതൊക്കെ വായിച്ച്‌ തീര്‍ക്കാനാവുന്നത്‌ ആര്‍ക്കാണാവോ?! ഞാനും ഉമേഷും അടക്കം പലരും ചെയ്യുന്ന കാര്യം, സ്വന്തം പേരും ഇഷ്ടപ്പെട്ട വിഷയവും വച്ച്‌ (എന്റെ കാര്യത്തില്‍ വരമൊഴി, മൊഴി..) ഫില്‍റ്റര്‍ ഇട്ടിട്ടാണ്‌. അത്‌ വച്ചാല്‍ കാര്യങ്ങള്‍ അണ്ടര്‍ കണ്ട്രോളാവും. എന്നാല്‍ ചില ചര്‍ച്ചകള്‍ ശ്രദ്ധിക്കണമെങ്കില്‍ ബ്ലോഗില്‍ ചെന്ന്‌ ഇടക്കിടെ ക്ലിക്ക്‌ ചെയ്യുകയല്ലാതെ വഴിയില്ല.

ഇതിന്‌ കുറച്ചുകൂടി നല്ലൊരു പോംവഴി എന്താണെന്നാണ്‌ ആലോചിക്കുന്നത്‌. ആഗ്രഹം നമുക്കിഷ്ടപ്പെടുന്ന ബ്ലോഗുകളിലെ ചര്‍ച്ചകളില്‍ വരുന്ന കമന്റുകള്‍ ഇമെയില്‍ ആയി കിട്ടാന്‍ എന്തു ചെയ്യണം.

ഒരു വഴി

വേഡ്‌പ്രസ്സില്‍ ഇതിന്‌ സംവിധാനമുണ്ട്‌. നമുക്ക്‌ വാച്ച്‌ ചെയ്യേണ്ട പോസ്റ്റിനു താഴെ ഇമെയില്‍ ഐഡി കൊടുത്താല്‍ മതി.

ബ്ലോഗറിലും മറ്റും ഇതിനൊരു വഴിയും കാണുന്നില്ല. അതുകൊണ്ട്‌ അതുപോലൊന്ന്‌ നമുക്കുണ്ടാക്കുകയേ നിര്‍വൃത്തിയുള്ളൂ.

എന്റെ ഒരു സജഷന്‍ ഇതാണ്‌: വായനക്കാരന്‍ ഒരു വെബ്‌ പേജ്‌ ഉണ്ടാക്കണം. ആ പേജില്‍ ശ്രദ്ധിക്കേണ്ട ബ്ലോഗിന്റെ അഡ്രസുകള്‍ കൊടുക്കണം. ശ്രദ്ധിക്കേണ്ട വാക്കുകളും ബ്ലോഗര്‍മാരുടെ പേരുകളും കൂടെ ആവാം. ഇത്തരം പേജിനെ വാച്ച്‌ ലിസ്റ്റ്‌ എന്ന്‌ വിളിക്കട്ടെ.

ഈ വാച്ച്‌ ലിസ്റ്റിനെ ഈ സര്‍വീസ്‌ തരുന്ന സെര്‍വറില്‍ (തല്‍കാലം തനിമലയാളം) ഇമെയില്‍ ഐഡിയോടുകൂടി റജിസ്റ്റര്‍ ചെയ്യണം.

ഇനി ഓരോ കമന്റ്‌ വരുമ്പോഴും ആര്‍ക്കെങ്കിലും വേണമോ എന്ന്‌ നോക്കി തനിമലയാളം അവര്‍ക്കയച്ചു കൊടുക്കുന്നു.

വാച്ച്‌ ലിസ്റ്റ്‌ എളുപ്പത്തില്‍ ഉണ്ടാക്കാന്‍

ഗൂഗിളിന്റെ നോട്ട്ബുക്ക്‌ എന്നൊരു പ്ലഗ്ഗിന്‍ ഉണ്ട്‌. അതില്‍ നമുക്കിഷ്ടപ്പെട്ട പേജുകള്‍ ബുക്ക്മാര്‍ക്ക്‌ ചെയ്യാന്‍ വളരെ എളുപ്പമാണ്‌. ഈ ബുക്ക്മാര്‍ക്ക്‌ മുഴുവന്‍ ഒരു പബ്ലിക്കോ പ്രൈവറ്റോ ആയ പേജായി കിട്ടുകയും ചെയ്യും. ഇത്തരം പല പേജുകള്‍ ഗൂഗിള്‍ നോട്ടുബുക്ക്‌ വച്ചുണ്ടാക്കാം. അതിലൊന്നാവാം ഈ വാച്ച്‌ ലിസ്റ്റ്‌. അതില്‍ നിന്നും ഒരെന്റ്രി ഡിലീറ്റ്‌ ചെയ്യലും വളരെ എളുപ്പം.

തനിമലയാളത്തിന്‌, റെജിസ്റ്റര്‍ ചെയ്ത നോട്ടുബുക്ക് പേജുകള്‍ ഇടയ്ക്കിടെ വന്നു നോക്കി അപ്ഡേറ്റ്‌ ചെയ്യാം. അല്ലെങ്കില്‍ വായനക്കാരന്‌ ലിസ്റ്റ്‌ അപ്ഡേറ്റഡായി എന്ന് തനിമലയാളത്തിനെ ഒരു ക്ലിക്ക്‌ വച്ചറിയിക്കുകയുമാവാം.

എന്തായാലും ഈ ഈമെയില്‍ പ്രളയത്തെയൊതുക്കാന്‍ വഴിയെന്തെന്ന്‌ ആലോചിക്കൂ എല്ലാവരും. പിന്നെ, പോര്‍ട്ടല്‌ വേണം. നിര്‍ബന്ധമായും. ഇപ്പോഴേ വൈകി.

2006-08-18

മലയാളം യുണീക്കോഡ് ഫോണ്ട് ഡിസൈന്‍ ചെയ്യുമ്പോള്‍

പാച്ചാളത്തിന്റെ അഭ്യര്‍ത്ഥനക്ക് മറുപടിയായി എഴുതുന്നത്:

1. Monospace/fixed-width മലയാളത്തില്‍ സാധ്യമാണെന്ന്‌ തോന്നുന്നില്ല. [refer]

2. Serif-കള്‍ മലയാളത്തിന് എന്തുമാത്രം ചേരും എന്ന കാര്യത്തിലും സംശയമുണ്ട്. ഹാഷിമിന്റെ നിളയിലധികം പോയാല്‍ വൃത്തികേടാവാനാണ് സാധ്യത. മലയാളം അക്ഷരങ്ങള്‍ക്ക്‌ ഉരുളിമയാണ് ഭംഗി എന്നത്‌ കൊണ്ടാണങ്ങനെ. വേറേയും പല ഫോണ്ട് ഡിസൈനുകള്‍ ഹാഷിമിന്റെ സൈറ്റില്‍ കാണാം.

3. സ്റ്റാക്ക് ചെയ്യുന്ന കൂട്ടക്ഷരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പൊതുവെ കാണുന്ന പരിപാടി രണ്ടാമത്‌ വരുന്ന അക്ഷരത്തിനെ പോയിന്റ് സൈസ് കുറച്ച്‌ ആദ്യത്തേതിന്റെ താഴെകൊണ്ടുവയ്ക്കുകയാണ്‌. A chain is as strong as the weekest link എന്നു പറയുമ്പോലെ, ഒരു ഫോണ്ടിന്റെ പോയിന്റ് സൈസ് അതിലിങ്ങനെ താഴെ കൊണ്ടുവച്ച അക്ഷരത്തിന്റെ പോയിന്റ് സൈസാണ്. ഇത്‌ ഇപ്രകാരമുള്ള പ്രശ്നങ്ങളുണ്ടാക്കും. ഇതിനൊരു പ്രതിവിധിയായി ഞാന്‍ ഒരുപായം പറയാം.

കൂട്ടക്ഷരങ്ങളല്ലാത്ത വ്യഞ്ജനങ്ങളെ നിരത്തി എഴുതി ഡോക്യുമെന്റിലെ പോയിന്റ് സൈസ് കുറച്ചുകൊണ്ടിരിക്കുക. 4-ലോ 6-ലോ എത്തുമ്പോള്‍ അത്‌ വായിക്കാന്‍ പറ്റാതാവും. അങ്ങനെ സംഭവിക്കുന്നതിന് തൊട്ടുമുമ്പിലെ പോയിന്റ് സൈസ് ഓര്‍ത്തുവയ്ക്കുക. തല്‍ക്കാലം അത്‌ 8 ആണെന്നിരിക്കട്ടെ. ഇനി കൂട്ടക്ഷരങ്ങള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ അവയെ 8 പോയിന്റ് സൈസില്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍ ചെയ്യണം. പറ്റുന്നില്ലെങ്കില്‍ ആ കൂട്ടക്ഷരം വേണ്ട; അതിനെ ചന്ദ്രക്കലയിട്ട്‌ പിരിച്ചെഴുതിയാല്‍ മതി.

4. മലയാളത്തിന് സ്വന്തമായ പല എഴുത്ത്‌ രീതികളും ഉണ്ട്‌; ഉദാഹരണം: ചുവരെഴുത്ത്‌. ഇതൊക്കെ ഫോണ്ടുകളായി വരണം.

5. ഇല്ലാത്ത കൂട്ടക്ഷരങ്ങള്‍ ഉണ്ടാക്കരുത്‌. അതിന് ഈ ലിങ്ക് ഒരു ഗൈഡായി ഉപയോഗിക്കാം.

6. അവശ്യം വേണ്ട കൂട്ടക്ഷരങ്ങള്‍ ആദ്യം ഉണ്ടാക്കിയ ശേഷം ഫോണ്ട് റിലീസ് ചെയ്യുക. അപൂര്‍വമായ കൂട്ടക്ഷരങ്ങള്‍ അല്പാപ്പമായി പിന്നെ ചേര്‍ത്താല്‍ മതി. ഫോണ്ടിന്റെ ക്യാരക്റ്ററാണ് കൂടുതല്‍ പ്രധാനം.

2006-08-04

ആവരേജിംഗ് ബൂലോഗത്തില്‍

പലതരം എഡിറ്റിംഗ് രീതികളുള്ളതില്‍ ഒരു രീതിയാണ് digg.com ന്റേത്‌.

എഡിറ്റര് എന്നത് എപ്പോഴും ഒരു പ്രത്യേക(specific) വായനാരീതിയെ പ്രതിനിധീകരിക്കും. നൂറ് കൃതികളുണ്ടെങ്കിലും അയാള്ക്ക് അതിലെ പത്തില് താഴെയുള്ളതിനെ മാത്രമേ പോര്ട്ടലില് ചേര്ക്കാനാവൂ. അതായത് അയാള്ക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. അത് അയാളുടെ കാവ്യാനുശീലനത്തെ ആശ്രയിച്ചിരിക്കുകയും ചെയ്യും.

digg.com പരിപാടിയും ഒരു തരം തിരഞ്ഞെടുപ്പാണ്. അത് എല്ലാ തരം വായനാരീതികളേയും പ്രതിനിധീകരിക്കില്ല. ഒരു ഉദാഹരണം ശ്രദ്ധിക്കൂ:

കേരളത്തിലെ 100 പേരില് 90 പേര് മനോരമ ആഴ്ചപതിപ്പ് വായിക്കുന്നവരും 10 പേര് മാതൃഭൂമി വായിക്കുന്നവരും ആണെന്ന് വയ്ക്കുക. എങ്കില് digg.com തിരഞ്ഞെടുപ്പില് എന്നും ജയിക്കുന്നത് മനോരമയായിരിക്കും. മാതൃഭൂമിയെ ഇഷ്ടപ്പെടുന്നവര്ക്ക് digg.com-മോഡല് കൊണ്ടൊരുപകാരവും ഇല്ല. ഒരു ഭൂരിപക്ഷ വായനാരീതിയെ മാത്രമേ digg.com സാറ്റിസ്ഫൈ ചെയ്യുന്നുള്ളൂ എന്നര്ഥം.

മലയാളികളെ പറ്റിയുള്ള എന്റെ വ്യക്തിപരമായ പരാതികളില് മുഖ്യമായത് അവരുടെ അതിരുകടന്ന homogeneity ആണ്. അതുകൊണ്ട് തന്നെ, ഈ ആവരേജിങ്ങിനോട് എനിക്ക് യോജിക്കാനാവുന്നില്ല.

ഇതിനെന്ത്‌ പ്രതിവിധി എന്നചിന്ത ഇവിടെയുണ്ട്‌(section 4).
ഇതൊന്ന്‌ ഇമ്പ്ലിമെന്റ് ചെയ്യാനുള്ള ‘കടി‘ കുറച്ചുനാളായി തുടങ്ങിയിട്ട്‌. ഡിസൈന്‍ ഒരു തരി ചെയ്തുവച്ചു. ഇനി ആരെങ്കിലും ഇതൊന്ന്‌ ഇമ്പ്ലിമെന്റ് ചെയ്തെങ്കില്‍ ;)

2006-08-02

ആല്‍‌ഫാമെയിലും വൈരാഗിയും

മനുഷ്യവര്‍ഗത്തിലെ ആണ്‍ ഒരു ആല്‍ഫ മെയില്‍ ആണ്‌ എന്ന ദേവചിന്തയോടുള്ള സംശയങ്ങളാണ്‌ ഇതില്‍. അധാരം ഇഞ്ചിയും ജ്യോതിയും മുന്നോട്ടുവയ്ക്കുന്ന കാമുകസങ്കല്‍പങ്ങളും.

അതില്‍ രണ്ടിലും ഒരു വൈരാഗിയുടെ റോളിലാണ്‌ കാമുകന്‍ അഥവാ ഇണ. അതിന്‌ വ്യക്തമായ കാരണങ്ങളുമുണ്ടാവണം. ഒരു പെണ്ണിന്‌ സ്വന്തം കുട്ടികളെ നോക്കാന്‍ റിലയബിള്‍ ആയൊരാള്‍ വേണം. അത്‌ ഒരാല്‍ഫാമെയിലായാല്‍ അത്‌ ബാക്കിയുള്ള 'ഭാര്യ'മാരെ മാനേജ്‌ ചെയ്യാനേ സമയം ചിലവാക്കൂ; അങ്ങനെ സ്വന്തം കുട്ടിയിലുള്ള ശ്രദ്ധകുറയും എന്നതാവണം ഇണയെ വൈരാഗിയില്‍ അന്വേഷിക്കുന്നതിന്‌ കാരണം. കൂടെ, സ്വന്തം കുട്ടിക്ക്‌ മറ്റുഭാര്യമാരുടെ കുട്ടികളില്‍ നിന്നുള്ള കോമ്പറ്റീഷന്‍ ഒഴിവാക്കലും.

പരിണാമം മനുഷ്യനിലെത്തുമ്പോള്‍ കുട്ടിയെ നോക്കാന്‍ ശത്രുക്കളില്‍ നിന്നും രക്ഷിക്കുക എന്നതിനേക്കാള്‍ ശ്രദ്ധയ്ക്കാണ്‌ പ്രാധാന്യം എന്ന തിരിച്ചറിവുണ്ടായിരുന്നിരിക്കാം. നാലുകാലില്‍ നടന്നിരുന്ന കുരങ്ങച്ചന്‍ മനുഷ്യനിലെത്തുമ്പോള്‍ രണ്ടുകാലില്‍ നിവര്‍ന്ന്‌ നടക്കുന്ന പോലെ പരിണാമത്തില്‍ ആണ്‍, ആല്‍ഫാമെയില്‍ സ്വഭാവം വെടിഞ്ഞ്‌ ഏകഭാര്യാവൃതക്കാരനായി മാറിക്കൊണ്ടിരിക്കുന്നു.

അതായത്‌, ഒരു ആല്‍ഫാമെയിലിനെ അല്ല ഒരു മനുഷ്യസ്ത്രീ അന്വേഷിക്കുന്നത്‌. താന്‍ മറ്റുസ്ത്രീകളില്‍ നിന്നും വളരെ വ്യത്യസ്തയാണെന്ന വിചാരവും അവള്‍ക്കില്ല. തന്മൂലം, കുട്ടികളുടെ ഭാവിക്ക്‌ ഒരുവന്‍ എങ്ങനെയാണ് എന്ന്‌ കണക്കുകൂട്ടുന്നതിനോടൊപ്പം അവന്റെ സ്വഭാവംകൊണ്ട്‌ അവന്റെ ലോയല്‍റ്റി മറ്റു സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കുമായി പങ്കുവയ്ക്കപ്പെടുമോ എന്നും അവള്‍ കൂലങ്കഷമായി ചിന്തിക്കുന്നു. വൈരാഗിയായ കാമുകന്‍ വരുന്നതിവിടെയാണ്. ഇതിനെല്ലാം പുറമേ, കുട്ടികളെ നോക്കി വളര്‍ത്തുന്നതിന്റെ ഭാഗമായ പിള്ളേര് ലെവലിലുള്ള തമാശകളും മിമിക്രിയും ഒരു ബോണസ് ;)

2006-07-29

വിക്കിയിലെ ആക്റ്റിവിസം

വിക്കിയിലും ആക്റ്റിവിസത്തിന് ധാരാളം സ്കോപ്പുണ്ട്. അത് നേരെ ഒരു കാര്യം ചീത്ത അല്ലെങ്കില് നല്ലത് എന്ന് പറഞ്ഞുകൊണ്ടല്ല. മറിച്ച് എഴുതുന്ന വിഷയങ്ങള് ബോധപൂര്വ്വം തിരഞ്ഞെടുക്കുന്നതിലൂടെയാണ്. ഒരു പരിസ്ഥിതി പ്രവര്ത്തകനാണെങ്കില് ഒരു മാതിരിപ്പെട്ട ഓരോ പേജിലും അതില് പറഞ്ഞിരിക്കുന്നതിന്റെ പരിസ്ഥിതി ഇമ്പാക്റ്റ് എന്താണെന്നാവും എഴുതുക. നര്മ്മദ ആയാലും, നിള ആയാലും, കേരളത്തിന്റെ തീരപ്രദേശം ആയാലും. എല്ലാം വസ്തുനിഷ്ഠമായ തെളിവുകളോടെ.

പലരുടെ ആക്റ്റിവിസത്തിലൂടെ വിക്കിക്ക് ഒരു ന്യൂട്രല് ഔട്ട് ലുക്ക് കാലക്രമത്തില് വന്നു ചേരും. എന്നിരുന്നാലും, ഒരു വിഷയത്തില് ആദ്യമെത്തുന്ന ആക്റ്റിവിസ്റ്റിന് എപ്പോഴും ഒരു അഡ്വാന്റേജ് കിട്ടുന്നുണ്ട്. സത്യത്തില് ഇനി വിക്കി ആക്റ്റിവിസത്തിന്റെ കാലമാവും. ഓരോ പൊളിറ്റിക്കല്, സ്പെഷല് ഇന്ററെസ്റ്റ് ഗ്രൂപ്പും ഇനി ഒരു വിക്കി വിങ് ഉണ്ടാക്കും. വിക്കിയില് അവര്ക്ക് താത്പര്യമുള്ള വിഷയങ്ങളും വാര്ത്തകളും തിരുത്താനും തിരുകാനും.

ഇതുപോലുള്ള ഗോപ്യമായ ആക്റ്റിവിസം ഇംഗ്ലീഷ് വിക്കിയില് ധാരാളം കാണാം. പ്രത്യേകിച്ചും യഹൂദന്മാരെ സംബന്ധിക്കുന്ന വിഷയങ്ങളില്.

2006-07-09

ബ്ലോഗുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമ്പോള്‍

തിരിച്ചൊരു ചോദ്യത്തിനും വിചിന്തനത്തിനും ഇവിടെ പ്രസക്തിയുണ്ട്‌. പത്രങ്ങള്‍ക്കെങ്ങനെയാണ്‌ വിശ്വാസ്യതയുണ്ടാവുന്നത്‌?.... അവയുടെ വിശ്വാസ്യത ബ്രാന്‍ഡ്‌ നേമിലൂടെയാണ്‌. തെറ്റായ വാര്‍ത്തകളെഴുതിയാല്‍ കാലക്രമത്തില്‍ ജനം അത്‌ തിരിച്ചറിയുകയും ആ ബ്രാന്‍ഡിന്റെ വിശ്വാസ്യത കൈമോശംവരികയും വായനക്കാരെ നഷ്ടപ്പെടുകയും ചെയ്യുന്നു.

ഇനി ബ്ലോഗിലേയ്ക്ക്‌... ഇന്റര്‍നെറ്റിലെ കമ്യൂണിക്കേഷനുകളെ പറ്റിയുള്ള ഇന്നത്തെ മാധ്യമങ്ങളുടെ പൊതുധാരണ ചാറ്റ്, ഇമെയില്‍ എന്നിവയുടെ സ്വഭാവത്തില്‍ നിന്നും കടംകൊണ്ടതാണ്‌. ഇന്റര്‍നെറ്റ് സംവാദങ്ങളെ അതുകൊണ്ട്‌ transient, sporadic, casual എന്നീ വാക്കുകളാല്‍ അവതരിപ്പിക്കാനും തുടങ്ങി. എന്നാല്‍, ഒരു ബ്ലോഗ്‌ ഒരു SMS മെസേജ്‌ പോലെ എവിടേ നിന്നോ വന്ന്‌ എവിടേയ്ക്കോ പോയ്മ്‌ മറയുന്നവയല്ല. ഒരോ ബ്ലോഗിനും സ്ഥായിയായ വ്യക്തിത്വമുണ്ട്‌. ആ വ്യക്തിത്വമാണ്‌ അനേകം ബ്ലോഗുകള്‍ക്കുള്ളില്‍ നിന്നും അതിന്‌ വായനക്കാരെ നേടിക്കൊടുക്കുന്നത്‌. അതുകൊണ്ട്‌ തന്നെ പത്രങ്ങളിലേപ്പോലെ ബ്ലോഗിനും സൂക്ഷ്മമായി സൂക്ഷിക്കേണ്ട ബ്രാന്‍ഡ്‌ വാല്യൂ ഉണ്ട്‌. അബദ്ധപ്രസ്താവനകളിലൂടെ അത്‌ തകര്‍ക്കാന്‍ ബുദ്ധിയുള്ള ഒരു ബ്ലോഗറും ഒരുമ്പെടില്ല.

ബ്ലോഗുകള്‍ പത്രങ്ങളേക്കാള്‍ വിശ്വാസ്യതയില്‍ മികച്ചുനില്‍ക്കുന്നത്‌ അതിന്റെ ഫീഡ്‌ബാക്‌ സിസ്റ്റത്തിലാണ്‌. തിരഞ്ഞെടുക്കപെടുന്ന അപൂര്‍വ്വം പ്രതികരണങ്ങളേ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നുള്ളൂ. അതിനാല്‍ പത്രങ്ങളുടെ ഫീഡ്‌ബാക്ക്‌ സിസ്റ്റം അതിന്റെ വായനക്കാരുടെ എണ്ണം മാത്രമണ്‌. എന്നാല്‍ ബ്ലോഗ്ഗ്‌സംസ്കാരത്തിലാവട്ടെ, കമന്റുകളിലൂടെ ആര്‍ക്കും ഒരു ലേഖനത്തെപറ്റി അഭിപ്രായെമെഴുതാം, ഏതു ബ്ലോഗ്‌ വായനക്കാരനും ലേഖനത്തോടൊപ്പം ആ അഭിപ്രായങ്ങളും വായിക്കാം. ചുരുക്കത്തില്‍ പത്രങ്ങളേക്കാള്‍ കാര്യക്ഷമമായ ഫീഡ്‌ബാക്‌ സിസ്റ്റമാണ്‌ ബ്ലോഗുകളുടേത്‌ എന്നുപറയാം. ഫീഡ്‌ബാക്കിലുള്ള ഈ കാര്യക്ഷമതയാണ്‌, ബ്ലോഗുകള്‍ക്ക്‌ പത്രങ്ങളേക്കാള്‍ വിശ്വാസ്യത തരുന്നത്‌.

മാധ്യമത്തിന്റെ പ്രത്യേകതകൊണ്ടാവാം, റഫറന്‍സുകള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യം കൊടുക്കാ‍ന്‍ പത്രങ്ങള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍, ബ്ലോഗ്‌ സംസ്കാരത്തില്‍, റഫറന്‍സുകള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. അതും വിക്കിപീഡിയ, ബിബിസി തുടങ്ങി അറിയപ്പെടുന്ന സൈറ്റുകളിലേയ്ക്കുള്ളതിന്. HTML എന്ന ഇന്റര്‍നെറ്റിന്റെ അടിസ്ഥനഭാഷ, ഇത്തരം ലിങ്കിങ്ങിന്‌ വളരെ സഹായിക്കുന്നു.

കൂട്ടത്തില്‍ ഒന്നു കൂടി പറയാനുണ്ട്‌. വാര്‍ത്ത്കള്‍ക്ക്‌ വേണ്ടി പൊതുവെ ആരും ബ്ലോഗുകളെ ആശ്രയിക്കാറില്ല. പകരം അനാലിസിസും ക്രിയേറ്റിവ് റൈറ്റിംഗുമാണ് ബ്ലോഗുകളുടെ തട്ടകം. അതായത്‌, പത്രങ്ങളുടെ ആഴ്ച്ചപ്പതിപ്പുകളോ, സപ്ലിമെന്റുകളോ ആയിട്ടുവേണം അവയെ താരതമ്യം ചെയ്യാന്‍.

2006-07-08

സ്വാശ്രയം - ഒരു അല്‍ഗോരിതം

സ്വാശ്രയ കോളേജ്‌ പ്രശ്നത്തിന്‌ രണ്ടുവിഭാഗക്കാരുടേയും താത്വികപ്രശ്നങ്ങള്‍ സമ്മതിച്ചുകൊണ്ട്‌ ഒരുത്തരം:
  1. എല്ലാ എഞ്ചിനീയറിംഗ്‌ കോളേജുകളും കൂടി ആവശ്യപ്പെടുന്ന വിവരങ്ങള്‍ വച്ച്‌ വിദ്യാര്‍ഥികള്‍ ഗവണ്‍മേന്റിന്‌ അപേക്ഷകൊടുക്കുന്നു
  2. ഗവണ്‍മേന്റ്‌ ഈ അപേക്ഷകള്‍ കോളേജുകളിലേയ്ക്ക്‌ ഫോര്‍വേഡ്‌ ചെയ്യുന്നു
  3. കോളേജുകള്‍ എല്ലാം ചേര്‍ന്ന്‌ ഒന്നോ രണ്ടോ കോമണ്‍ എന്റ്രന്‍സ്‌ പ്രീക്ഷകള്‍ നടത്തുന്നു. (രണ്ടില്‍ കൂടിയാല്‍ വിദ്യാര്‍ഥികള്‍ക്കത്‌ ഭാരമാവും)
  4. എന്റ്രന്‍സ്‌ റിസള്‍ട്ടും വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ കാണിച്ചിരിക്കുന്ന വിവിധകാര്യങ്ങളും മറ്റുപരീക്ഷകളിലെ മാര്‍ക്കും ഒക്കെ വച്ച്‌ 1000 പേരുടെ ഒരു റാങ്ക്‍ലിസ്റ്റ്‌ കോളേജുകള്‍ ഗവണ്മെന്റിന്‌ പരസ്യമായി അയച്ചുകൊടുക്കുന്നു.
  5. ഗവണ്മെന്റ്‌ എല്ലാ റാങ്ക്‍‍ലിസ്റ്റും ചേര്‍ത്ത്‌ ഒരൊറ്റ റാങ്ക്‍‍ലിസ്റ്റ്‌ പബ്ലിഷ്‌ ചെയ്യുന്നു.
  6. ഗവണ്‍മേന്റ്‌ അതിലെ ആദ്യത്തെ 1000 പേര്‍ക്ക്‌ അവരാവശ്യപ്പെടുന്ന കോളേജില്‍ പഠിക്കാന്‍ മുഴുവന്‍ സ്കോളര്‍ഷിപ്പും കൊടുക്കുന്നു.
  7. ഓരോ വിദ്യാര്‍ഥിയും റാങ്ക്‍ലിസ്റ്റിന്റെ ഓര്‍ഡറില്‍ അയാള്‍ക്കിഷ്ടമുള്ള കോളേജ്‌ തിരഞ്ഞെടുക്കുന്നു. ഒരു വിദ്യാര്‍ഥി ചേരുന്ന കോളേജിന്റെ റാങ്ക്‍ലിസ്റ്റില്‍ അയാളുണ്ടാവണം.
  8. ഒരു കോളേജിലെ പരമാവധി 25% സീറ്റ്‌ റാങ്ക്‌ ലിസ്റ്റില്‍ നിന്നുള്ളവര്‍ക്ക്‌ റിസര്‍വ്‌ ചെയ്തിട്ടുണ്ട്‌.
  9. ഫീസ്‌ എത്രയാണെന്ന്‌ കോളേജ്‌ അധികാരികള്‍ നിശ്ചയിക്കും.
  10. ബാക്കിയുള്ള 75% സീറ്റില്‍ ആരൊക്കെ ചേരണമെന്ന്‌ കോളേജ്‌ അധികാരികള്‍ തീരുമാനിക്കും.
  11. ആര്‍ക്കും എത്രവേണമെങ്കിലും കോളേജുകള്‍ തുടങ്ങാം
  12. 10-ഇല്‍ കുറവ്‌ മെറിറ്റ്‌ വിദ്യാര്‍ത്ഥികള്‍ മാത്രം ചേരുന്ന കോളേജിന്റെ അംഗീകാരം റദ്ദാക്കും.

പ്രത്യേകതകള്‍
കോളേജുകള്‍ക്ക്‌ പേര്‌ നിലനിര്‍ത്താന്‍ നല്ലവിദ്യാര്‍ഥികളെ ആവശ്യമുള്ളതുകൊണ്ട്‌ അവര്‍ നല്ല വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കും. പേരുണ്ടായാലെ മെറിറ്റില്‍ വിദ്യാര്‍ഥികള്‍ അവിടെ ചേരൂ. മെറിറ്റില്‍ വിദ്യാര്‍ഥികള്‍ വന്നില്ലെങ്കില്‍ അംഗീകാരം റദ്ദാവും.

തങ്ങളുടെ ഭാവിയെ പറ്റി വിചാരമുള്ളതുകൊണ്ട്‌ നല്ല കോളേജ്‌ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളും ശ്രദ്ധിക്കും.

ഒരു കോളേജിലെ മുഴുവന്‍ സീറ്റും മെറിറ്റിനു കൊടുത്താല്‍ ആ കോളേജ്‌ അന്യായ ഫീസ്‌ ഗവണ്‍മേന്റിനോട്‌ ചോദിക്കും. എല്ലാ കോളേജിലും മാര്‍ക്കറ്റ്‌ എക്കോണമി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ്‌ ഒരു കോളേജിലെ മെറിറ്റ്‌ സീറ്റുകള്‍ ക്ലിപ്തപ്പെടുത്തിയിരിക്കുന്നത്‌.

ആശയം വിശദമാക്കാന്‍ വേണ്ടിമാത്രമാണ്‌ സംഖ്യകളും ശതമാനങ്ങളും. അത്‌ ആവശ്യം പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാവുന്നതാണ്‌.

സംവരണം
ഇതുവരെ പറഞ്ഞതില്‍ സംവരണം എങ്ങനെ ഉള്‍ക്കൊള്ളിക്കാം എന്ന്‌ പറഞ്ഞിട്ടില്ല. അതും ഈ പദ്ധതിയില്‍ എളുപ്പത്തില്‍ ചേര്‍ക്കാവുന്നതേ ഉള്ളൂ. വിവരിക്കാനെളുപ്പത്തിന്, 20% obc ക്വോട്ട മാത്രം ആണ് ഉള്ളതെന്ന്‌ വയ്ക്കുക. എങ്കില്‍, സര്‍ക്കാരിന് ഓരോ കോളേജും കൊടുക്കുന്ന 1000 പേരുടെ റാങ്ക്‌ ലിസ്റ്റില്‍ 800 പേരെ ജനറല്‍ മെറിറ്റ് വിഭാഗത്തില്‍ റാങ്ക്‌ ചെയ്യുക. ബാക്കിയുള്ള 200 പേരുടെ obc റാങ്ക്‌ ലിസ്റ്റും കൊടുക്കുക. ഗവണ്മെന്റ്‌ സംവരണലിസ്റ്റും കൂടി ഉള്‍ക്കൊള്ളിച്ചുള്ള 1000 പേരുടെ ഫൈനല്‍ റാങ്ക്‌ ലിസ്റ്റ് ഉണ്ടാക്കി അഡ്മിഷനായി പ്രസിദ്ധീകരിക്കുന്നു.

ഈ 1000 പേരുടെ ലിസ്റ്റ് ഉണ്ടാക്കാനും എളുപ്പമാണ്. എല്ലാ കോളേജില്‍ നിന്നുമുള്ള 800 പേരുടെ ലിസ്റ്റ് ഒരുമിച്ച്‌ ചേര്‍ത്ത്‌ 800 ലിസ്റ്റ് ഗവണ്മെന്റുണ്ടാക്കുന്നു. അതുപോലെ 200 പേരുടെ obc ഏകീകൃതലിസ്റ്റും. ഇനി 800-ഇല്‍ നിന്നും 4 പേരെ ഫൈനല്‍ ലിസ്റ്റിലേയ്ക്കെടുക്കുമ്പോള്‍ ഒരാളെ obc ലിസ്റ്റില്‍ നിന്നും ഫൈനലിലേയ്ക്കെടുക്കണം. ഈ രീതിയില്‍ 1000 പേരുടെ ഫൈനല്‍ ലിസ്റ്റ് മുഴുവനാക്കാം.

[വെബ്‌ലോകത്തില്‍]

2006-06-29

കൂട്ടായ്മബ്ലോഗുകള്‍ വേണ്ട

വായനക്കാരന്റെ സൗകര്യമല്ല എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ് പരമപ്രധാനം. കൂട്ടായ്മബ്ലോഗില്‍ ഉണ്ടാവുന്ന സ്വാതന്ത്ര്യലംഘനങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍:


1. രചനകളെല്ലാം ബ്ലോഗ്‌സ്പോട്ടില്‌ നിന്നും മാറ്റി വേഡ്പ്രെസ്സില്‌ ഹോസ്റ്റ്‌ ഒരുദിവസം എഴുത്തുകാരന്‌ തോന്നിയാല്‍ ചെയ്യാന്‍ ആരോടും ചോദിക്കേണ്ടതില്ല

2. വേഡ്പ്രെസ്സില്‌ ഒരു കൃതി തന്നെ സ്വന്തം ബ്ലോഗില്‌ പല കാറ്റഗറിയില്‌ ഉള്‍പെടുത്തുവാന്‌ കഴിയും. അത്തരം ടാഗുകള്‍ക്കുദാഹരണങ്ങള്‍: 'നിരൂപണം', 'കോളേജില്‍ വച്ചെഴുതിയവ', 'നെടുനീളന്‍'... ഇങ്ങനെ ടാഗുകളുടെ കാര്യത്തിലുള്ള സ്വാതന്ത്ര്യം

3. ആ ബ്ലോഗില്‌ ട്രാക്ക്‌ ചെയ്യാന്‌ നിയോകൗണ്ടര്‌ വേണോ ചിന്നക്കൗണ്ടര്‌ വേണോ, ബാക്ക്ഗ്രൗണ്ട്‌ പച്ചയാക്കണോ കറുപ്പുവേണോ എന്നതൊക്കെ എഴുത്തുകാരന്റെ സ്വന്തം ഇഷ്ടം.

4. സ്വന്തം കൃതിയില്‍ വായനക്കാര്‍ക്കിഷ്ടപ്പെട്ടതേതെന്ന വോട്ടെടുപ്പും ആവാം. കൂട്ടായ്മബ്ലോഗില്‍ അതു ചെയ്യുന്നത്‌ പലപ്പോഴും ഭംഗിയാവില്ലല്ലോ..

5. കൂട്ടായ്മബ്ലോഗില്‌ എഴുതുന്നത്‌ ആ ഗ്രൂപ്പിന്റെ വ്യക്തിത്വത്തിന്‌ ചേര്‍ന്ന വിധമാണ്‌. അവിടെയെന്തെഴുതുമ്പോഴും മനസ്സിന്റെ കോണില്‍ ആ സംഗതിയുണ്ടാവണം.

6. അതുകൊണ്ടു തന്നെ, ഒട്ടും പരിചയമില്ലാത്ത പുതിയ എഴുത്തുകാരെ ഈ ബ്ലോഗില്‌ ചേര്‍ക്കാന്‌ വിമുഖത സ്വാഭാവികമായുണ്ടാവും. എന്നാല്‌ ലിങ്ക്‌ ചെയ്യുന്ന മെത്തേഡാണെങ്കില്‌, എഴുത്തുകാരനെ വിലയിരുത്തേണ്ട കാര്യമില്ല, കൃതിയെ വിലയിരുത്തിയാല്‌ മതി.

എന്നാല് ഗൗരവമേറിയ ചര്ച്ചകള്ക്ക് ബൂലോഗക്ലബ്ബ്, സമകാലികം തുടങ്ങിയ കൂട്ടായ്മ ബ്ലോഗുകള് ഉപയോഗിക്കുന്നത് ബ്ലോഗിനെ ഒരു ഡിസ്കഷന് ബോര്ഡാക്കുന്നതിന് സമമാണ്. ഡിസ്കഷന് ബോര്ഡിന്റെ അധികാര, അവകാശ വിന്യാസമല്ല ബ്ലോഗിന്റേത്. ബൂലോഗത്തില് ഓരോരുത്തര്ക്കും അവരുടേതായ ചെറിയ സ്പേസില് പരമാധികാരമുണ്ട്. (മനുഷ്യപ്രകൃതിക്ക് കൂടുതലിണങ്ങിയത് ഇതാണെന്ന് ഞാന് വിശ്വസിക്കുന്നു.)

അതുകൊണ്ടാവണം ഡിസ്കഷന്ബോര്ഡില് ഇടക്കിടെ ഉണ്ടായി ഒടുവില് അതിനെ നശിപ്പിച്ചുകളയുന്ന ഭൂമികുലുക്കങ്ങളെ ബ്ലോഗുകള് പുഷ്പം പോലെ അതിജീവിക്കുന്നത്. ഡിസ്കഷന്ബോര്ഡിലുണ്ടാവുന്ന ഈ പ്രശ്നങ്ങളുടെ ഉത്ഭവം പലപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും അതിന്റെ അധികാരവ്യവസ്ഥയോടുള്ള വെല്ലുവിളികളാണ്. അതേ മോഡല് ബൂലോഗക്ലബ്ബിലും സ്വീകരിക്കുക വഴി ഡിസ്കഷന് ബോര്ഡുകളെ ഗ്രസിക്കുന്ന പ്രശ്നങ്ങളേയും നമ്മള് വാങ്ങിച്ചു പിടിക്കുകയാണ്; കൂടെ ആ പ്രശ്നങ്ങള് സോള്വ്ചെയ്യാനുള്ള അദ്ധ്വാനം വ്യയം ചെയ്യുകയും.

ഒരൊറ്റ ത്രെഡില് ചര്ച്ച മുഴുവന് വായിക്കാനാവും എന്നതാണ് ചര്ച്ച കമന്റുകളിലൂടെ നടത്താന് പൊതുവെ എല്ലാവരേയും പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ് ചര്ച്ചകള്ക്ക് ഒരാളുടെ മാത്രം സ്വന്തമല്ലാത്ത ചര്ച്ചാവേദി എല്ലാവരും അന്വേഷിക്കുന്നതും.

ഈ പ്രശ്നം മുഴുവനായും എങ്ങനെ ബ്ലോഗുകളില് സോള്വ് ചെയ്യാനാവും എന്നെനിക്കറിയില്ല. എന്നാലും ഒരു മാതിരി വര്ക്ക് ചെയ്യാവുന്ന ഒരു സൊലുഷന് ഞാന് പറയാം. അഭിപ്രായം ഒരു പാരഗ്രാഫില് കൂടുതലുള്ളതെങ്കില് അല്ലെങ്കില് 5 മിനുട്ടില് കൂടുതല് എഴുതാന് എടുക്കുന്നതാണെങ്കില് അത് സ്വന്തം ബ്ലോഗില് പോസ്റ്റ് ചെയ്യുക; അവിടെ ഒറിജിനല് പോസ്റ്റിലേയ്ക്ക് ലിങ്ക് കൊടുക്കുക. സ്വന്തം അഭിപ്രായം ഇന്നയിടത്തുണ്ടെന്ന് ഒറിജിനല് പോസ്റ്റിന്റില് ഒരു വരി കമന്റിടുകയും ചെയ്യുക.

ഇത് ഒരൊറ്റ ത്രെഡല്ല ഒരു ഡിസ്കഷന് കൊടുക്കുക. പകരം ഒരു ന്യൂസ്ഗ്രൂപ്പിലെ പോലെ, ഒരു tree structure ആണ്.

2006-06-23

ബ്ലോഗ് പോര്‍ട്ടല്‍ സഹകരണ രീതിയില്‍

പെരിങ്ങോടര്‍ പറഞ്ഞ പോലെ ഒരു CMS - content management system ആണ്‌ ആദ്യസംരംഭമെന്ന നിലയ്ക്ക്‌ ഞാന്‍ പിന്താങ്ങും (അത്രേ നടക്കൂ ;). ഒരു CMS ഉപയോഗിച്ചാല്‍ പ്രോഗ്രാമിംഗ്‌ പണി കുറയ്ക്കാം.

സഹകരണരീതിയില്‍ (co-operative) രീതിയില്‍ ഒന്നോ അതിലധികമോ പോര്‍ട്ടലുകളായാലെന്ത്‌ എന്നും; അത്‌ വയബിള്‍ ആയി നടത്താനും ഒരൈഡിയയും ഇതാ:

അതായത്‌, ഒരു ഡോളര്‍/50 സെന്റ്‌ കൊടുത്താല്‍ പോര്‍ട്ടലില്‍ ഒരു ഷെയര്‍ കിട്ടും. ഒരു ഷെയര്‍ എന്നാല്‍ ഒരു ലോഗിന്‍ ഐഡിയും ആണ്‌ (വിക്കിയിലേ പോലെ). അപ്പോള്‍ പേജ്‌ ലോഡ്‌ ചെയ്യുമ്പോള്‍ പരസ്യത്തിനു വേണ്ടിയുള്ള ചെറിയ നിറുത്തുണ്ടാവില്ല. മാത്രവുമല്ല, ഷെയര്‍ ഉള്ളവര്‍ക്ക്‌ എഡിറ്ററെ തീരുമാനിക്കാനുള്ള അവകാശമുണ്ട്‌. പുതിയ ഷെയറുകളുടെ തുകമുഴുവന്‍ പോകുന്നത്‌ സൈറ്റ്‌ ഹൊസ്റ്റ്‌ ചെയ്യാനും ബാക്കിയുള്ളത്‌ എഡിറ്റര്‍മാര്‍ക്കും.

ഇനി എഡിറ്റര്‍മാരാവാന്‍ വേണ്ടതിലധികം ആള്‍ക്കാരുണ്ടെന്ന്‌ വയ്ക്കുക. വോട്ടിങ്ങും ആവാം. അപ്പോള്‍ ഓരോ എഡിറ്ററും സെലെക്റ്റ്‌ ചെയ്ത ആര്‍ട്ടിക്കിള്‍സ്‌ ഏതാണെന്ന്‍ അറിയാന്‍ വകുപ്പു വേണം....

എങ്ങനെയുണ്ട്‌?
ശ്രീജിത്തേ, ഈ പോസ്റ്റ് ശ്രീജിത്തിന്റെ സൈറ്റിലേയ്ക്ക്‌ ഒന്ന്‌ മാറ്റാമോ :)

Information Sockets

A google search can be considered as a location service: Search for a specific string can be considered as looking for that bit of information in every place where that is available. This concept can yeild a set of standardization for this information seek.

For example: People can add standardized catagory names to each of their blogs and that inforbit can be accessed using the search location service. Thus one can easily list blogs in one particular catagory; say, stories.

This calls for standardization between various communities around the world. RSS can be thought of as a rigid form of it. But there can be more loose forms like that standardized by RFC kind of mechanism. This standardization can be as simple as keeping a unique string, say, "InfoBit Catagory: My address - ADFA6786ASD" in one's address page.

Simlarly, each reader can keep his 'readers pick list'. This can again be accessed seeking 'readers pick list' infobit. The site which provide this for a user can be thought of providing an information socket.

One another example is that of LinkedIn service. Everybody can keep the list of people they know as different infobit. Any programmer using the search infrastructure construct the aquintance diagram of the whole world.

2006-06-20

തനിമലയാളം പേജ്‌

തനിമലയാളം പേജിനെ കുറിച്ചുള്ള കുറച്ചു സജഷന്‍സാണ്‌ ചുവടെ:
  1. ഓരോ ലിങ്കിലും ക്ലിക്ക്‌ ചെയ്താല്‍ കുറച്ച്‌ നേരം പരസ്യം കാണിച്ച്‌ യഥാര്‍ഥ പേജിലെത്തുന്നത്‌ ശരിക്കും ഒരു ശല്യമാണ്‌ :( വേറേ എന്തെങ്കിലും പരസ്യ പരിപാടി കണ്ടുപിടിക്കണം. അപ്പുറത്തൊരു ഫ്രെയിമില്‍ കാണിക്കുകയോ പോപ്‌അപ്‌ വിന്‍ഡോയോ മറ്റോ
  2. എല്ലാ മലയാളം ബ്ലോഗുകളുടേയും ഒരു ലിസ്റ്റ്‌ ശ്രീജിത്‌ ഉണ്ടാക്കുന്നത്‌ ഒരു വശത്തിട്ടാല്‍ നന്നായിരുന്നു.
  3. ബ്ലോഗ്‌ പി.ഡി.എഫുകളിലേയ്ക്കുള്ള ലിങ്കുകളും വരുന്ന മുറയ്ക്ക്‌ കൊടുക്കണം. ഇപ്പോള്‍ തന്നെ, വിശാലന്‍, വക്കാരി, അരവിന്ദ്‌ എന്നിവരുടെ കളക്ഷന്‍ ഉണ്ടല്ലോ
  4. ഹെല്‍പ്‌ ലിങ്കുകള്‍ മുകളിലും താഴെയും ഡ്യൂപ്ലികേറ്റ്‌ ചെയ്തിട്ടുണ്ട്‌. ഒരു സ്ഥലത്ത്‌ പോരെ? ഒരു സൈഡില്‍ കൊടുക്കുന്നത്‌ ഞാന്‍ പ്രഫര്‍ ചെയ്യുന്നു.
  5. പുതിയ ബാനറിന്റെ പച്ച കളര്‍ സ്കീം അല്ല സൈറ്റിന്റെ. ഓന്നുകില്‍ ബാനറിന്റെ കളറുമാറ്റുക, അല്ലെങ്കില്‍ സൈറ്റിന്റെ സ്കീം മാറ്റുക.
  6. എല്ല പെട്ടികളും കൂടി നെടുനീളത്തില്‍ സെന്റര്‍ ആക്കിയിടുന്നത്‌ അത്ര ഭംഗിയല്ല. വിക്കിപീഡിയയുടെ ലേയൗട്ട്‌ അനുകരിക്കാവുന്ന ഒന്നാണ്‌.
  7. പുതിയതായി സൈറ്റിലെത്തുന്ന ഒരാളുടെ വ്യൂപോയിന്റിലും സൈറ്റിനെ കാണണം. അപ്പോള്‍ 'വിശാല മീശ' എന്ന ഫീച്ചേഡ്‌ ബ്ലോഗിന്‌ വലിയ പ്രസക്തിയില്ല.
  8. ആവശ്യത്തില്‍ കൂടുതലുള്ള ടെക്സ്റ്റുകള്‍ എടുത്തുകളയുക. ഉദാഹരണങ്ങള്‍: 3 സ്ഥലത്ത്‌ തനിമലയാളം എന്നെഴുതിയിരിക്കുന്നത്‌, 'നമസ്കാരം', 'thanimalayalam in new layout' ...
  9. എന്താണ്‌ ഈ സൈറ്റ്‌ എന്നതിനെ പറ്റി ഒരു രണ്ടുവാരി തുടക്കത്തില്‍ ഉണ്ടായിരുന്നാല്‍ നന്ന്‌.
  10. ഓരോ ദിവസവും വരുന്ന ബ്ലോഗ്‌ എന്റ്രികളുടെ ഒരു സ്റ്റാറ്റിസ്റ്റിക്സ്‌ ഉണ്ടായിരുന്നെങ്കില്‍ നോക്കി ആവേശം കൊള്ളാമായിരുന്നു.. :)
  11. ബ്ലോഗറുടെ പേരില്‍ ക്ലിക്ക്‌ ചെയ്താല്‍ എഴുതിയ ആളുടെ അടുത്തെത്തുമെങ്കില്‍ ബലേ ബേഷ്‌
  12. ഫീഡില്‍ 'author:കൃതി' എന്നുള്ള ഫോര്‍മാറ്റ്‌ സ്വീകരിച്ചിരുന്നെങ്കില്‍ പലതും എളുപ്പമായി ;)
Email forwards

  1. They have an unwanted signature as shown:
--
Posted by സിബു::cibu to ബൂലോഗ ക്ലബ്ബ് at 6/22/2006 03:24:15 PM
--~--~---------~--~----~------
------~-------~--~----~
-~----------~----~----~----~------~----~------~--~---

Exept for the blog name, rest are redundant information that could be avoided.

2006-06-19

മനോരമ ലേഖനത്തിനു ശേഷം...

നാളത്തെ ബൂലോഗം എങ്ങനെയായിരിക്കണമെന്ന്‌ ഒന്ന്‌ സ്വപ്നം കണ്ടാലോ. അതേ.. ബ്ലോഗുകള്‍ കാറ്റഗറൈസ്‌ ചെയ്യുന്നതിനെ പറ്റി തന്നെയാണ്‌ ഞാന്‍ പറഞ്ഞു വരുന്നത്‌ :)

ബാക്ക്‌ ലിങ്കുകളുപയോഗിച്ച്‌ തരംതിരിക്കുന്ന പരിപാടി ഗൂഗിള്‍ വടിയാക്കിയത്‌ ഓര്‍മയുണ്ടല്ലോ... കുറച്ചുകൂടി ബുദ്ധിമുട്ടി അത്തരം വേറൊന്ന്‌ ഉണ്ടാക്കുന്നതിനെ പറ്റിയാണ്‌ ആലോചന. ലക്ഷ്യങ്ങള്‍ ഇതൊക്കെയാണ്‌:

1. ബ്ലോഗുകള്‍ തരംതിരിക്കണം. (എന്നാല്‍ മാര്‍ക്കിടേണ്ട കാര്യമില്ല)
2. ഏതു വിഭാഗത്തില്‍ ഒരു ബ്ലോഗറുടെ ബ്ലോഗ്‌ വരണം എന്ന്‌ തീരുമാനിക്കനുള്ള സ്വാതന്ത്ര്യം ആ ബ്ലോഗര്‍ക്കുണ്ടാവണം
3. എന്നാല്‍ ആ വിഭാഗത്തില്‍ ആ ബ്ലോഗ്‌ ഉണ്ടാവണോ എന്ന്‌ തീരുമാനിക്കാന്‍ കാറ്റഗറി മെയിന്റെയിന്‍ ചെയ്യുന്നവര്‍ക്ക്‌ അധികാരം ഉണ്ടാവണം
4. സംഗതി മൊത്തത്തില്‍ എളുപ്പമാവണം.

ഒരു നിര്‍ദ്ദേശം ഇതാണ്‌:

പഴയതുപോലെ, ബ്ലോഗിന്റെ താഴെ വിഭാഗം ഏതാണെന്ന്‌ കാണിച്ച്‌ ഒരു ലിങ്ക്‌ ബ്ലോഗ്‌ എഴുതുന്ന ആള്‍ കൊടുക്കണം.

ഉദാഹരണം:
ബ്ലോഗ്‌ വിഭാഗം: കഥകള്‍: നര്‍മ്മം
ബ്ലോഗ്‌ വിഭാഗം: അനുഭവം: നൊസ്റ്റാള്‍ജിയ

ഒന്നിലധികം വിഭാഗത്തില്‍ ഒരു ബ്ലോഗ്‌ വന്നാലും കുഴപ്പമില്ല. എന്നാല്‍, അത്‌ 10-20 ഒക്കെ ആയാല്‍ അതിനെ സ്പാം എന്നു വിളിക്കാം.

ഇനി, ഓരോ വിഭാഗത്തിനും ഒരു വിക്കി പേജുണ്ടാവണം - വിക്കിപീഡിയ അല്ല; thanimalayalam.org-ലോ മറ്റോ ഹോസ്റ്റ്‌ ചെയ്തിരിക്കുന്നൊരു വിക്കി. ഒരു സ്ക്രിപ്റ്റ്‌ , ദിവസത്തില്‍ ഒരു തവണയോ മറ്റോ ഓരോ വിഭാഗത്തിന്റെ പേരും ഗൂഗിളില്‍ ബ്ലോഗ്‌ സെര്‍ച്ച്‌ ചെയ്ത്‌ അതില്‍ വന്നവയെ അതാതിന്റെ വിക്കിയില്‍ പോസ്റ്റ്‌ ചെയ്യണം. വിക്കിയിലാവുമ്പോള്‍ തെറ്റായി കൊടുത്ത ഒരു ബ്ലോ‍ഗ്‌ എന്റ്രി ഡിലീറ്റ്‌ ചെയ്യാന്‍ വായനക്കാരനാവും.

ഇതു ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌. കാറ്റഗറി പേരുകള്‍ ഒരിക്കല്‍ തീരുമാനിച്ചാല്‍ പിന്നെ മാറ്റുന്നത്‌ ബുദ്ധിയല്ല. അതുകൊണ്ട്‌ അത്‌ ശ്രദ്ധാപൂര്‍വം സമയമെടുത്ത്‌ ചെയ്യേണ്ട കാര്യമാണ്‌. അതായത്‌ മലയാളം ബ്ലോഗ്‌ വിഭാഗങ്ങളുടെ പേരുകള്‍ക്ക്‌ യുണീകോഡു പോലെ ഒരു ഏകീകൃത വ്യവസ്ഥ ഉണ്ടാവണം. അതിന്റെ ഇമ്പ്ലിമെന്റേഷന്‍ പലര്‍ക്കും, പലരീതിയില്‍, സ്ക്രിപ്റ്റ്‌ വച്ചോ, മറ്റേതെങ്കിലും രീതിയിലോ ഒക്കെ ആവാം.




കൊടകരപുരാണം പി.ഡി.എഫ്‌. ആക്കിയവര്‍ കാണിച്ചുതന്നത്‌ ഇതുവരെ നമ്മള്‍ പയറ്റി നോക്കാത്ത പുതിയ രീതിയാണ്‌. അവര്‍ ചെയ്ത തെറ്റ്‌ അതെഴുതിയ ആളെ പറ്റിയുള്ള വിവരങ്ങള്‍ കൊടുക്കാഞ്ഞതാണ്‌. അതുകൂടി വച്ച്‌ നമുക്കു തന്നെ ഇങ്ങനെ ബ്ലോഗ്‌ പി.ഡി.എഫ്‌. മാഗസിനുകള്‍ ഉണ്ടാക്കിയാലെന്താ? ഒരു ഉദാഹരണം ഇതാ. (original as .doc)




കാര്യങ്ങള്‍ ഇത്രയായ സ്ഥിതിക്ക്‌, വിക്കി മത്സരത്തേ പറ്റിയും ആലോചിക്കേണ്ടതുണ്ട്‌. വാഗ്ദാനം ചെയ്ത പൈസ എന്റെ കയ്യില്‍ ഇപ്പോഴും ഉണ്ടെങ്കിലും, അത്‌ നടത്താനുള്ള സമയവും എനര്‍ജിയും ഇല്ല. സംഗതി വിജയിക്കും എന്നൊരു തോന്നലുണ്ടായി വരുന്നുണ്ടെങ്കില്‍, പരിചയക്കാര്‍ ആരെങ്കിലും ഇതു നടത്താനായി മുന്നോട്ടു വരുമോ? വായനശാല സുനിലിനെ പ്രത്യേകം ഓര്‍ക്കുന്നു :)

2006-06-08

Are all conjuncts practical?

‘ഷ്ട്ര‘… ഇതുകൊണ്ടാണ് കമ്പ്യൂട്ടറില്‍ ആണെങ്കിലും എല്ലാപഴയലിപി കൂട്ടക്ഷരങ്ങളും ഒരു ഫോണ്ടുണ്ടാക്കരുത്‌ എന്നു പറയുന്നത്‌. ‘ഷ’യുടെ അടിയില്‍ കിടക്കുന്നവന്‍ ആരെന്നറിയാന്‍ കുറേ ഏറെ ‘Text size’ പൊക്കേണ്ടിവന്നു. കുത്തനെ സ്റ്റാക്ക്‌ ചെയ്യപ്പെടുന്ന കൂട്ടക്ഷരങ്ങള്‍ക്കാണീ പ്രശ്നം. അതില്‍ താഴെവരുന്ന ചെറിയവന്‍ ഒരു കൂട്ടക്ഷരമായിപ്പോയാല്‍ മുകളിലെ അക്ഷരം വായിക്കാന്‍ പറ്റുന്ന പോയിന്റ് സൈസില്‍ താഴെയുള്ളതിനെ വായിക്കാന്‍ പറ്റില്ല. അതുകൊണ്ട്‌ അത് ഫോണ്ടില്‍ നിന്നൊഴിവാക്കണം. അല്ലെങ്കില്‍, മാതൃഭൂമി ഫോണ്ട് ‘സ്ത്ര’ എന്ന കൂട്ടക്ഷരങ്ങളിലും മറ്റും ചെയ്യും പോലെ ഒരു ‘Reduced form’ കണ്ടുപിടിക്കണം.

2006-04-13

ബ്ലോഗില്‍നിന്നെങ്ങനെ കാശുണ്ടാക്കാം...

പറ്റിച്ചേ.. :)

എനിക്ക്‌ ഉത്തരങ്ങളധികമൊന്നും അറിയാത്ത മറ്റൊരു ചോദ്യം മാത്രമാണിത്‌. പക്ഷെ, എന്റെ അഭിപ്രാ‍യത്തില്‍ കാര്യമായി ആരെങ്കിലുമൊക്കെ ഇതേ പറ്റി ചിന്തിക്കേണ്ടതുണ്ട്‌. അതു നടന്നാല് ബ്ലോഗുകള് ഇന്നത്തേതിന്റെ പതിന്മടങ്ങ് പോപ്പുലറാവും എന്നു തന്നെയാണെന്റെ വിചാരം. ഈ ഫീല്ഡില് പുതിയ ഇന്നവേഷന്സും ഉണ്ടാവും.

ഏവുരാനിട്ട പരസ്യങ്ങളാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്‌. ഏവൂരാന്‍ ചെയ്തപോലെ ഗൂഗിളിന്റെ കിറിനക്കല്‍ മാത്രമാണെനിക്കറിയാവുന്ന വഴി.

അതിനുമപ്പുറത്തേയ്ക്കൊന്ന്‌ ചിന്തിച്ചാലോ.. എന്നിട്ട്‌ ഇവിടെ എല്ലാവരുടെയും മുമ്പില്‍ അവതരിപ്പിക്കൂ‍. അതിനു പറ്റില്ലെങ്കില്‍ പ്രവര്‍ത്തിച്ചു കാണിച്ചാലും മതി :)

പല വ്യൂപോയിന്റില്‍ നിന്നും ആലോചിക്കാം - മനോരമയുടെ മുതല്‍ ഒരു സോഫ്റ്റ്വേര്‍ എഞ്ജിനിയറുടെ വരെ.

2006-04-02

പഴയദൈവം പുതിയദൈവം

'പഴയനിയമത്തിലെ ദൈവവും' 'പുതിയനിയമത്തിലെ ദൈവവും' തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന്‌ ആരും സമ്മതിക്കും. ഈ സംഗതിയുമായി പൊരുത്തപ്പെടാനും അടിച്ചു പിരിയാനും ക്രിസ്തുമതമുണ്ടായകാലം മുതല്‍ക്കേ തുടങ്ങിയതാണ്‌.

പഴയകാലം ഒരു ശിക്ഷണകാലമായിരുന്നു, ക്രിസ്തുവന്നതിനു ശേഷം എല്ലാവരും പക്വരായി, ശിക്ഷണനടപടികളൊക്കെ നിറുത്തി വച്ചു... എന്നിങ്ങനെ പൗലോസ്‌ ഒരു അനുരഞ്ജനത്തിന്‌ ശ്രമിക്കുന്നു.

ഇതേ സമയം അടിച്ചു പിരിഞ്ഞവരും ഉണ്ട്‌. പൗലോസിന്റെ ശിഷ്യഗണത്തില്‍ പെടുന്ന മാര്‍ഷന്‍ (Marcion) എന്നൊരു ചങ്ങാതിയുണ്ടായിരുന്നു. ആദ്യമായി റോമില്‍ വളരെ ഓര്‍ഗനൈസ്ഡ്‌ ആയ ഒരു ക്രിസ്ത്യാനിസമൂഹം ഉണ്ടാക്കിയതിങ്ങേരാണ്‌. കക്ഷിയുടെ നോട്ടത്തില്‍ പഴയ നിയമത്തിലെ ലോകം സൃഷ്ടിച്ച ദൈവം ഒരു ദുഷ്ടനോ അല്ലെങ്കില്‍ ഇന്‍ഫീരിയറോ ആയിരുന്നു. ആ ശക്തി വരുത്തിവച്ച ദുരിതങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷിക്കാനാണ്‌ നന്മരൂപിയായ യേശുദേവന്‍ അവതരിച്ചത്‌. (ഏകദൈവവിശ്വാസത്തിന്‌ പുരാതനകാലത്ത്‌ നമ്മളിന്നുദേശിക്കുന്ന മാര്‍ക്കറ്റ്‌ ഉണ്ടായിരുന്നില്ല എന്നതും വ്യക്തം.)

ഇന്നും പല ഗ്രേഡിലാണ്‌ ഈ രണ്ട്‌ ദൈവവര്‍ണ്ണനകളും ക്രിസ്തുമതവിഭാഗങ്ങള്‍ എടുക്കുന്നത്‌ എന്നും മനസ്സിലാക്കണം. ഉദാഹരണത്തിന്‌, ഇംഗ്ലീഷ്‌ കുര്‍ബാനകളില്‍ ബൈബിളിലെ പഴയനിയമത്തില്‍ നിന്നും ഒരു ഖണ്ഡിക വായിക്കും. എന്നാല്‍ മലയാളം കുര്‍ബാനകളില്‍ അതില്ല.

ഞാന്‍ പറഞ്ഞ രണ്ടുതരം കുര്‍ബാനകള്‍ ഇവയാണ്‌ 1) സീറോ മലബാര്‍ റോമന്‍ കത്തോലിക്കരുടെ (മലയാളി ക്രിസ്ത്യാനികളില്‍ ചിലര്‍) രീതി 2) റോമന്‍ കാത്തോലിക്കരുടെ സാര്‍വദേശീയമായ ആചാരരീതിയായ ലാറ്റിന്‍ രീതി. മന്‍ജിത്‌ ഉദേശിച്ചത്‌ ഇതുരണ്ടുമല്ലെന്നൂഹിക്കുന്നു.

ഇതിനോടൊപ്പം പഴയനിയമവും പുതുനിയമവും താരതമ്യം ചെയ്യുമ്പോള്‍ കാണുന്ന ഒരു പ്രത്യേകതകൂടി പറയണമെന്ന്‌ തോന്നുന്നു. പഴയനിയമത്തില്‍ ദൈവത്തിന്റെ ഏറ്റവും പ്രധാനമായഗുണം ശക്തിയാണ്‌. നീതിയെ ഒരു പരിധിവരെ അഡ്രസ്സ്‌ ചെയ്തിട്ടുമുണ്ട്‌. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയേയും അവന്റെ തന്നെ ഭാവിയേയും എങ്ങനെ ബാധിക്കുന്നു എന്നുവിവരിക്കുന്ന ഒരു മോഡലാണ്‌ മുഖ്യമായും അത്‌. ഈ മോഡലിന്റെ അടിസ്ഥാനഘടകം ആയി ദൈവം ഇരിക്കുന്നു.

എന്നാല്‍ പുതിയനിയമത്തിലെത്തുമ്പോള്‍, ദൈവത്തിന്റെ ഏറ്റവും പ്രധാന ഗുണം ശക്തിയില്‍ നിന്നും സ്നേഹം ആയിമാറുന്നു. ദൈവം/പ്രകൃതി എങ്ങനെയാണ്‌ എന്നതിന്‌ കോണ്ട്രഡിക്ഷന്‍സ്‌ ഇല്ലാത്ത മോഡല്‍ അവതരിപ്പിക്കുന്നതിനു പകരം, ദൈവം എങ്ങനെ ആയിരിക്കണം എന്ന മനുഷ്യന്റെ ആഗ്രഹമാണ്‌ അതിന്റെ അന്തര്‍ധാര. അതായത്‌ ഒരു റിലീജ്യസ്‌ റൊമന്റിസിസം എന്നുവേണമെങ്കില്‍ പറയാം.

ക്ലാസ്സിക്കല്‍ മതങ്ങള്‍ ഉത്തരം പറയാന്‍ എപ്പോഴും കഷ്ടപ്പെടുന്ന 'മനുഷ്യന്‌ എന്തുകൊണ്ട്‌ ദുരിതങ്ങളുണ്ടാവുന്നു?' എന്ന ചോദ്യത്തിന്റെ ഉത്തരം പുതിയനിയമത്തില്‍ ദുര്‍ബലമാവുന്നു. അതായത്‌ ദൈവത്തിന്റെ നീതി എന്നതും കൂടുതല്‍ ദുര്‍ഗ്രാഹ്യമായി. (അവന്റെയോ മാതാപിതാക്കളുടേയോ ദുഷ്ക്കര്‍മ്മങ്ങളാവാം, ദൈവത്തിന്റെന്തെങ്കിലും ജനത്തോടുപറയാനുള്ള മീഡിയം ആവാം.. എല്ലറ്റിനും ഉപരി അത്‌ മനുഷ്യന്‍ അന്വേഷിക്കേണ്ട കാര്യമില്ല) ശക്തി എന്ന ഗുണത്തിന്‌ ഒട്ടും തന്നെ പ്രാധാന്യവും ഇല്ലാതെയായി.

ഈ റിലീജ്യസ്‌ റൊമന്റിസിസം ആകാലഘട്ടത്തിന്റെ തന്നെ ഒരു പ്രത്യേകതയാവാം - മനുഷ്യന്റെ സാമൂഹികജീവിതപരിണാമത്തില്‍ ഒരു ഘട്ടം കൂടി തരണം ചെയ്തതിന്റെ പ്രത്യക്ഷവും.

2006-03-26

സ്ത്രീധനത്തിന്റെ സാധുത

അറേഞ്ച്ഡ്‌ മാരേജ്‌, സ്ത്രീ-പുരുഷസമത്വം, സ്ത്രീധനമില്ലായ്മ എന്നിവ ഒരേസമയം ശരിയാകാമോ?

അറേഞ്ച്ഡ്‌ മാരേജില്‍ അപരിചിതരായ രണ്ടു വ്യക്തികളും രണ്ട്‌ കുടുംബങ്ങളുമാണ്‌ പങ്കുകാരാവുന്നത്‌. സ്ത്രീ-പുരുഷസമത്വം ശരിയാണെങ്കില്‍ വിവാഹത്തിനുമുമ്പ്‌ അവരൊരുപോലെ റിസോഴ്സസ്‌ മേശമേല്‍ വയ്ക്കുന്നതാണതിന്റെ ശരി. അപ്പോള്‍ വരന്‌ ജോലിയുണ്ട്‌, വധുവിനില്ലെങ്കില്‍, പങ്കിലുള്ള വ്യത്യാസം നികത്താനായി വധുവിന്റെ കുടുംബത്തിന്‌ ഒരു ഫിക്സഡ്‌ ഡെപോസിറ്റ്‌ നല്‍കേണ്ടിവരുന്നു. അതായത്‌ സ്ത്രീധനം. ഈക്വാലിറ്റി ഇല്ലാത്ത അവസ്ഥയില്‍ പശുവിനെ വാങ്ങുമ്പോള്‍ ഉടമസ്ഥന് അതിന്റെ വിലകൊടുക്കും പോലെ പുരുഷധനമാവും കൊടുക്കേണ്ടിവരിക.

ഇന്നത്തെ കാലത്ത്‌, ഏതാണ്ടൊരുപോലെയുള്ള സാമ്പത്തിക ശേഷിയും വിദ്യാഭ്യാസയോഗ്യതയും ഉള്ളവര്‍തമ്മിലാണ്‌ വിവാഹമെങ്കില്‍, വരനും വധുവും തമ്മിലുള്ള വരുമാനം/ആസ്തി എന്നിവയിലുള്ള വ്യത്യാസം ഉണ്ടാക്കുന്നത്‌ അവരുതമ്മിലുള്ള പ്രായവ്യത്യാസം മാത്രമാവും.

ലൌ മാരേജിലോ, വിവാഹശേഷമോ, രണ്ടുപേരും തമ്മിലുള്ള വ്യക്തിബന്ധത്തിനാണ്‌ മുന്‍തൂക്കം എന്നുള്ളത്‌ കൊണ്ട്‌ സമ്പത്തികവ്യത്യാസങ്ങളൊന്നും കാര്യമല്ല താനും.

പ്രവചനം: ഭാവിയില്‍ സമ്പത്തിക ഉദ്പാദനത്തിന്റെ കാര്യത്തിലുള്ള സ്ത്രീ പുരുഷ വ്യത്യാസം കുറയും. എന്നല്‍ പ്രണയം, ഡേറ്റിംഗ് എന്നീ വഴിയിലൂടെയുള്ള വിവാഹങ്ങള്‍ സിഗ്നിഫിക്കന്റ് ആവുന്നത്‌ അകലെയാണ്. അങ്ങനെ സ്ത്രീകള്‍ അലങ്കാരവസ്തുക്കളോ വീട്ടുപകരണങ്ങളോ അല്ലെന്ന്‌ മനസ്സിലാക്കുന്ന സമുദായം സ്ത്രീകളുടെ സാമ്പത്തികമായ പൊട്ടന്‍ഷ്യല്‍ തിരിച്ചറിയുന്നതോടെ സ്ത്രീധനസമ്പ്രദായം ഇനിയും പച്ചപിടിക്കും(അല്ലാതെ പഴഞ്ചനായ എതിരന്‍ :) പറയുമ്പോലെ പുതിയ തലമുറ ഈവിള്‍ ആയതിനാലല്ല സ്ത്രീധനസമ്പ്രദായം പ്രചരിക്കുന്നത്‌‌)

ഈ തിയറി താഴെ പറയുന്നവ എക്സ്പ്ലേന്‍ ചെയ്യുന്നു:

1. എന്തുകൊണ്ട് സ്ത്രീധനസമ്പ്രദായം (പൈസ, ഭൂമി, സ്വര്‍ണ്ണം, കാറ്‌ ഒക്കേയും ഉള്‍പ്പെടും) എല്ലാ സമുദായങ്ങളിലും പടര്‍ന്നുപിടിക്കുന്നു.
2. ക്രിസ്ത്യന്‍ സമുദായത്തില്‍ സ്ത്രീധനം എന്തുകൊണ്ട് ആദ്യമേ നടപ്പിലായി.
3. എന്തുകൊണ്ടാണ് കഴിഞ്ഞ 50-60 വര്‍ഷങ്ങള്‍ക്കുള്ളിലാണ് സ്ത്രീധനം എന്ന ഏര്‍പ്പാട് കാര്യമായി വര്‍ദ്ധിച്ചത്‌.

2006-03-03

belief

Yes to spirituality; No to soul. Rest you can derive.. or ask Buddha ;)

2006-02-28

കലാമത്സരങ്ങളുടെ പ്രശ്നം

മത്സരത്തെ പറ്റി.. മത്സരമല്ല, അംഗീകാരമാണ് ഗുണനിലവാരം ഉയര്ത്തുന്നത് എന്നാണ് എന്റെ പക്ഷം. മത്സരം അതിനുള്ള ഒരു കുറുക്കുവഴിമാത്രം. എന്നാല് അതിന് ധാരാളം പാര്ശ്വഫലങ്ങളുണ്ട്: 1. അംഗീകാരം വളരെ ചുരുങ്ങിയ എണ്ണം ആളുകള്ക്കെ കിട്ടൂ. ഇപ്പോള് തന്നെ, ബ്ലോഗില് നന്നായി എഴുതുന്ന ധാരാളം ആള്ക്കാരുണ്ട്. അവരില് ചിലരെ തഴയേണ്ടി വരുന്നത് ബുദ്ധിയല്ല. 2. നല്ല കലാസൃഷ്ടി എന്ത് എന്നതിനെ പറ്റിയുള്ള ധാരണ എല്ലാവരുടേയും ഏതാണ്ടൊക്കെ ചേര്ന്ന് പോവും എങ്കിലും ഫൈനര് പോയിന്റ്സില് അത് വളരെ വ്യക്തിപരമാണ്. മത്സരം എന്നത് പ്രിസൈസാണ് അത്രയും പ്രിസിഷന് ഇങ്ങനെ ആപേക്ഷികമായ കാര്യങ്ങളില് അപ്ലൈ ചെയ്യുന്നത് ശരിയല്ല എന്നാണെന്റെ പക്ഷം.

താത്പര്യമുള്ളവര് ആന്റണി ചെയ്തപോലെ ലിസ്റ്റുകളുണ്ടാക്കട്ടെ. ഓരോരുത്തരുടേയും ലിസ്റ്റുകള് തമ്മില് അവരവരുടെ ടേസ്റ്റിനനുസരിച്ച് വ്യത്യാസമുണ്ടാവും. അതുപോലെ ഓരോ വായനാക്കാരനും ഏതെങ്കിലും ഒരു ലിസ്റ്റിനോട് ചായും. അങ്ങനെ ഒരു ലിസ്റ്റ് എന്നത് എഴുത്തുകാരനും വായനക്കാരനും ഇടയില് നില്ക്കുന്ന ഒരു ബ്രാന്ഡ്നേമും ആയിത്തീരും.

2006-02-25

ഒരഭ്യര്‍ത്ഥന..

ബ്ലോഗുകളില്‍ മികച്ചതും ശരാശരിയുമായ ധാരാളം കൃതികള്‍ ഓരോ ആഴ്ച്ചയും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്‌. അത്‌ വളരെ നല്ലതു തന്നെ. ഇവയെല്ലാം ഒരു പുഴപോലിങ്ങനെ ഒഴുകി ഇന്റര്‍നെറ്റ് കടലില്‍ മറഞ്ഞതുകൊണ്ടുമാത്രമായില്ല. ഇവയെ പലരീതിയിലും വ്യത്യസ്ഥമായ അഭിരുചികള്‍ക്കനുസരിച്ചും കാറ്റഗറൈസും കാറ്റലോഗും ചെയ്യാനുണ്ട്‌. സത്യത്തില്‍ അതാണ് മാതൃഭൂമി മനോരമ തുടങ്ങീ ആഴ്ച്ചപതിപ്പുകളും അച്ചടിയില്‍ ചെയ്യുന്നത്‌. അതിവിടേയും ചെയ്യാനുണ്ട്‌ എന്നു മാത്രം. ഞാന്‍ പലപ്പോഴായി പലരോടായി അഭ്യര്ത്ഥിച്ചിട്ടുള്ള കാര്യമാണിത്‌. പെരിങ്ങോടരുടെ സമകാലികം ഇങ്ങനെയൊരു ആദ്യസംരംഭമാണെന്ന്‌ വിസ്മരിക്കുന്നില്ല. പക്ഷെ, ഒരു സമകാലികം മാത്രം പോരാ... ബ്ലോഗുകളുടെ വളര്‍ച്ച അടുത്ത ഘട്ടത്തിലേയ്ക്ക്‌ പ്രവേശിക്കാന്‍ ബ്ലോഗ് വാരികകളും, ബ്ലോഗ്‌ ആഴ്ച്ചപതിപ്പുകളും, ബ്ലോഗ് സമാഹാ‍രങ്ങളും ഉണ്ടാവേണ്ടതുണ്ട്‌. അതും പല തലത്തിലുള്ള വായനക്കാര്‍ക്ക്‌ വേണ്ടി. എല്ലാ ബ്ലോഗ് വായനക്കാരും ഏവൂരാന്റെ ‘തനി‘എല്ലാദിവസവും തുടക്കം മുതലവസാനം വരെ വായിക്കാന്‍ സമയവും ക്ഷമയും ഉള്ളവരല്ല. അങ്ങനെയുള്ള സന്ദര്‍ശകര്‍ക്ക്‌ വേണ്ടി, 1/2വിന്ദന്‍, വിശാലന്‍, വക്കാരി, സു എന്നിവരുടെ തിരഞ്ഞെടുത്ത പംക്തികള്‍ മാത്രമുള്ള ഒരു സമാഹാരത്തെ പറ്റി ഒന്നാലോചിച്ചു നോക്കൂ.. ഒരിന്‍സ്റ്റന്റ് ഹിറ്റല്ലേ അത്‌. ഇപ്പറഞ്ഞതൊരുദാഹരണം മാത്രം.

ഒന്നു രണ്ട് കാര്യങ്ങള്‍ കൂടി..
- സമാഹാരത്തില്‍ പ്രസന്റേഷന്‍ വളരെ പ്രധാനമാണ് എന്നു മറക്കരുത്‌.

- ചിലരുടെ കൃതികള്‍‌ സ്വീകരിക്കുമ്പോള്‍, ചിലത് തള്ളേണ്ടിയും വരും. ഒരു എഡിറ്ററുടെ ഈ ധര്‍മ്മം എളുപ്പമുള്ളതല്ല. എന്നാല്‍ ഇത്‌ ഈ ബ്ലോഗ് കാലഘട്ടത്തിന്റെ ഒരാവശ്യമാണ് താനും.

പ്രണയവിവാഹത്തിന്റെ പരിമിതികള്‍

പ്രതികൂലം
പ്രൊബബിലിറ്റി
പ്രൊബബിലിറ്റി ആണ് പ്രതികൂലമായി നില്‍ക്കുന്ന സംഗതി. താഴെപറയുന്ന കാരണങ്ങളാല്‍ വളരെ ചുരുങ്ങിയ സെലക്ഷനേ ഒരാള്‍ക്ക്‌ കിട്ടുന്നുള്ളൂ..
  • പ്രണയം ഇന്നും സാമൂഹിക പരിതസ്ഥിതികള്‍ മൂലം അധികം പെണ്‍കുട്ടികളും ഒരു നിവൃത്തിയുണ്ടെങ്കില്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ്. അതുകൊണ്ട്‌ പ്രേമത്തിലേയ്ക്ക്‌ വഴുതുന്നവര്‍ വളരെ കുറവുമാണ്.
  • ഒരാണ്‍കുട്ടിക്ക്‌ ഇഷ്ടമ്പോലെ സുഹൃത്തുക്കളുണ്ടാവും. അതില്‍ നിന്നു തന്നെ ചുരുക്കം ചിലര്‍ കാലക്രമേണ ആത്മാര്‍ത്ഥസുഹൃത്തുക്കളുമാവും. ഈ ഒരു പ്രക്രിയ നാടന്‍പ്രേമത്തില്‍ സംഭവിക്കുന്നില്ല. ആദ്യമേ തന്നെ, ഒരാണ്‍കുട്ടിക്ക്‌ സുഹൃത്തായി എണ്ണാവുന്ന പെണ്‍കുട്ടികള്‍ തന്നെ വിരലിലെണ്ണാവുന്നവരായിരിക്കും. അതുകൊണ്ട്‌ തന്നെ അതില്‍ നിന്നൊരാള്‍ കാമിനിയാവുന്നതില്‍ സെലക്ഷന്‍ വളരെ കുറവാണ്.
മൊറാലിറ്റി
നമ്മുടെ സംസ്കാരത്തില്‍, പടിഞ്ഞാറില്‍ നിന്നും വ്യത്യസ്തമായി, ഒരാളുടെ ഭാര്യയെ അയാളുടെ മാതാപിതാക്കള്‍ മകളായി തന്നെയാണ് കാണുന്നത്‌. ഒരാള്‍ തന്നിഷ്ടപ്രകാരം മാത്രം ഒരാളെ പങ്കാളിയായി തിരഞ്ഞെടുക്കുമ്പോള്‍ മാതാപിതാക്കളുടെ മകളെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നു.

കിഴക്കന്‍ സംസ്കാരത്തില്‍ സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക്‌ പടിഞ്ഞാറുള്ളതിനേക്കാള്‍ വിലയുണ്ട്‌. പടിഞ്ഞാറ്‌, സമൂഹത്തിന്റെ പുരോഗതി ഓരോ വ്യക്തിയുടേയും സ്വതന്ത്ര പുരോഗതിയിലൂടേ എന്ന്‌ വിശ്വസിക്കുന്നു. അതുകൊണ്ട്‌, പടിഞ്ഞാറ്‌ മോറലി കറക്റ്റാവുന്നത്‌ കിഴക്ക്‌ അധര്‍മ്മമാവുന്നു.

ജീന്‍ പൂള്‍ വയലേഷന്‍
ഏതുജീവികള്‍ക്കും അവരുടെ ജീന്‍പൂളില്‍ ഒരുപരിധിയിലപ്പുറമുള്ള വ്യത്യാസങ്ങള്‍ ഒഴിവാക്കണമെന്നുണ്ട്‌. മനുഷ്യരിലും ജാതിയുടേയും വര്‍ണ്ണത്തിന്റേയും പേരിലുള്ള ചേരിതിരിവുകള്‍ക്ക്‌ കാരണം ഇതാണ്. ജീന്‍പൂളിലുള്ള ഒരു പരിധിയിലപ്പുറമുള്ള വ്യത്യാസം എങ്ങനെ ആ ജീനിനെ പ്രതികൂലമായി ബാധിക്കുന്നു എന്നത്‌ ഒരു അതിശയോക്തിയിലൂടെ വിശദമാക്കാം. ഒരാനയുടേയും കിളിയുടേയും ജീനുകള്‍ തമ്മില്‍ കലര്‍ന്നു എന്നു വയ്ക്കുക. ഉണ്ടാവുന്ന ജീവിയുടെ ദേഹം ആനയേപോലെയും, കാലുകളും വായും ഒരു കിളിയുടേതുപോലെയും ആണെങ്കിലോ. അതിന് അതിജീവിക്കുവാന്‍ പ്രയാസം. അതുതന്നെയാണ് മനുഷ്യരുടെ ജീന്‍ പൂള്‍ പ്രിസര്‍വേഷന്‍ ആഭിമുഖ്യത്തിലും സ്ഥിതി. ഒരു കാലാവസ്ഥയ്ക്കും ചുറ്റുപാടിനും വേണ്ടി രൂപപ്പെടുത്തിയെടുത്ത ജീനില്‍ അതിനു യോജിക്കാത്തവ കലര്‍ന്നാല്‍ സമീപ ഭാവിയിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ ഇന്‍ഫീരിയറാവാന്‍ സാധ്യത കൂടുതലാണ്.

സ്വജാതിയിലല്ലാത്ത വിവാഹങ്ങള്‍ ജീന്‍പൂള്‍ വയലേഷന് ഹേതുവാവുന്നു.

അനുകൂലം
പ്രേമവിവാഹം ഒരു മിനിമം ഗാരന്റി തരുന്നു. കല്യാണം കഴിക്കുന്നയാള്‍ ഒരു മാനസിക രോഗിയോ, മുഴുക്കുടിയനോ അല്ല എന്നുറപ്പാക്കാന്‍ പ്രേമവിവാഹത്തിനു പറ്റുമല്ലോ.

N.B.: ആരുടേയും പ്രണയത്തെ കുറച്ചുകാണിക്കാനല്ല ഈ കുറിപ്പ്‌. 'പാട്ട് ഒരു പ്രഫഷനായി കാണുന്നതിലുള്ള കുഴപ്പങ്ങള്‍' എന്നപോലെയുള്ള ഒരു ടോപ്പിക്കായി മാത്രം കൂട്ടിയാല്‍ മതി.

സംവൃതോകാരത്തിന്റെ ചിഹ്നം - 5

ഇതിന് മുമ്പുള്ള ലേഖനം

ആദ്യകാലത്ത്‌ മലയാളത്തില്‍ ‘യ’ക്കും ‘ക’ക്കും ചില്ലുകളുണ്ടായിരുന്നു. പിന്നീട്‌ പൊഴിഞ്ഞുപോയതാണ് അവ. ആചില്ലുകളും കൂടി പഴയലിപിയില്‍ ഉണ്ടെന്ന്‌ വയ്ക്കുക. എങ്കില്‍ പിന്നെ ഒരു വാക്കിനു നടുവില്‍ ചന്ദ്രക്കലയിടേണ്ട ആവശ്യം മലയാളം വാക്കുകള്‍ക്കില്ല. ‘യ’യുടേയും ‘ക’യുടേയും ചില്ലുകള്‍ ആവശ്യം വരുന്ന വാക്കുകള്‍ക്കുദാഹരണങ്ങളാണ് ദൃക്‌‌സാക്ഷി, നെയ്‌വിളക്ക്‌ എന്നിവ. എന്നാല്‍ ഇംഗ്ലീഷില്‍ നിന്നും അടുത്തയിടെ കടമെടുത്തിരിക്കുന്ന ‘ഗുഡ്‌ബൈ’ തുടങ്ങിയ വാക്കുകള്‍ക്ക്‌ നടുവില്‍ ചന്ദ്രക്കലയുടെ ആവശ്യമുണ്ട്‌. കാരണം ‘ഡ’ക്ക്‌ മലയാളത്തില്‍ ചില്ലില്ല; മാത്രമല്ല, ‘ഗുഡ്ബൈ’(‘ഡ’യുടെ താഴെ ‘ബ’) എന്നെഴുതുന്നത്‌ അത്ര ഭംഗിയായി തോന്നുന്നുമില്ല. അത്‌ ആ ഇംഗീഷ്‌ വാക്കില്‍ രണ്ട്‌ വാക്കുകളുള്ളത്‌ കാണിക്കുന്നില്ല. ചില്ലെന്നാല്‍ വെറും സ്വരമില്ലായ്മ മാത്രമല്ല, ഒരു നിര്‍ത്തും (shot stop അല്ലെങ്കില്‍ ഒരു വലിപ്പമില്ലാ സ്പേസ്) കൂടെയുണ്ടെന്ന്‌ ഓര്‍ക്കുക.

അതായത്‌ ചന്ദ്രക്കലയുടെ കൂടെ ഉ-കാരവും കൂടെ വേണ്ടി വരുന്നത്‌ വെറും ചന്ദ്രക്കലയുടെ vowellessness എന്ന ഉപയോഗം വേര്‍തിരിച്ചറിയാനാണെങ്കില്‍, അത്‌ ഇംഗ്ലീഷില്‍ നിന്നും അടുത്ത്‌ കടമെടുത്തിരിക്കുന്ന വാക്കുകള്‍ക്ക്‌ വേണ്ടി മാത്രമാണ്. പദാന്ത്യത്തില്‍ vowellessness കാണിക്കാനുള്ള മലയാളത്തിലെ മാര്‍ഗ്ഗം ചില്ലാണ്. ചില ചില്ലുകള്‍ വേണ്ടെന്നുവച്ചതുകൊണ്ടുണ്ടായ പ്രശ്നം തീര്‍ക്കാന്‍, ചന്ദ്രക്കലയുടെ അര്‍ഥം മാറ്റണം എന്നുപറയുന്നത്‌ അന്യായമാണ്.

2006-02-22

Monospace fonts for Malayalam?

May not be.. The real issue is stacked conjuncts. Nobody should/can enforce that one particular conjunct should be there in all monospace fonts. Similarly about which conjunct should not be in it. So both 'സ്ന' and 'സ്‌ന' should occupy same text width (pitch) - which is ridiculous.

2006-02-19

സയന്‍സും പ്രവചനങ്ങളും

ലക്ഷ്യം
സത്യത്തില്‍ സയന്‍സിന്റെ ഉദ്ദേശം പ്രവചനങ്ങള്‍ തന്നെയാണ്. പ്രവചനങ്ങള്‍ എന്നാല്‍ അടുത്ത സെക്കന്റിലോ അടുത്ത ദിവസത്തിലോ വര്‍ഷത്തിലോ നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ കാണിച്ചു തരിക. ഉദാഹരണം: ഇത്ര വേഗതയില്‍ ഒരു റോക്കറ്റ് വിട്ടാല്‍ അത്‌ ചന്ദ്രനിലെത്തും. ഇന്നയിന്ന മരുന്നുകള്‍ കഴിച്ചാല്‍ ഈ അസുഖം ഭേദമാവും എന്നിങ്ങനെ.

എന്നാലതെങ്ങനെ സാധിക്കുന്നു എന്നതിലാണ് സയന്‍സും മാജിക്കും സിദ്ധപ്രവചനങ്ങളും വ്യത്യസ്ഥമായിരിക്കുന്നത്‌.

മാര്‍ഗ്ഗം
ശാസ്ത്രത്തിന്റെ അര്‍ഥം സത്യം എന്നല്ല. ആയിരുന്നെങ്കില്‍ അണ്‍സെര്‍ട്ടേനിറ്റി പ്രിന്‍സിപ്പിള്‍ ആവിര്‍ഭവിച്ചപ്പോള്‍ ഐന്‍സ്റ്റീന്‍ ശാസ്ത്രജ്ഞനല്ലാതായേനെ. ശാസ്ത്രം ഒരു പഠനരീതിയാണ്. അതില്‍ രണ്ട്‌ ഘടകങ്ങളുണ്ട്‌:. ആദ്യത്തേത്‌ axioms. Axioms എന്നാല്‍ അടിസ്ഥാനവിശ്വാസങ്ങളുടെ കൂട്ടമാണ്. അത്‌ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതല്ല. മറിച്ച്‌, മനുഷ്യനായിരിക്കുന്ന അവസ്ഥയില്‍ അവന് തോന്നുന്ന Reality ആണ്. ഗണിതശാസ്ത്രത്തില്‍ ഇത്‌ 1+1=2 എന്ന വളരെ ഋജുവായ കാര്യങ്ങളായിരിക്കും. ക്രിസ്തുമതദൈവശാസ്ത്രത്തില്‍ ഇത്‌ ബൈബിള്‍ ദൈവവചനമാണ് എന്ന കാര്യമായിരിക്കും. ഈ രണ്ടുദാഹരണങ്ങളില്‍ നിന്നും മനസ്സിലാവും ചില axioms ഏതാണ്ട്‌ എല്ലാമനുഷ്യരും വിശ്വസിക്കുന്നതാണെങ്കില്‍, ചിലത്‌ അങ്ങനെയല്ല. അതു് തന്നെയാണ് അടിസ്ഥാനശാസ്ത്രങ്ങളും ദൈവശാസ്ത്രം പോലുള്ളവയും തമ്മിലുള്ള വ്യത്യാസം.

രണ്ടാമത്തേത്‌ logical system ആണ്. അതായത്‌ വിശ്വാസങ്ങളില്‍ നിന്നും കൂടുതല്‍ വിശ്വാസയോഗ്യമായ വസ്തുതകള്‍ ഉണ്ടാക്കുന്ന രീതി. സാധാരണയായി logical system അനുസരിക്കുന്ന എല്ലാ പഠനങ്ങളെയും ശാസ്ത്രം എന്ന പേരുകൂട്ടി വിളിക്കാറുണ്ട്‌. ഒരാള്‍ക്ക്‌ മനസ്സിലായ ഒരു സംഗതി അവനവനുള്‍പ്പടെ അനേകം പേര്‍ക്ക്‌ ക‌മ്യൂണിക്കേറ്റ് ചെയ്യാനുള്ള മാര്‍ഗമാണ് logic. അല്ലെങ്കില്‍, ഒരു ക‌മ്യൂണിറ്റിയില്‍ വസ്തുതകള്‍ transmit ചെയ്യാനുള്ള വഴി. അതിന് ലോജിക്കല്‍ സിസ്റ്റത്തെ പറ്റി കൃത്യമായ ധാരണ ആ ക‌മ്യൂണിറ്റിക്കുണ്ടാവണം. ഒരു പട്ടിയും മനുഷ്യനും സൂര്യനെയും ബാക്കി ഭൌതിക പ്രതിഭാസങ്ങളും (axioms) കാണുന്നുണ്ടെങ്കിലും അവര്‍ തമ്മില്‍ ഒരു logic system നിലവിലില്ലാത്തതിനാല്‍ കൂടുതല്‍ വസ്തുതകള്‍ പട്ടിക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ മനുഷ്യന് സാധിക്കാതെ പോകുന്നു. Axioms-ന്റേതിനേക്കാള്‍ logic system-ത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഐക്യം ഉള്ളതായി തോന്നുന്നു.

സ്വഭാവം
ശാസ്ത്രീയമായ പഠനരീതിയുടെ മറ്റൊരു പ്രത്യേകതയാണ് അതിന്റെ സുതാര്യത. അതില്‍ കാര്യങ്ങളെങ്ങനെ സാധിക്കുന്നു എന്നത്‌ വ്യക്തമാക്കിയിരിക്കും. അതിന്റെ യുക്തിയെ ആര്‍ക്കും ചോദ്യം ചെയ്യാം; എന്തെങ്കിലും ഒരു കാര്യം തെറ്റാണെന്ന്‌ തെളിയിച്ചാല്‍ അതിന്റെ പ്രവചനവും തെറ്റായി ഗണിക്കപ്പെടുന്നു. അതിലെ ഓരോ വസ്തുതയും പല തലമുറകളിലൂടെ തന്നെ മെച്ചപ്പെടുത്താനാവും.

മാജിക്കിലും സിദ്ധപ്രവചനങ്ങളിലും നിഗൂഡതയിലാണ് അവയുടെ സത്ത അടങ്ങിയിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ, പലരിലൂടെയുള്ള റിഫൈന്മെന്റ് അവര്‍ക്കവകാശപ്പെടാനാവില്ല.

2006-02-16

Camera recommendations

Digital SLR - Nikon D50 Price approx $500 + 50mm lens for $110
Regular - Canon A620 Price approx $315

Don't by a film camera.

2006-02-11

സംവൃതോകാരത്തിന്റെ ചിഹ്നം - 3

ഇതിനുമുമ്പത്തെ ലേഖനം

പലതവണ വായിച്ചിട്ടും പെരിങ്ങോടരെന്താണ് പറഞ്ഞത്‌ എന്നതിനെ പറ്റി എനിക്കും കണ്‍‌ഫ്യൂഷനുണ്ടുമേഷേ.. ഇതാണെനിക്ക്‌ മനസ്സിലായത്‌: സംവൃതോകാരത്തിന്റെ ഉച്ചാരണം ‘ഉ’നോട്‌ ചേര്‍ന്നു നില്‍ക്കുന്നു; പലപ്പോഴും ‘ഉ’ വച്ചുള്ള റിപ്ലേസ്മെന്റും (ആദേശം) സംഭവിക്കുന്നു. അതുകൊണ്ട്‌ സംവൃതോകാരത്തിന് ഉകാരവും ചന്ദ്രക്കലയും കൂടിയുള്ള ചിഹ്നം ഉപയോഗിക്കുകയല്ലേ അഭികാമ്യം.

ശരിയാണ്. സംവൃതോകാരത്തിന് കൂടുതല്‍ സന്ദര്‍ഭങ്ങളിലും ഒരു ഉ-കാരഛായയാണ്‍. എന്നാല്‍ അതല്ലാത്തവയും ഉണ്ട്‌. ‘യ്‌‘ എന്നതിന് ‘ഇ’-യോടാണ് ചേര്‍ച്ച.(‘യ = ഇ + അ’ എന്ന സമവാക്യമാവും അതിനു കാരണം) ഏറ്റവും ന്യൂട്രലായി എനിക്ക്‌ തോന്നാറ്‌, ‘ണ്’ എന്ന ഉച്ചാരണമാണ്. അതൊക്കെ എന്തായാലും, സംവൃതോകാരം ഒരു സ്വതന്ത്രസ്വരമാണ്. അതുകൊണ്ട് ഈ ചോദ്യങ്ങളൊക്കെ ‘ക’-ക്കും ‘ഖ’-ക്കും ഉച്ചാരണസാമ്യം ഇല്ലേ അതുകൊണ്ട് ഒരുപോലെ എഴുതേണ്ടേ എന്നു ചോദിക്കും പോലെയാണ്. അങ്ങനെ എഴുതിയാല്‍ അക്ഷരം പഠിച്ചുതുടങ്ങുന്നവര്‍ക്ക്‌ ഉപകാരമാവും; ബാക്കിയുള്ളവര്‍ക്കെന്തായാലും ഒരുപോലെ.

എഴുതാന്‍ മറന്നുപോയ മറ്റൊരുകാര്യമുണ്ട്‌. സു ചോദിച്ചപോലെ, ‘നിനക്ക് എന്താ ജോലി‘ എന്നും ‘നിനക്കു എന്താ ജോലി‘ എന്നും ‘നിനക്കു് എന്താ ജോലി‘ എന്നും ഉള്ളതില്‍ ഏതാണ് ശരി എന്ന സംശയം സാധാരണഎഴുത്തുകാര്‍ക്കൊക്കെ ഉണ്ടാവും. പണ്ഡിതന്മാര്‍ പൊതുവേ പ്രസിഷനില്‍ ശ്രദ്ധിക്കുമ്പോള്‍ സാധാരണക്കാര്‍ ഏതാണെളുപ്പം എന്നതാവും ചിന്തിക്കുക. സംവൃതോകാരത്തിന് ഉകാരവും ചന്ദ്രക്കലയും ചേര്‍ന്നുള്ള നൊട്ടേഷന്‍ ഉപയോഗിച്ചാലും അതുപറ്റാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടല്ലോ (ഉദാ: ‘യ്‌‘ -ഇല്‍ അവസാനിക്കുന്നവ). അപ്പോള്‍ (ക്കു, ക്ക്‌) എന്നീ രണ്ടില്‍ നിന്നും ഏതു തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിനു പകരം (ക്കു, ക്ക്‌, ക്കു്) എന്നീ മൂന്നില്‍ നിന്നും ഏതെടുക്കണം എന്ന കണ്‍‌ഫ്യൂഷനുണ്ടാവും - പണ്ഡിതര്‍ക്കല്ല, സാധാരണക്കാര്‍ക്ക്‌. അതായത്‌ എഴുതുന്നവര്‍ക്ക് കണ്ഫ്യൂഷന്‍ കൂടും. അതേസമയം എഴുതിയത്‌ ഉറക്കെ വായിക്കുന്നവര്‍ക്ക്‌ കണ്‍‌ഫ്യൂഷന്‍ കുറയും. അവര്‍ക്ക്‌ എഴുതിയത്‌ വ്യഞ്ജനത്തിന്റെ സ്വരമില്ലാത്ത അവസ്ഥയാണോ, അതോ സംവൃതോകാരമുണ്ടോ എന്ന്‌ സന്ദര്‍ഭത്തില്‍ നിന്നും ഊഹിക്കേണ്ടകാര്യമില്ല. (സന്ദര്‍ഭങ്ങളില്‍ നിന്നും തീരുമാനിക്കാനാവാത്തവ വളരെ കുറവാണെന്ന്‌ നമ്മള്‍ കണ്ടതാണ്). പക്ഷെ എഴുത്ത്‌ ഒരു ദൃശ്യമാധമമായതുകൊണ്ട്‌ ശബ്ദമില്ലാതെയുള്ള എഴുത്തും വായനക്കും ആണ് പ്രയോരിറ്റി. അവിടെ കണ്ഫ്യൂഷന്‍ കഴിയുന്നത്ര ഒഴിവാക്കണം. ഇന്ന്‌ ശനിയന്റെ കവിതയല്ലാതെ എത്രബ്ലോഗുകള്‍ നാം വായിച്ചുകേട്ടു? നൂറ്‌ നൂറ്റമ്പത്‌ കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ സ്ഥിതി ഇതായിരുന്നില്ല; അതുകൊണ്ട്‌ അന്ന്‌ മലയാളത്തില്‍ ഉറക്കെ വായിക്കനും കണ്‍‌ഫ്യൂഷനുണ്ടാവരുത്‌ എന്നത്‌ ഒരുപോലെ പ്രധാനമായ കാര്യമായിരുന്നു. ഇന്ന്‌ ഉച്ചാരണവും എഴുത്തും തമ്മില്‍ പണ്ടുള്ളത്ര കറസ്പോണ്ടന്‍സ് ആവശ്യമില്ല. അതുകൊണ്ടുതന്നെ, അതിനുവേണ്ടി നിര്‍ബന്ധം പിടിക്കേണ്ട ആവശ്യവുമില്ല.

ഇതിനുശേഷമുള്ള ലേഖനം

2006-02-09

മലയാളത്തിലെ ‘വ’

മലയാളത്തില്‍ രണ്ട്‌ ‘വ’ ഉച്ചാരണങ്ങളുണ്ട്‌. ‘ഉവ്വോ’-യിലെ ‘വ’യും, ‘വണ്ടി’ എന്നതിലെ ‘വ’യും. ഇംഗ്ലീഷുകാര്‍ ഇവരണ്ടിനേയും കൃത്യമായി വേര്‍തിരിച്ച്‌ മനസ്സിലാക്കുന്നവരാണ്. ഒന്നാമത്തേതിന് ‘w'-ഉം രണ്ടാമത്തേതിന് ‘'v'-അവര്‍ ലിപിയും വച്ചിരിക്കുന്നു. മലയാളത്തില്‍ രണ്ടിനും ഒരു ലിപിയേ ഉള്ളൂ എന്നതിനാല്‍ ഇംഗ്ലീഷ് നൊട്ടേഷന്‍ രീതിയാണ് ഞാന്‍ ഇവിടെ സ്വീകരിക്കുന്നത്‌.

wa‘ ചുണ്ട് വട്ടത്തില്‍ പിടിച്ചുച്ചരിക്കുമ്പോള്‍, ‘va' ചുണ്ട്‌ പരത്തിപ്പിടിച്ച്‌ ഉച്ചരിക്കുന്നു. [ഉചരിക്കുമ്പോളുള്ള ചുണ്ടിന്റെ ആകൃതി, നാക്ക്‌ ഏതുഭാഗംകൊണ്ട്‌ വായ്ക്കുള്ളിലെവിടെ തടഞ്ഞാണ് ശബ്ദമുണ്ടാക്കുന്നത്‌ എന്നീ കാര്യങ്ങളാണ് ശബ്ദങ്ങളെ വര്‍ഗ്ഗംതിരിക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്]

+ = വ എന്ന സമവാക്യത്തിലെ ‘വ’ മധ്യമവ്യഞ്ജനമായ(semi-vowel) 'wa' ആണ്. അതുപോലെ, ‘wa' ഉപയോഗിച്ചാലേ ഔ = അവ്‌ എന്ന സമവാക്യവും ശരിയാവൂ.

മലയാളത്തില്‍ ‘wa'-ഉം ‘va'-ഉം അര്‍ഥവ്യത്യാസമുണ്ടാക്കാത്തതിനാല്‍ ലിപിമാലയില്‍ ലിപിയൊന്നേ ആവശ്യമുള്ളൂ.

സംവൃതോകാരത്തിന്റെ ചിഹ്നം - 2

ഇതിനുമുമ്പത്തെ എന്റെ പോസ്റ്റ്
“വാക്കിനിടയിലുള്ള ചന്ദ്രക്കല സംവൃതോകാരമല്ലാതെയും വാക്കിനവസാനമുള്ളത്‌ സംവൃതോകാരമായും ഉച്ചരിച്ചാല്‍ മതി. “

അതു നല്ല നിര്‍ദ്ദേശം തന്നെ. പക്ഷേ, അതു മതിയാകുമോ എന്നൊരു സംശയം. താഴെപ്പറയുന്ന ഘട്ടങ്ങളില്‍:
  • ഹൃദാകാശം = ഹൃത്‌ + ആകാശം എന്നു സന്ധി തിരിച്ചു കാണിക്കുമ്പോള്‍ അതു്‌ ഹൃതു്‌ + ആകാശം ആണെന്നൊരു സംശയം തോന്നില്ലേ? ഇതൊക്കെ സംസ്കൃതമല്ലേ, മലയാളത്തിലെന്തിനിതൊക്കെ എന്നൊരു ചോദ്യം വരാം. പക്ഷേ, ഇതൊക്കെ മലയാളത്തിലും ആവശ്യമല്ലേ? " 'പ്രാഗ്ജ്യോതിഷം' എന്നതിലെ 'പ്രാഗ്‌' ഒരു ഉപസര്‍ഗ്ഗമാണു്‌" എന്നു പറയുന്നിടത്തും ഈ പ്രശ്നമില്ലേ?
  • കായ്‌ - കായു്‌, കാര്‍ - കാറു്‌ തുടങ്ങിയ സ്ഥലങ്ങളിലും ഇങ്ങനെ വ്യവച്ഛേദിക്കേണ്ട ആവശ്യമുണ്ടു്‌. ഒരു കവിതയിലോ പാട്ടിലോ ആണു്‌ ഇവ വരുന്നതെങ്കില്‍, അര്‍ത്ഥം ഒന്നായാല്‍ക്കൂടി ഒന്നല്ലാതെ മറ്റേ രൂപം എടുക്കേണ്ടി വരും.
  • മറ്റു ഭാഷാപദങ്ങള്‍ മലയാളത്തിലെഴുതുമ്പോള്‍. ഉദാ: "ക്യാ ബാത്‌ ഹൈ". ഇതു്‌ "ക്യാ ബാതു്‌ ഹൈ" എന്നു വായിക്കരുതല്ലോ.
ഉമേഷിന്റെ ഈ വാദങ്ങളെല്ലാം ശരിയാണ്; പക്ഷെ, ഒരു ‘സാധാരണ’ മലയാളിക്ക്‌ ഇവിടെ എടുത്തുകാണിച്ചിരിക്കുന്ന കുറവുകള്‍ എന്തുമാത്രം പ്രാധാന്യമുള്ളതാണെന്ന കാര്യത്തിലാണ് എന്റെ സംശയമിരിക്കുന്നത്‌. ഇതിനേക്കാള്‍ മലയാളിക്ക്‌ പ്രശ്നമുണ്ടാക്കുന്ന ‘ഒവര്‍ലോഡിങ്ങുകളാണ്’ മറ്റുള്ള പലതും. ഉദാഹരണം: രണ്ട്‌ ‘ന’. [എന്റെ താത്പര്യം കുറച്ചുകൂടി കടുത്തതാണ്. മലയാളത്തിന് ഒരു ഫൊണറ്റിക് അക്ഷരമാല വേണം; ഇംഗ്ലീഷിനുള്ളത്‌ പോലെ. പണ്ഡിതര്‍ക്ക്‌ ഒരു അക്ഷരത്തിന്റെ ഉച്ചാരണം ഒരാശയക്കുഴപ്പത്തിനിടയാക്കാത്ത വണ്ണം അവതരിപ്പിക്കേണ്ടിവരുമ്പോള്‍ തീര്‍ച്ചയായും ഉപയോഗപ്പെടും. ആ വര്‍ണ്ണമാലയില്‍ പ്രത്യേകം കൊണ്ടുവരേണ്ട കൂടുതല്‍ കാര്യങ്ങള്‍ക്കുദാഹരണങ്ങള്‍: രണ്ട്‌ തരം ‘വ’ കള്‍, റ ര എന്നിവയുടെ ചിഹ്നങ്ങള്‍ എന്നിങ്ങനെ.]

ഉമേഷിന്റെ ഉദാഹരണങ്ങളില്‍ ഒരു സംശയം. ‘കാറ്‌‘ എന്നത്‌ സംവൃതോകാരത്തോട് കൂടിയും ‘കാര്‍‌‘ എന്നത്‌ സംവൃതോകാരമില്ലാതെയും അല്ലേ ഉച്ചരിക്കേണ്ടത്‌. അപ്പോള്‍ പ്രശ്നമെവിടെ? പിന്നെ അര്‍ഥം ഒന്നായ രണ്ട്‌ വാക്കുകളെ പാട്ടിനും മറ്റുമായി വേര്‍തിരിക്കാന്‍ വേണ്ടി‍ മാത്രമായി ഒരക്ഷരം ഉണ്ടാവരുത്‌. അക്ഷരം എന്നതിന്റെ പൊതുവെ ഉപയോഗിക്കപ്പെടുന്ന നിര്‍വചനം ‘അര്‍ഥവ്യത്യാസം ദ്യോതിപ്പിക്കാനായി ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍’ എന്നാണ് (കുറച്ചുകാ‍ലം മുമ്പുണ്ടായ യുണീക്കോഡ് ചര്‍ച്ചകളും ഓര്‍ക്കുക). കാരണം അക്ഷരം ഒരു ദൃശ്യമാധ്യമമാണ് (ശ്രാവ്യത്തിലേയ്ക്കുള്ള കണ്‌വെര്‍ഷന്‍ ഭാഷ അറിയുന്നവര്‍ വളരെ എളുപ്പം നിര്‍വഹിക്കാറുണ്ടെങ്കിലും). അതായത്‌ ‘കായ്’ എന്നും ‘കായു്’ എന്നും പാട്ടുകള്‍ക്ക്‌ വേണ്ടി വേര്‍തിരിക്കാന്‍ മാത്രമാണെങ്കില്‍ സംവൃതോകാരത്തിന് പ്രത്യേകം ചിഹ്നത്തിന്റെ കാര്യമൊന്നുമില്ല.

...ഒരു കാലത്തു നാം അന്യഭാഷാപദങ്ങളില്‍ സംവൃതോകാരം ചേര്‍ത്തുപയോഗിച്ചിരുന്നു. bus - ബസ്സു്‌, record - റിക്കാര്‍ട്ടു്‌ എന്നിങ്ങനെ. പക്ഷേ അടുത്തകാലത്തു്‌ നാം അന്യഭാഷാപദങ്ങളെ അവയുടെ ശരിയായ ഉച്ചാരണത്തില്‍ പറയാനും എഴുതാനുമാണു ശ്രമിക്കുന്നതു്‌. എല്ലാം കഴിയില്ലെങ്കിലും, കഴിയുന്നത്ര കണ്‍ഫ്യൂഷന്‍ കുറയ്ക്കണമല്ലോ.

എന്റെ വ്യക്തിപരമായ അഭിപ്രായം, ഓരോ വാക്കും അതാത്‌ ഭാഷയിലേക്ക്‌ സ്വാംശീകരിക്കണം എന്നാണ്. അതായത്‌, മലയാളത്തില്‍ നമ്മള്‍ ‘കാറ്‌‘ എന്നുച്ചരിക്കുന്നതിന്റെ ഇംഗ്ലീഷ്‌ ഉച്ചാരണം ‘ഖാര്‍ഴ്’ എന്നൊക്കെആവും. എന്നാലാവാക്ക്‌ മലയാളത്തില്‍ അങ്ങനെ തന്നെ ഉച്ചരിച്ചാല്‍ മുഴച്ചുനില്‍ക്കും. ഫോണ്ടുകളുടെ ലോകത്തുനിന്നും പറയുകയാണെങ്കില്‍, കൊറിയര്‍ ന്യൂവില്‍ എഴുതിയ വാചകത്തിനിടയില്‍ ഏരിയലില്‍ നമ്പറുകളെഴുതുമ്പോലെ ചേരാതിരിക്കും. അതുംകൂടാതെ, വാക്കുകള്‍ നമ്മള്‍ ഇംഗ്ലീഷില്‍ നിന്നും അറബിയില്‍ നിന്നും സ്പാനിഷില്‍ നിന്നും സംസ്കൃതത്തില്‍ നിന്നും ഒക്കെ എടുക്കുന്നുണ്ടല്ലോ. അതെല്ലാം ഭാഷയിലേക്ക്‌ സ്വാംശീകരിച്ച്‌ അവ നമ്മുടെ സ്വന്തമാക്കുകയാണ് വേണ്ടത്‌. അല്ലാതെ ഒരു വാചകത്തിലെ സംസ്കൃതത്തില്‍ നിന്നെടുത്തവ സംസ്കൃതം പോലെയും അറബിയില്‍ നിന്നെടുത്തവ അങ്ങനെയും നിന്നാല്‍ പിന്നെ കേള്‍ക്കാന്‍ നല്ല ഇമ്പമുണ്ടാവും, മലയാളം പോലെ തോന്നുകയും ചെയ്യും! ഈ വാദം എന്റെ പഴയ ആസപ്റ്റന്‍സ് /ഇവലൂഷന്‍ വാദം തന്നെയാണെന്ന്‌ മനസിലാവാന്‍ വലിയ പ്രയാസമില്ലല്ലൊ.

രണ്ടാമത്തേതില്‍ (കക്കാടിന്റെ കവിത) "റു്‌" എന്നു്‌ അവസാനത്തില്‍ വരുന്നതു്‌ "റ്‌" എന്നെഴുതിയതു്‌ അര്‍ദ്ധാക്ഷരത്തെ കുറിക്കാന്‍ "ര്‍" എന്ന ചില്ലക്ഷരം ഉള്ളതുകൊണ്ടാണു്‌. ചില്ലില്‍ നിന്നു വ്യത്യസ്തമായി "റ്‌" എന്ന അര്‍ദ്ധാക്ഷരത്തിനു്‌ ഉച്ചാരണഭേദമില്ല. അതിനാല്‍ പ്രസാധകന്‍/മുദ്രാലയക്കാര്‍ ഇങ്ങനെ എഴുതിയിരിക്കാം. ഇതു്‌ എല്ലാ ചില്ലിനും ബാധകമാണു്‌ - ണ്‌, ന്‌, ല്‌, ള്‌ എന്നിവയും ണു്‌, നു്‌, ലു്‌, ളു്‌ എന്നിവയെ സൂചിപ്പിക്കാനായിരിക്കും എഴുതുക. (ഇതിനു്‌ ഒരപവാദം 'ല്‌' ആണു്‌. 'ല്‍' എന്ന ചില്ലു്‌ പലപ്പോഴും തകാരത്തെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നതുകൊണ്ടു്‌ (ഉദാ: കശ്ചില്‍), അതല്ല ലകാരം തന്നെയാണു്‌ എന്നു കാണിക്കാന്‍ "ല്‌" എന്നെഴുതാം - പ്രത്യേകിച്ചു സംസ്കൃതം മലയാളലിപിയില്‍ എഴുതുമ്പോള്‍.


സംവൃതോകാരത്തിന്റെ ചിഹ്നം എന്തായിരിക്കണം എന്നുള്ളത്‌ ഒരു നൂറ്റാണെങ്കിലുമായി ഒത്തുതീര്‍പ്പില്ലാത്ത പ്രശ്നമാണെന്ന്` കാണിക്കുകമാത്രമാണെന്റെ ഉദ്ദേശം.

യൂണിക്കോഡില്‍ ചില്ലിനു പ്രത്യേകം encoding ഇല്ലെങ്കില്‍ ഈ പ്രശ്നം രൂക്ഷതരമാകും. "പാല്‍" എന്നതിനും "പാല്‌" എന്നതിനും ഒരേ encoding ആണെങ്കില്‍ രണ്ടാമത്തേതിനെ "പാലു്‌" എന്നതില്‍ നിന്നു വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകും.


യുണിക്കോഡ്‌ മലയാളത്തിനുവേണ്ടിയാണ്. അല്ലാതെ യുണീക്കോഡിനുവേണ്ടിയാവരുത്‌ മലയാളം. അത്രയേ അതിനെ പറ്റി പറയാനുള്ളൂ..



പുതിയ ലിപിയില്‍ ഞാന്‍ പറഞ്ഞതുപോലെ വ്യത്യാസം വരുത്തിക്കാന്‍ കഴിയും എന്നു്‌ എനിക്കു വ്യാമോഹമില്ല. പക്ഷേ പഴയ ലിപിയിലെങ്കിലും (മിക്കവാറും യൂണിക്കോഡ്‌ ഫോണ്ടുകളും പഴയ ലിപിയിലാണല്ലോ) ഇങ്ങനെയെഴുതുന്നതിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കാമെന്നാണു്‌ ഞാന്‍ ഉദ്ദേശിച്ചതു്‌. വന്നുപോയ തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ടല്ലോ. ഞാന്‍ നിര്‍ദ്ദേശിച്ച രൂപങ്ങള്‍ തെറ്റല്ലല്ലോ. മറ്റേ രൂപങ്ങള്‍ തെറ്റാണോ ശരിയാണോ എന്നു തര്‍ക്കമുണ്ടെന്നല്ലേ ഉള്ളൂ? അപ്പോള്‍ തെറ്റല്ലെന്നുറപ്പുള്ള ഒരു രീതി ഉപയോഗിക്കുന്നതല്ലേ കൂടുതല്‍ ഉചിതം?


ശരിതെറ്റുകളുടെ മോഡലിനോട്‌ എനിക്ക്‌ യോജിപ്പില്ലെന്ന്‌ അറിയാമല്ലോ :)


പുതിയ ലിപിയുടെ ഉപയോഗത്തെ സിബുവിന്റെ acceptance തിയറിയുമായി എനിക്കു യോജിപ്പിക്കാന്‍ കഴിയുന്നില്ല. മൂക്കുപൊത്തി വായ്‌ തുറന്നിട്ടു്‌, ഒരു കുഴല്‍ വെച്ചു അണ്ണാക്കിലൊഴിച്ച കഷായം പൂര്‍ണ്ണമനസ്സോടെ accept ചെയ്തു എന്നു പറയുന്നതുപോലെയാണു്‌. 1971-നു ശേഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും പുതിയ ലിപി പഠിക്കേണ്ട ഗതികേടാണുണ്ടായതു്‌. പുതിയ ലിപി കൊണ്ടുവന്നപ്പോള്‍, അതു്‌ ടൈപ്‌റൈറ്ററിലും അച്ചടിയിലും മാത്രമേ ഉപയോഗിക്കാവൂ എന്നും, കൈയെഴുത്തില്‍ പഴയ ലിപി തന്നെ ഉപയോഗിക്കണമെന്നും ഒരു ഇണ്ടാസുണ്ടായിരുന്നു. ആരു കേള്‍ക്കാന്‍? അതുമൂലം വൃത്തികെട്ട കൊടിലുകളും കുനിപ്പുകളും കൊണ്ടു കൈയക്ഷരം വൃത്തികേടായതു മാത്രം മിച്ചം. പലരും കു, കൃ എന്നിവ പുതിയ ലിപിയില്‍ ഒരുപോലെയാണു്‌ എഴുതുന്നതു്‌.


ഒരു നാചുറല്‍ സെലക്ഷനിലും ഈക്വാലിറ്റി വേണം എന്നൊന്നുമില്ല. (ഉണ്ടാവാറുമില്ല). മോണോപ്പോളി ഉണ്ടാവരുത്‌; അത്രയേ ഉള്ളൂ. മോണോപ്പോളി ആദ്യം ചുറ്റുമുള്ളവയെ നശിപ്പിച്ച്‌, പിന്നെ സ്വയം നശിക്കുന്നു. [മോണോപ്പോളി പാടില്ല എന്നത്‌ ഭാഷയുടെ ലോകത്ത്‌ മാത്രമല്ല, അധികാരത്തിന്റെയും മാര്‍ക്കറ്റിന്റെയും ലോകത്തിലും വാലിഡാണ്] അതുപോലെ തന്നെ, ഇന്നലത്തെ ചരിത്രം തിരുത്താന്‍ ശ്രമിക്കുന്നത്‌ നാളെയെ അടിച്ചേല്‍പ്പിക്കുമ്പോലെ തന്നെയാണ്. അതുകൊണ്ട്‌ ദശാബ്ദങ്ങള്‍ക്ക്‌ മുമ്പെന്തുണ്ടായി എന്നത്‌ വെറും അക്കാഡമിക് താല്പര്യമായിരിക്കണം. ഇന്നത്തെ സാഹചര്യങ്ങള്‍ വേറെ. ആ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഇന്നുള്ളതിനെ എങ്ങനെ മെച്ചപ്പെടുത്താം എന്നുമാത്രമാലോചിച്ചാല്‍ മതി.


ഭാഷയുടെ കാര്യത്തില്‍ ഗവണ്‍‌മെന്റ് ഇങ്ങനെ പുതുമകള്‍ കണ്ടുപിടിക്കുന്നതില്‍ എനിക്കും നല്ല അമര്‍ഷമുണ്ട്‌. ഗവണ്മെന്റിന്റെ രീതിയല്ല അച്ചടിയും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത്‌ എന്നുവരുമ്പോള്‍ പിന്നെ, ഗവണ്മെന്റും ഈ കണ്ടുപിടുത്തങ്ങളില്‍ അല്പം പതുക്കെ ആയിക്കോളും.


ചുരുക്കത്തില്‍ സംവൃതോകാരത്തിന്റെ കാര്യത്തില്‍ ഒരു ഉകാരം കൂടുതലിടുന്നതുകൊണ്ട്‌ സാധാരണഎഴുത്തുകാരന്‍ പ്രത്യേകിച്ചൊന്നും കിട്ടുന്നില്ല എന്ന പക്ഷമാണെനിക്കിപ്പോഴും.

ഇതിനുശേഷമുള്ള പോസ്റ്റ്

സംവൃതോകാരത്തിന്റെ ചിഹ്നം - 1

1. സംവൃതോകാരത്തെ സ്വതന്ത്രസ്വരമായി തന്നെ ഇപ്പോള്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. അ, ഇ, ഉ, എ, ഒ എന്നിവയാണ് മറ്റുള്ളവ; ഐ, ഔ, ഋ എന്നിവ അല്ല. അതുപോലെ തന്നെ സംവൃതോകാരത്തിന് ഉ-നോടുള്ള ചായ്‌വ്‌ തന്നെ അ-യോടും ഇ-യോടും ആരോപിക്കാവുന്നതും ആണ്. മൊത്തത്തില്‍ സംവൃതോകാരത്തിന്റെ ഉ-അസിസ്റ്റന്റ് സ്ഥാനം മാറി സ്വതന്ത്രനായി എന്നര്‍ഥം.

2. ഉമേഷ്‌ ഉന്നയിച്ചിരിക്കുന്ന പ്രശ്നം വളരെ എളുപ്പത്തില്‍ തീര്‍ക്കാവുന്നതാണ്. വാക്കിനിടയിലുള്ള ചന്ദ്രക്കല സംവൃതോകാരമല്ലാതെയും വാക്കിനവസാനമുള്ളത്‌ സംവൃതോകാരമായും ഉച്ചരിച്ചാല്‍ മതി.

സംവൃതോകാരത്തിന്റെ 3 ധര്‍മ്മങ്ങളെ പറ്റി പണ്ട്‌ യുണീക്കോഡുകാര്‍ക്കെഴുതിയ ഈ ലേഖനം കൂടി വായിക്കൂ.

3. ചരിത്രത്തില്‍ രണ്ടുകൂട്ടരും ബലാബലം ആണ്. അതുകൊണ്ട്‌ ഏതെങ്കിലും ഒന്ന്‌ വിക്കിക്കാര് സ്റ്റാന്‍ഡേര്‍ഡ് ആയി‍ സ്വീകരിക്കണം എന്ന്‌ എനിക്ക് അഭിപ്രായമില്ല. എല്ലാവര്‍ക്കും പേര്‍സൊനല്‍ ആയി ശരിയെന്ന്‌ തോന്നുന്നത്‌ ഉപയോഗിക്കാം. വിക്കിക്കകത്തും പുറത്തും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്‌ അതാതിന്റെ സമയമെടുത്ത്‌ സ്റ്റാന്‍ഡേര്‍ഡ് ആയി മാറട്ടെ.



ഉമേഷിന്റെ മറുപടി വായിക്കുക
ഉമേഷിന്റേതിന് മറുപടിയായെഴുതിയ അടുത്ത പോസ്റ്റ്

2006-02-05

The geographical boundary of freedom of speech

Flemming Rose, culture editor of Jyllands-Posten writes "'We were not treating the Prophet any differently from anyone else in Denmark'"

This statement itself has a problem and says a lot about the nature of the issue. Problem is Prophet is not a citizen of the Denmark. So his statement does not to people in Arabia or elsewhere.

Flemmings statement has clear christian undertone because,
if the statement has to apply one needs to apply Jesus's statement 'Do onto others what you would do to yourself'. Here we see a failure scenario of that dogma.

Danish press is doing to outside Islamic people exactly what they would have done to their citizens. What if Islamic countries would have done to Flemming Rose what they would have done to a blasphemist in this country?

The underlying problem here is everybody in a country is bound by a mutual agreement. This agreement varies in content country by country. Freedom of speech is an part of this agreement in Denmark but not in, say, Saudi Arabia. Also this agreement is not there between people of Denmark and people of Saudi Arabia. So this row is about thrusting christian,secular values in Islamic world.

In these scenarios, understanding what something would do to others(as opposed to what it would do to yourself) does make lot of sense.

2006-02-04

കൊച്ചരിപ്പല്ലുകളും ശബ്ദങ്ങളും

ഇളയ്ക്ക്‌ താഴെ പല്ലുവരുമ്പോള് എപ്പോഴും നാക്കുകൊണ്ട്‌ താഴെ തൊട്ടുനോക്കണം. അപ്പോഴെപ്പോഴും കുറുകുന്നത്‌ ‘ങ്ക, ങ്ക, ങ്ക..’. ഇപ്പോ മുകളിലെ പല്ലുമുളക്കുകയാണെന്ന്‌ തോന്നുന്നു. ശബ്ദം ‘ലാ, ലാ, ലാ..’ എന്നായിരിക്കുന്നു. ഇനിയത്തെ ശബ്ദമെന്തായിരിക്കും?

കലയുടെ ധര്‍മ്മം

പ്രത്യക്ഷത്തില്‍ ഒരു കാരണവും കൂടാതെ തന്നെ നമ്മുക്കടുപ്പമുള്ളവരോട്‌ , ‘പോയി കാണണം‘, ‘പോയി കേള്‍ക്കണം‘, ‘വായിക്കണം‘ എന്നെല്ലാം പറയാന്‍ തോന്നിപ്പിക്കുന്ന ഒരു സംഗതിയാകുന്നു കല. പ്രേക്ഷകന് നേരിട്ട്‌ അനുഭവിക്കാനാവാത്തൊരു എക്സ്പീരിയന്‍സ്‌ അയാള്‍ക്ക്‌ പങ്കുവയ്ക്കലാണ് ഇവിടെ നടക്കുന്നത്‌. അതായത്‌ മനുഷ്യനില്‍ നിന്നും മനുഷ്യനിലേയ്ക്ക്‌ ട്രാന്‍സ്മിറ്റ്‌ ചെയ്യപ്പെടുന്ന അനുഭവങ്ങള്‍ - തലമുറകളിലേയ്ക്കും, ഒപ്പം ജീവിക്കുന്നവര്ക്കും.... പതിവുപോലെ ഇതിന്റെ ഇവലൂഷണറി പ്രിന്‍സിപ്പിള്‍ ക്ലിയറാണല്ലോ ;) ജീനില്‍ എന്‍‌കോഡ് ചെയ്യാനാവാത്ത അനേകകോടി അതിജീവനുതകുന്ന അനുഭവങ്ങള്‍ എങ്ങനെ അടുത്ത തലമുറയിലേയ്ക്കും പകരും എന്നതിന് പ്രകൃതികണ്ടുപിടിച്ച ഒരു സോഫ്റ്റ് വെയര്‍ സൊലൂഷനാണ് കല‍.

അതുകൊണ്ടാണ് , സംഭവകഥയാണെന്ന്‌ കേള്‍ക്കുമ്പോള്‍ ഒരു സിനിമയുടെ അല്ലെങ്കില്‍ കഥയുടെ മൂല്യം വര്‍ദ്ധിക്കുന്നത്‌. മച്ചാ, അത്‌ പഠിക്കണം, നടന്നകാര്യമാണ്, ഉപകാരം വരും എന്ന്‌ ജീന്‍ ഉള്ളിലിരുന്നു പറയുകയാണ്‌. എത്രയോ ചെവികളും കണ്ണുകളും അത്‌ പകര്‍ന്നു കൊടുത്തുകൊണ്ടേയിരിക്കുകയാണെങ്കില്‍‍ അനുഭവം ഒരു ക്ലാസിക്കായി, പിന്നെ മിത്തായും ഭവിക്കുന്നത്‌. മിത്തുകള്‍ സുനാമിസമയത്ത്‌ ആന്‍ഡമാന്‍ നിവാസികളെ രക്ഷിച്ച കഥനമ്മള്‍ കേട്ടിട്ടുണ്ടല്ലോ.. അല്ലെങ്കില്‍ പുതിയ സാഹചര്യത്തില്‍ ഉപകാരമില്ലാത്തതിനാലാണ് ആധുനികമനുഷ്യന്‍ പഴയ പല മിത്തുകളേയും മറന്നു കളയുന്നത്‌.

2006-01-30

ബൈബിള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍

നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇപ്പോഴുള്ള പുതിയനിയമപുസ്തങ്ങള്‍ നടപ്പില്‍ വരുന്നത്‌. അതിനുമുമ്പ്‌ മര്‍ക്കോസിന്റേ സുവിശേഷവും പൌലോസിന്റെ കത്തുകളും മുതല്‍ (50 A.D. മുതല്‍) രചിക്കപ്പെട്ടിട്ടുള്ള അനേകം പോപ്പുലര്‍ പുസ്തകങ്ങളില്‍ നിന്നും ഇരുപത്തിയേഴെണ്ണം മാത്രം തിരഞ്ഞെടുക്കപെടുകയാണുണ്ടായത്‌. ആദ്യനൂറ്റാണ്ടുകളില്‍ തോമ, പത്രോസ്, മഗ്ദലനമറിയം എന്നിവരുടെയൊക്കെ സുവിശേഷങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. അവ അവതരിപ്പിച്ചിരുന്ന ആശയങ്ങളും ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്തങ്ങളായിരുന്നു. ഈഷ്വാ ദൈവം മാത്രമായിരുന്നെന്നും; അല്ല, മനുഷ്യന്‍ മാത്രമായിരുന്നെന്നും; ഈഷ്വാ മാമോദീസാ സമയത്താണ് ദൈവപുത്രനായതെന്നും; ഈഷ്വായ്ക്ക് ഒരു ഇരട്ട സഹോദരനുണ്ടായിരുന്നെന്നും; ദൈവമല്ല ഒരു ദുഷ്ടശക്തിയാണ് പ്രപഞ്ചം സൃഷ്ടിച്ചതെന്നും; ഏകദൈവമല്ല, പല ഗ്രേഡിലുള്ള 2-ഓ 32-ഓ അതോ 365-ഓ ദൈവങ്ങളുണ്ട്‌ എന്നും; മോക്ഷം ക്രിസ്തുവിന്റെ മരണത്തിലൂടെയല്ല, ജ്ഞാനത്തിലൂടെ ആണ് എന്നും; ഈഷ്വായുടെ മരണത്തിനും ഉയിര്‍പ്പിനും പ്രത്യേകതകളൊന്നും ഇല്ലായിരിന്നെന്നും തുടങ്ങി അനവധി ചിന്താധാരകള്‍. അവ തമ്മിലുള്ള കിടമത്സരങ്ങളില്‍ നിന്നും വിജയിയായി വന്നതാണ് ഇന്നത്തെ ക്രിസ്തുദര്‍ശനം. മറ്റു ചിന്താധാരകള്‍ക്ക്‌ ഇടംകൊടുക്കുന്ന സുവിശേഷങ്ങളെ തഴയുകയും നശിപ്പിക്കുകയും ചെയ്തു. അവസാനം തെരെഞ്ഞെടുക്കപ്പെട്ട 27 എണ്ണത്തിലെ സംശയമുണ്ടാക്കുന്ന വാക്യങ്ങള്‍ പലരീതിയില്‍ മാറ്റിയെഴുതപ്പെട്ടു. പകര്‍ത്തിയെഴുത്തുകള്‍ക്കിടയില്‍ അബദ്ധവശാലും തെറ്റുകള്‍ കടന്നു കൂടി. ഒറിജിനല്‍ ലിഖിതങ്ങളില്‍ നിന്ന്‌ ഇന്നത്തെ രൂപത്തിലെത്തിയപ്പോള്‍ ബൈബിളിലുള്ള വാക്കുകളേക്കാള്‍ ചെറുതും വലുതുമായ തെറ്റുകള്‍ വന്നുകൂടിയെന്നാണ് കണക്കുകൂട്ടല്‍. തെറ്റുകള്‍ക്ക്‌ ചില ഉദാഹരണങ്ങളിതാ: വള്ളത്തോളിന്റെ മഗ്ദലനമറിയം എന്ന കവിതയ്ക്ക്‌ ആസ്പദമായ ബൈബില്‍ കഥ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കണ്ടെത്തിയ ഏറ്റവും പുരാതന ലിഖിതങ്ങളിലില്ല. അതുപോലെ, 1 തിമോത്തി പൌലോസിന്റെ പേരില്‍ ആരോ എഴുതിയതാണ്.

നാലാം നൂറ്റാണ്ടില്‍ പോപ്പ്‍ ഒരുമിച്ചുകൂട്ടിയ ലിഖിതങ്ങളില്‍ നിന്നുള്ളതാണ് ഇന്നത്തെ കാത്തോലിക്ക ബൈബിള്‍ . താരതമ്യേന തെറ്റുകള്‍ കുറവാണ് ഇവയില്‍. എന്നാല്‍ തെറ്റുകളുടെ കാര്യത്തില്‍ കുപ്രസിദ്ധമാണ് കിങ് ജെയിംസ് വെര്‍ഷന്‍. മൂലലിഖിതം ഭേദമായതിനാല്‍‍ ഇംഗ്ലീഷ് ബൈബിളില്‍ കാണുന്ന തെറ്റുകള്‍ പലതും മലയാളം ബൈബിളിലില്ല. അതുകൊണ്ടാണ് ഞാന്‍ എന്റെ വിശകലനങ്ങള്‍ക്ക്‌ കെ.സി.ബി.സി.യുടെ മലയാളം ബൈബിള്‍ ആശ്രയിക്കുന്നത്‌.

എന്നാല്‍, ഗ്രീക്കിലേയും മലയാളത്തിലേയും വാചകഘടനയിലുള്ള വ്യത്യാസം കൊണ്ടുണ്ടാവുന്ന കുറവുകള്‍ മലയാളം ബൈബിളിനുണ്ട്‌. ഇത്‌ ലാറ്റിനും ഇംഗ്ലീഷിനും അധികം അഭിമുഖീകരിക്കേണ്ടാത്ത പ്രശ്നമാണ്. ആ ഭാഷകളിലേയ്ക്ക്‌ ഗ്രീക്കില്‍ നിന്നുമുള്ള പദാനുപദ തര്‍ജമ മതിയാവും. എന്നാല്‍ മലയാളത്തിലേക്കാണെങ്കിലതു പോരാ. ഒരു ക്ലാസിക്കല്‍ ഉദാഹരണം: പുറപ്പാട്‌ 3:14-ഇല്‍ മുള്‍പ്പടര്‍പ്പില്‍ നിന്നും ദൈവം മോശയോടരുള്‍ ചെയ്യുന്ന വളരെ പ്രസിദ്ധമായ വാചകമാണ് 'I am who I am'. ഇംഗ്ലീഷില്‍ വെര്‍ഷനില്‍, ഗ്രീ‍ക്കില്‍ നിന്നുള്ള പദാനുപദ തര്‍ജമയായ ഈ വാചകത്തിന്റെ ഇന്റര്‍പ്രറ്റേഷന്‍ വായനക്കാരന് വിട്ടുകൊടുക്കാവുന്നതാണ്. എന്നാല്‍ മലയാളത്തില്‍ അതുസാദ്ധ്യമല്ല; വിവര്‍ത്തകന് സാധ്യമായ പലതില്‍ ഏതെങ്കിലുമൊരു ഇന്റര്‍പ്രറ്റേഷനെ അനുകൂലിക്കാതെ വയ്യ. ‘ഞാനാകുന്നു ആര് ഞാനാകുന്നുവോ’ എന്ന പദാനുപദതര്‍ജമയ്ക്ക്‌ ഒരദ്വൈതചായ്‌വ്‌ സംഭവിക്കുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ട മറ്റൊരു കാര്യം, യഹൂദരുടെ ദൈവനാമമായ ‘യാഹ്വേ‘ എന്ന വാക്കിന്റെ അര്‍ഥം 'He is' എന്നാണെന്നുള്ളതാണ്. അതായത്‌ ‘ആയിരിക്കുന്നവന്‍’ എന്ന്‌ (‘അവന്‍ ആകുന്നു‘ എന്ന പദാനുപദം ഇവിടെ യോജിക്കില്ല). അങ്ങനെയെങ്കില്‍ ദൈവം സ്വയം അഭിസംബോധന ചെയ്യുന്നതെങ്ങിനെയായിരിക്കും? 'I am' എന്നു തന്നെയാവേണ്ടേ? അപ്പോള്‍ ‘I am who I am'-ന്റെ കുറച്ചുകൂടി യോജിച്ച തര്‍ജമ വെളിവാകുന്നു: ‘ആയിരിക്കുന്നവന്‍ ഞാനാകുന്നു’. എന്തായാലും ആ വാചകത്തെ ‘ഞാന്‍ ഞാനാകുന്നു’ എന്ന്‌ എങ്ങും തൊടാതെയുള്ള വിവര്‍ത്തനം ചെയ്താകെ ചളമാക്കുകയാണ് കെ.സി.ബി.സി. ചെയ്തത്‌. ഇതുപോലെ, പദാനുപദവിവര്‍ത്തനം സാധ്യമല്ലാത്തതിനാലുള്ള പ്രശ്നങ്ങള്‍ ഇംഗ്ലീഷില്‍ നിന്നും വ്യത്യസ്തമായി മലയാളം ബൈബിളില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കണം.

ഈഷ്വായുടെ നാമക്ഷരങ്ങള്‍

ഹീബ്രുവില്‍ ‘യ’ ‘ഇ’ എന്നീ ശബ്ദങ്ങള്‍ക്ക്‌ ഒരക്ഷരമേ ഉള്ളൂ. അതുപോലെ ‘വ’, ‘ഉ’ എന്നിവയ്ക്കും. ഈഷ്വാ എന്ന്‌ മലയാളത്തില്‍ ഇങ്ങനെ എഴുതി എന്നേ ഉള്ളൂ. വളരെ കൃത്യമായി ആ ശബ്ദം എഴുതാന് പ്രയാസമുണ്ട്‌. അതായത്‌ ‘ഈഷ്വാ‘ എന്നതിന്റെയും ‘യ്‌ശുആ‘ എന്നതിന്റെ ഒക്കെ മധ്യമാര്ഗ്ഗമാവും ശരിക്കുള്ളത്‌. എന്തായാലും ഗ്രീക്കുകാര്‍ക്ക്‌ 'Y'-ക്ക്‌ പ്രത്യേകം അക്ഷരം ഇല്ലാത്തതുകൊണ്ട്‌ സുവിശേഷങ്ങള്‍ ആദ്യം എഴുതിയപ്പോള്‍ ‘Y' പകരം ‘J' വച്ചു. അത്‌ ലാറ്റിനിലേയ്ക്കും പിന്നീട് ഇംഗ്ലീഷിലേയ്ക്കും തര്‍ജ്ജമചെയ്തപ്പോള്‍ അവര്‍ക്ക് ‘Y' ഉണ്ടായിരുന്നിട്ടും ‘ജ’-യില്‍ തുടങ്ങുന്ന ഉച്ചാരണം നടപ്പിലായി. പല അരമായിക്‌/ഹീബ്രു പേരുകളുടേയും മലയാളം ബൈബിളിലെ പേരുകള്‍ക്കാണ് ഒറിജിനലിനോട്‌ കൂടുതല്‍ അടുപ്പമുള്ളത്‌. കാരണം മലയാളം ബൈബിളുകള്‍ ഗ്രീക്കില്‍ നിന്നും നേരെ (ലാറ്റിന്‍ വഴിയല്ലാതെ) മലയാളത്തിലെത്തിയവയാണ്.

സുവിശേഷത്തിലെ മറ്റു കഥാ‍പാത്രങ്ങളുടെ ഒറിജിനല്‍ നാമശബ്ദങ്ങള്‍:

മറിയം - മ്രോം
തോമ - ഥോം
റുഹാദ് - റുആഖ് (സ്ത്രീലിംഗ ശബ്ദം; ശ്വാസം പോലെയുള്ള spirit)
ശിമയോന്‍ - ശിംയോന്‍
ശലോമി - ശ്ലാമിത്
യോഹന്നാന്‍ - യാഹ്കനന്‍
മത്തായി - മത്തന്‍‌യാഹ്
(ഇതൊക്കെ എന്റെ പാറ്റേണ്‍ മാച്ച്‌ വച്ചുള്ള ഹീബ്രുവാണേ. തെറ്റുണ്ടെങ്കില്‍ അറിയിച്ചാലുപകാരം)

2006-01-21

വിപ്ലവം

യഹൂദര്‍ക്ക്‌ ഒരു പൂജനടത്താന്‍ ഒരേ ഒരു സ്ഥലമേ ഉള്ളൂ. ജറുസലേമിലെ പള്ളിയാണത്‌. ബാക്കിയുള്ളതൊക്കെ പ്രസംഗങ്ങളും വ്യക്തിപരമായ പ്രാര്‍ഥനകളും നടത്തിയിരുന്ന ഹാളുകളാണ്. അതായത്‌ മെക്കയുടേയോ, ശബരിമലയുടേയോ സ്ഥാനമാണ് ജറുസലേം ദേവാലത്തിന്. അവിടത്തെ എറ്റവും പ്രധാന ദിവസമാണ് പെസഹ. അതായത്‌ മകരവിളക്കിന് സമാനമെന്ന്‌ ഏകദേശം അനുമാനിക്കാം. അതിന് ഒരഴ്ച്ചമുമ്പാണ് ഈഷ്വായും അനുയായികളും വന്ന്‌ അവിടത്തെ ഭക്തസാമഗ്രികള്‍ വില്‍ക്കുന്ന സ്ഥലം മുഴുവന്‍ അടിച്ചു നിരത്തിയതും ആ ദേവാലയം ആരേയും കടത്താതെ ഘരാവോ ചെയ്തതും. നിസാരകാര്യങ്ങളായിരുന്നില്ല ഇതൊന്നും. ശബരിമലയില്‍ മകരവിളക്കിനൊരാഴ്ച്ചമുമ്പിങ്ങനെ സംഭവിക്കുന്നതൊന്നാലോചിച്ചു നോക്കൂ. പാളിപ്പോയ ഈ വിപ്ലവത്തിന്റെ ബാക്കിയായാണ് ഒരാഴ്ച്ചക്കുള്ളില്‍ ഈഷ്വാ കുരിശിലേറിയതും. മാത്രവുമല്ല, ഈഷ്വായുടെ ഈ ഓപ്പറേഷന്‍ പെട്ടെന്നുണ്ടായ ഒരു റിയാക്ഷനല്ല, മുന്‍‌കൂട്ടി പ്ലാന്‍ ചെയ്തതാണെന്ന സൂചനകളും ഉണ്ട്‌.

2006-01-13

Science and beliefs

Science can survive only with a belief system. In fact, science is a method of study not a series of facts. Many people trust and believe this method of study; hence the results of it. It does not garantee results are eternal facts. For example, scientific methods produced newtons laws and later relativity theories. Both are 'believable' in its own times.

2005-12-31

Raga chimes

Idea is simple.. Create chimes tuned to some raga notes. The number of rodes in a raga chime would be 6,7, or 8; so it could be little bit fatty. Nevertheless, it would be nice if you can buy a 'bhoopaLam' chime or 'revathi' chime from the shop.

ഈഷ്വായുടെ അരപ്പൊളി

യൂദന്മാരുടെ കൂടാരപ്പെരുന്നാളടുത്തു. ‘ഞങ്ങള്‍ പോകുന്നു; പെരുന്നാളിന് വരുന്നില്ലേ’ എന്ന്‌ അനിയന്മാര്‍ (യാക്കോബ്, യൌസേപ്പ്‌, ശിമയോന്‍, യൂദാസ് -മത്തായി 13:55) ഈഷ്വായോട്‌ ചോദിച്ചു. ‘ഞാന്‍ പോകുന്നില്ല’ എന്ന് മറുപടിയും കൊടുത്തു. എന്തായാലും ഈഷ്വായ്ക്ക്‌ അവരുടെ കൂടെ പോകണമെന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം. വീട്ടുകാരുമാ‍യി അത്ര സ്വരചേര്‍ച്ചയിലായിലും ആയിരുന്നില്ലല്ലോ ഈഷ്വാ (മര്‍ക്കോസ് 6:1-4, മത്തായി 12:46-50). അനിയന്മാരൊക്കെ പെരുന്നാളിന് പോയിക്കഴിഞ്ഞ്‌ സൂത്രത്തില്‍ ഈഷ്വായും പെരുന്നാളിന് പോയി.
(യോഹന്നാന്‍ 7:2-10)

ഒരു വെറും മനുഷ്യനില്‍ നിന്നും ഒട്ടും അപ്രതീക്ഷിതമല്ല ഈ പെരുമാറ്റം. എന്നാല്‍ ഒരു ദൈവാവതാരത്തില്‍ നിന്നിങ്ങനെ?

2005-12-17

അധികാരം ദൈവം കമ്മ്യൂണിസം

മതവിരോധം കമ്മ്യൂണിസം ഉത്ഭവിച്ച യൂറോപ്യന്‍ സാമൂഹിക പരിതസ്ഥിതിയില്‍ നിന്നും വന്നതാണ്. സത്യത്തില്‍ separation of church and state ഫ്രഞ്ച് വിപ്ലവകാലം മുതല്‍ ഏറ്റവും കൂടുതല്‍ വേരോടിയിരുന്ന രാഷ്ട്രീയ സിദ്ധാന്തമായിരുന്നു. (അടുത്തയിടെ ഫ്രാന്‍സില്‍ ഹെഡ്‌സ്കാര്‍ഫ് നിരോധനത്തിനു മുന്‍‌കയ്യെടുത്തവര്‍‍ റൈറ്റ് വിങ് പാര്‍ട്ടികളായിരുന്നു എന്നോര്‍ക്കുക) ‍ഈ സിദ്ധാന്തത്തിന്റെ വിപ്ലവം വെര്‍ഷം മാത്രമാണ് കമ്മ്യൂണിസത്തിലെ മതവിരോധം. സത്യത്തില്‍ അത്‌ ഇന്ത്യന്‍ പരിതസ്ഥിതിയുമായി ചേരുന്നതായിരുന്നില്ല. മതത്തിന്റെകാര്യത്തില്‍ ഒരു ന്യൂട്രല്‍ മനോഭാവമെടുത്തിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലൊട്ടാ‍കെ കൂടുതല്‍ പോപ്പുലറാവുമായിരുന്നു. ഇനി separation of church and state എന്ന സിദ്ധാന്തം തന്നേയും റിപ്പബ്ലിക് എന്നതിന്റെ മറ്റൊരു രൂപമാണ് - അതായത്‌ അധികാരം ദൈവദത്തമാണെന്ന പഴയ ആശയത്തിനു പകരം ജനങ്ങളുടെതാണെന്ന സത്യം അംഗീകരിക്കലുമാണ്. തിരുവതാംകൂറിന്റെ തൃപ്പടിദാനം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്.

വിക്കി മത്സരം

പെരിങ്ങോടര് തുടങ്ങിവച്ച ഒരു ഐഡിയ ഒന്നെക്സ്പാന്‍ഡ് ചെയ്യാന്‍ നോക്കുകയാണ്:

“ഞാന് പലപ്പോഴും കരുതാറുണ്ട്, ഏതെങ്കിലും ചില സന്നദ്ധ സംഘടനകള്ക്ക് കുറച്ചു് പണം സമാഹരിച്ചു് ഇംഗ്ലീഷ് വിക്കിപീടിയയെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൂടേയെന്നു്. ആരും ഇതുവരെ വന്നു് കാണാത്തത് കൊണ്ടു് നമുക്ക് തന്നെ ഒരു സന്നദ്ധസംഘടന രൂപപ്പെടുത്തിയെടുത്താല്ലോ?“

ഇതാണെനിക്ക്‌ പറയാനുള്ളത്‌: സംഘടനയ്ക്ക്‌ പകരം അവാര്‍ഡ് - അതായത്‌, ഏറ്റവും നല്ല വിക്കി പാര്‍ട്ടിസിപ്പേഷന്‍ അവാര്ഡ്. കോളേജ് സ്കൂള് വിദ്യാര്ത്ഥികളാണ് ടാര്ഗറ്റ്. ടെക്നിക് പിടികിട്ടിയില്ലേ... സമ്മാനം കൊടുക്കുന്നതൊരാള്ക്കാണെങ്കിലും പങ്കെടുക്കുന്നവരൊക്കെ എന്തെങ്കിലും എഴുതുമല്ലോ :)

മലയാളം സെക്ഷനിലോ കേരളത്തെയും മലയാളത്തേയും പറ്റി ഇംഗ്ലീഷ് സെക്ഷനിലോ എഴുതുന്നവര്‍ക്ക് ആണ് സമ്മാനം. ഏറ്റവും കൂടുതല്‍ കോണ്ട്രിബ്യൂട്ട് ചെയ്യുന്ന 25 പേര്‍ക്ക്‌ 1000 രൂപയും ഒരു സര്‍ട്ടിഫിക്കേറ്റും. (ജിമ്മിയെക്കൊണ്ടൊപ്പിടീക്കാന്‍ പറ്റുമോ?)

പങ്കെടുക്കുന്ന എല്ലാവരും ഏറ്റവും കൂടുതല്‍ കോണ്ട്രിബ്യൂട്ട്‌ ചെയ്ത ഒരാളെ വോട്ടുചെയ്യുകയും വേണം. അത്‌ ഏറ്റ്വും കൂടുതല്‍ വോട്ടുകിട്ടുന്ന 25 പേരില്‍ ഒരാള്‍ക്കാണെങ്കില്‍ അയാള്‍ക്ക് 20% ബോണസ് വോട്ടും കിട്ടും. ഒരു വിക്കി രീതിയില്‍ തന്നെ പങ്കെടുക്കുന്നവരെ ഇവാല്യുവേറ്റ് ചെയ്യാനാണ്‍ അത്‌. ഡമ്മി ഐഡികളുണ്ടാക്കി കൂടുതല്‍ വോട്ട് കിട്ടുന്നത്‌ തടയാന്‍ നാമമാത്രമായി കോണ്ട്രിബ്യൂട്ട് ചെയ്തവരുടെ വോട്ട് കണക്കിലെടുക്കില്ല.

ഓരോരുത്തരും വിക്കി ഐഡിയും, സമ്മാനം കിട്ടുകയാണെങ്കില്‍ ചെക്കയക്കേണ്ട വിലാസവും തന്ന്‌ റെജിസ്റ്റര്‍ ചെയ്യുന്നു. ഏറ്റവും ആദ്യം റെജിസ്റ്റര്‍ ചെയ്യുന്നത്‌ അത്രയും നല്ലത്‌. അപ്പോള്‍ മുതല്‍ എഴുതി തുടങ്ങാമല്ലോ...

പരസ്യവാചകങ്ങള്‍ക്കുള്ള ഐഡിയകള്‍:
  • ആഴ്ച്ചപ്പതിപ്പുകളിലെ കഥാമത്സരങ്ങള്‍ പോലെ അല്ല. എഴുതിയതെല്ലാം പ്രസിദ്ധീകരിക്കപ്പെടും ;)
  • തലമുറകളെ സ്വാധീനിക്കുന്ന സാമൂഹിക സേവനമാണ്
  • ഇതൊരു അറിവിന്റെ ലോകമാണ്; പുതിയ അനുഭവമാണ്.
  • “ഭാരതമെന്നു കേട്ടാ‍ല്‍.. കേരളമെന്നു കേട്ടാലോ.. “
  • ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ പങ്കെടുക്കുന്ന ഒരു സംരംഭം; അവരുമായുള്ള ചര്‍ച്ചകള്‍..
മൊത്തം 25,000 രൂപയുടെ സംരംഭം. അറിയാവുന്ന ആരെങ്കിലും ഈ മത്സരം കുറച്ചുകൂടി ആര്‍ഭാടമായി നടത്തുന്നുണ്ടെങ്കില്‍ അവര്‍ക്ക്‌ എന്റെ സംഭാവന അയച്ചു തരാം. ഇല്ലെങ്കില്‍ ഞാന്‍ വലിയ ഇമെയില്‍ ഡിസ്കഷന്‍ ഓവര്‍ഹെഡില്ലാതെ ഇവിടെ ലോക്കലായി കിട്ടുന്ന സംഭാവനകൊണ്ട് തന്നെ കാര്യം നടത്താനാണ് ഉദ്ദേശം. ഒന്നു രണ്ടു പേരൊട്‌ ചോദിച്ചപ്പോള്‍ വളരെ നല്ല പ്രതികരണമാണ് കിട്ടിയത്‌.

ഏപ്രില്‍ മേയ് ജൂണ്‍ കാലത്ത്‌ ഈ പരിപാടി ലോഞ്ച് ചെയ്യാനാണ് താല്പര്യം.

ഇത്രയൊക്കെ ആണെങ്കിലും, ഇതെങ്ങനെ പരസ്യം ചെയ്യും എന്നത്‌ ഇനിയും വഴികാണാത്ത കാര്യമാണ്. പത്രം, ടിവി എന്നിവയിലുള്ളവരെ എനിക്കറിയില്ല... ഈ പറഞ്ഞത് പൂര്‍ണ്ണമായും ശരിയല്ല; ഇമെയിലിന് മറുപടി അയക്കുന്നവരാരുമില്ല എന്നാണ് ഉദ്ദേശിച്ചത്‌. ഇമെയില്‍ വായിക്കാനെങ്കിലും കമ്പ്യൂട്ടറിനു മുന്നിലെത്തുന്നവരോടല്ലേ വിക്കിയെപറ്റി പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റൂ.

രാഷ്ട്രീയക്കാരെ തെറിപറയുമ്പോള്‍...

ബിസിനസ്സുകാര്‍ക്ക്‌ പൈസപോലെയാണ്‌ രാഷ്ട്രീയക്കാര്‍ക്ക്‌ വോട്ട്‌ അഥവാ പൊളിറ്റിക്കല്‍ പോപ്പുലാരിറ്റി. അതുകൊണ്ടുതന്നെ, പൈസ ഉണ്ടാക്കാനല്ലേ അവന്‍ ബിസിനസ്സ്‌ തുടങ്ങിയത്‌ എന്നു കളിയാക്കുമ്പോലെ ബാലിശമാണ്‌ വോട്ട്‌ പിടിക്കാനല്ലേ ആ രാഷ്ട്രീയക്കാരനറിയൂ എന്ന്‌ ആരോപിക്കുന്നതും.

തൃശ്ശൂര്‍ വര്‍ക്കീസില്‍ പോയി കേക്കുവാങ്ങുമ്പോള്‍ വര്‍ക്കി കള്ളുകുടിയനാണോ അല്ലയോ എന്നു നോക്കിയിട്ടല്ലല്ലോ വാങ്ങുന്നത്‌. കേക്ക്‌ നല്ലതാണെങ്കില്‍, വില ന്യായമാണെങ്കില്‍ വാങ്ങും; അല്ലെങ്കില്‍ ഇല്ല. അതുപോലുള്ള ഒരു കണ്‍സ്യൂമെറിസ്റ്റിക്‌ മനോഭാവമാണ്‌ രാഷ്ട്രീയക്കാരോട്‌ നമുക്കും വേണ്ടത്‌.

MP-ഉം MLA-ഉം ചെയ്യുന്ന പൊളിറ്റിക്കല്‍ ധര്‍മ്മം റപ്രസന്റേഷന്‍ ആണ്‌ - അതായത്‌ എന്നെ പ്രധിനിധീകരിക്കുക എന്ന കാര്യം അവര്‍ ചെയ്യുന്നുണ്ടൊ എന്നാതുമാത്രമേ ഞാനന്വേഷിക്കേണ്ടതായുള്ളൂ.

ഈ റപ്രസന്റേഷനെ തന്നെ രണ്ടു ഘടകങ്ങളില്‍ നിന്നും കണ്ടുപിടിക്കാം:

1) രാഷ്ട്രീയക്കാരന്റേയും എന്റെയും പോളിസികളിലുള്ള ചേര്‍ച്ച. എളുപ്പത്തിനു വേണ്ടി ഒരു ഉദാഹരണത്തിനു വേണ്ടി, സ്ഥാനാര്‍ത്ഥി കുമാരന്റെ സ്കോര്‍ ഇവിടെ 40%-ഉം കണാരന്റേത്‌ 60%-ഉം ആണെന്ന്‌ വയ്ക്കൂ.

2) രാഷ്ട്രീയക്കാരന്റെ റിലയബിലിറ്റി. ഇത്‌ കഴിഞ്ഞ അഞ്ചുപത്തുകൊല്ലത്തെ അവന്റെ പ്രവര്‍ത്തനചരിത്രം നോക്കിയാല്‍ എളുപ്പം മനസ്സിലാവും. സത്യത്തില്‍ പത്രങ്ങള്‍ ചെയ്യേണ്ട ഒരു മുഖ്യധര്‍മ്മം ഈ റിലയബിലിറ്റി അനാലിസിസ്‌ ആണ്‌. ഇനി മുതല്‍ ബ്ലോഗുകള്‍ക്കും ഇന്റര്‍നെറ്റ്‌ മീഡിയകള്‍ക്കും ഏറ്റെടുക്കാവുന്ന ഒന്നാണിത്‌. അതിനുവേണ്ടി ഓണ്‍ലൈന്‍ ഡാറ്റാബേസുകളും മറ്റും ഉപയോഗിക്കാം. പത്രങ്ങള്‍ നിത്യേനയുള്ള റിപോര്‍ട്ടിംഗ്‌ മാത്രം ചെയ്താല്‍ മതിയാവും. നമ്മുടെ ഉദാഹരണത്തിലെ കുമാരന്റെ റിലയബിലിറ്റി സ്കോര്‍ 70% ഉം കണാരന്റേത്‌ 30% ആണെന്നും വയ്ക്കൂ.

ഓരോരുത്തരുടേയും മുകളിലുള്ള രണ്ടു സ്കോരും തമ്മില്‍ ഗുണിച്ചാല്‍ ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നുള്ള ഉത്തരം കിട്ടും. കാര്യങ്ങളെല്ലാം എന്തൊരു സിമ്പിള്‍ അല്ലേ? :)

2005-12-15

വര്‍ഗശിക്ഷ

രണ്ടു നിയമങ്ങള്‍:
  1. പരിഹാരമുണ്ടാവേണ്ടത്‌ ജീവിച്ചിരിക്കേണ്ടവരുടെ വേദനകള്‍ക്കാണ്‌; മരിച്ചവരുടേതിനല്ല.
  2. അച്ഛന്‍ ചെയ്തകുറ്റങ്ങള്‍ക്ക്‌ മകന്‍ ശിക്ഷയനുഭവിച്ചുകൂടാ. ഈ ലോജിക്കിനെ എക്സ്റ്റെന്റ്‌ ചെയ്താല്‍ എളുപ്പം മനസ്സിലാവും, പണ്ടൊരു സമൂഹം ചെയ്ത തിന്മകള്‍ക്ക്‌ ഇന്നത്തെ പിന്‍തലമുറക്കാര്‍ പിഴയൊടുക്കണം എന്നുപറയുന്നതിലെ അപാകത - ആ പിന്‍തലമുറ ജെര്‍മന്‍കാരാവട്ടെ, മുസ്ലീംകളാവട്ടെ, ക്രിസ്ത്യാനികളായിക്കൊള്ളട്ടെ, ഈ നിയമം ഒരുപോലെ ബാധകമാണ്‌.
ഈ രണ്ടുനിയമവും അനുസരിക്കാത്തത്‌ കാട്ടുനീതിയോ കാവ്യനീതിയോ ആണ്‌.

അതുപോലെ തന്നെ, ഈ കാരണങ്ങള്‍കൊണ്ടാണ്‌ ഇന്നത്തെ പാലസ്തീന്‍കാരുടെ വേദനകള്‍ ഇന്നലത്തെ യൂദന്മാരുടെ യാതനകളേക്കാള്‍ ശ്രദ്ധയര്‍ഹിക്കുന്നത്‌.

മുകളില്‍ പറഞ്ഞ ഈരണ്ടുകാര്യങ്ങളും മനസ്സില്‍ വച്ചാല്‍, പല ചര്‍ച്ചകളും ഉപകാരമില്ലാത്തിടങ്ങളിലേയ്ക്ക്‌ വഴിതിരിഞ്ഞു പോകുന്നതും ഒഴിവാക്കാം. അയോദ്ധ്യ സംസാരിക്കുമ്പോള്‍, ബാബറേയും സിന്ധൂനദീസംസ്കാരവും എടുത്തിടുന്നതതിനൊരുദാഹരണം. അതുപോലെ തന്നെയാണ് പാലസ്തീ‍ന്‍പ്രശ്നങ്ങളെ പറ്റി പറയുമ്പോള്‍ ഹോളോകോസ്റ്റും കുരിശുയുദ്ധങ്ങളും കയറിവരുന്നത്‌.

Building a Blogger community using Backlinks

This is what backlink does:

Say, if you want to write more than an paragraph about Athulya's article A, please add your opinion as a blog entry in your own blog and keep a link to A. If that Athulya has enabled backlink, google will automatically put a link from Athulya's article A to yours.

ബാക്ക് ലിങ്കിനെ പറ്റിയും കുറച്ചു വിവരണം: അതുല്യയുടെ പേജില്‍ നിന്നും ദേവരാഗത്തിന്റേതിലേക്ക്‌ ഒരു ലിങ്ക് ഉണ്ടെന്നിരിക്കട്ടെ. അതുല്യയുടെ പേജില്‍ വരുന്നവര്‍ക്ക്‌ വേണമെങ്കിലതുവഴി ദേവരാഗത്തിന്റേതിലെത്താം. എന്നാല്‍ ദേവരാഗത്തിന്റേതില്‍ എത്തുന്നവര്‍ക്ക്‌ അങ്ങനെ ഒരു ലിങ്ക് ഉണ്ടെന്നുള്ളതിനെ പറ്റി ഒരു ഐഡിയയും ഉണ്ടാവില്ല. അതായത്‌ ലിങ്കുകള്‍ ഒരു വണ്‍‌വേ ട്രാക്കാണ് എന്നര്‍ത്ഥം. ഇതിനെ ഒരു ടൂവേ ആക്കുകയാണ് ഗൂഗിള്‍. ഏതുപേജിലും ഇതു ചെയ്യാന്‍ അവര്‍ക്ക്‌ പറ്റില്ല. കാരണം MSN-ഇല്‍ കിടക്കുന്ന പേജ്‌ മാറ്റാന്‍ അവരേക്കൊണ്ട് പറ്റില്ല. പക്ഷെ, blogspot-ഇല്‍ കിടക്കുന്നതില്‍ ഈ ഫീച്ചര്‍ കൊടുക്കാന്‍ അവര്‍ക്ക്‌ പറ്റും. ഇതിനവരെ സഹായിക്കുന്നത്‌ അവരുടെ അതിവിശാലമായ സേര്‍ച്ച് ഡാറ്റാബേസും. ഇതേകാര്യം കുറച്ചുകൂടി ബുദ്ധിമുട്ടി ചെയ്യുന്ന trackback എന്ന പരിപാടി ഇപ്പോഴും ഉണ്ട്. ഇങ്ങനെ സെര്‍ച്ച് ഡാറ്റാബേസില്ലാത്ത MSN മുതലായവര്‍ ഇപ്പോഴും അതു തന്നെ ആണ് ചെയ്യുന്നത്‌. അത്‌ വിവരിച്ച്‌ ഞാന്‍ നേരം കളയുന്നില്ല... ബാക്ക്‌ ലിങ്കിനെ പറ്റി കൂടുതല്‍ ഇവിടെ വായിക്കൂ.

This provides some benefits that comments lack:

* You 'own' your opinion (not Athulya). Later, if you want, you can edit it. That is great ;)
* You can link to more than one article. So the community building is faster. In comments method, if Athulya and Devaragam has written about same topic in their own blogs, you have to choose where to comment. By backlinks, you can comment about both. You just have to keep two links to Athulya's and Devaragam's entries.
* You don't need a blogspot account to comment using backlinks. So it is more universal.

എല്ലാവരും അവരവർക്കു് എഴുതാനുള്ള കമന്റ് ഒരു ബ്ലോഗ് ആയി എഴുതി തുടങ്ങിയാൽ കമന്റ് ട്രാക്കിങ് നടക്കില്ല. പത്തുപേർ വിശദമായി തന്നെ മറ്റൊരാളുടെ പോസ്റ്റിനെ കുറിച്ച് സ്വന്തം ബ്ലോഗിൽ കമന്റെഴുതിയെന്നിരിക്കട്ടെ ഈ പത്തുപേരുടെയും പിന്നാലെ നടന്നു് കമന്റുകൾ വായിക്കുകയെന്നുള്ളത് തീർത്തും ദുഷ്കരമായിരിക്കും.

അതു സോള്‍വ്‌ ചെയ്യാന്‍ വഴിയുണ്ട്. comment notification email address പോലെ new blog entry notification address-ഉം ഉണ്ട്: ബ്ലോഗിന്റെ സെറ്റിങ്സില്‍ ഇമെയില്‍ ടാബില്‍ BlogSend Address എന്നതിലും blog4comments@... എന്ന ഇമെയില്‍ ഐഡി ഇട്ടാല്‍ മതി. ഇത്‌ പുതിയ മലയാളം ബ്ലോഗുവരുന്നത്‌ ബ്ലോഗ് റോളില്‍ ചെന്ന്‌ കണ്ടുപിടിക്കേണ്ട മെനെക്കേടും ഒഴിവാകും.

ഇനി എങ്ങനെ എളുപ്പത്തില്‍ ബ്ലോഗുകള്‍ ലിങ്ക് ചെയ്യാം എന്നതിനെ പറ്റി:
എതു ബ്ലോഗ്ഗിലു പോയാലും മുകളില് ഒരു മെനു ബാർ കാണാം search this blog, search aal blogs BlOgThis! എന്നു മൂന്നു ബട്ടണുണ്ട് അതിലെ BlOgThis എന്ന സ്ഥലത്ത് ക്ലിക്കിയാൽ ഒരു വിൻഡോ തുറക്കും അതിൽ ഒരു കൊച്ചു സ്ഥലത്ത് അവനവന്റെ എല്ലാ ബ്ലോഗ്ഗുകളും കാണാം.. എവിടെയാണൊ ലിൻക് ഉള്ള പോസ്റ്റ് വരേണ്ടത് ആ ബ്ലോഗ്ഗ് സെലെക്റ്റ് ചെയ്യുക. അതിലുള്ള HTML ടെക്സ്റ്റിന്റെ കൂടെ കമന്റും ചേര്‍ത്ത്‌ OK ഞെക്കുക. അത്രയേ ഉള്ളൂ..

ഇതേകാര്യം ഗൂഗിള്‍ ടൂള്‍ ബാറ് ഇന്‍സ്റ്റാള്‍ ചെയ്തും ചെയ്യാം. അതില്‍ ഈ BlogThis ബട്ടണുണ്ട്. അതിന്റെ ഗുണം blogspot.com-ഇല്‍ അല്ലാത്ത സൈറ്റുകളും ലിങ്ക് ചെയ്യാന്‍ പറ്റും എന്നതാണ്. ഉദാഹരണത്തിന് ബെന്നിയുടെ ബ്ലോഗ്‌. ബെന്നിയുടെ ബ്ലോഗില്‍ ചെന്ന്‌ ഏതെങ്കിലും രണ്ടു വരി സെലെക്റ്റ് ചെയ്ത്‌ BlogThis ക്ലിക്ക് ചെയ്തു നോക്കുക. ആ സെലെക്റ്റ് ചെയ്ത ടെക്സ്റ്റും ഓട്ടോമാറ്റിക്കായി quote ചെയ്യപ്പെടും.

Peringodan adds: best thing about google is that, it can provide text snippets from linked page, if u click small triangle near link url, text snippet from the linked page will display much like comments.

2005-12-13

ബ്ലോഗുല്‍പ്രേക്ഷ

ബ്ലോഗുകള്‍ ഡിസ്കഷന്‍ ബോര്‍ഡ്‌ അല്ല. ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത്‌ ഇവിടെ ഈയിടെയായി ഉണ്ടാവുന്ന പല കണ്‍ഫുഷ്യനുകളും ഒഴിവാക്കാന്‍ വളരെ സഹായിക്കും.

ഡിസ്കഷന്‍ ബോര്‍ഡിലെ ലേഖനങ്ങള്‍ മോഡറേറ്ററുടെ ഉടമസ്ഥതയിലാണ്‌. ഏത്‌ തള്ളണം ഏത്‌ കൊള്ളണം എന്നത്‌ ഈ മോഡറേറ്റര്‍ പിന്തുടരുന്ന മൂല്യവ്യവസ്ഥയെ മാത്രം ആശ്രയിച്ചിരിക്കുന്നു. എന്നാല്‍, അതാതു സമയത്തെ വായനക്കാര്‍ക്ക്‌ വേണ്ടി ഒരു വ്യക്തിത്വം ഡിസ്കഷന്‍ ബോര്‍ഡിന്‌ പ്രദശിപ്പിക്കാനുണ്ട്‌. അതിന്‌ ഒരു മൂല്യവ്യവസ്ഥ കൂടിയേ തീരൂ താനും. അതുകൊണ്ട്‌ ഡിസ്കഷന്‍ ബോര്‍ഡില്‍ പെട്ടിയുണ്ട്‌; അവിടെയെഴുതുന്നവര്‍ എഴുതുന്നത്‌ മോഡറേറ്ററുടെ പെട്ടിയില്‍ ഫിറ്റ്‌ ആവുന്ന രീതിയില്‍ തന്നെയാണ്‌. വിവിധയിനം ആഴ്ചപതിപ്പുകളിലും സംഭവിക്കുന്നത്‌ ഇതുതന്നെ.

ബ്ലോഗുകള്‍ക്ക്‌ മോഡറേറ്റര്‍ ഇല്ല. അത് എഴുതാന്‍ പാടില്ല; ഇന്നതാണ്‌ എഴുതേണ്ടത്‌ എന്നു എഴുത്തുകാരനെ നിര്‍ബന്ധിക്കുന്ന ഒരു പ്രക്രിയയും അവിടെയില്ല. ബ്ലോഗുകളിലെ ഈ അരാചകത്വം ക്രിയേറ്റിവിറ്റിയെ വളരെ പ്രോല്‍സാഹിപ്പിക്കും എന്നു ഞാന്‍ കരുതുന്നു.

ഇപ്പോള്‍ മലയാളം പ്രിന്റ്‌ മീഡിയയില്‍ അധികം വെറൈറ്റിയില്ല. മാത്രുഭൂമി, കലാകൗമുധി, മലയാളം വാരിക എന്നയിനം പെട്ടി അല്ലെങ്കില്‍ മനോരമ, മംഗളം, രാഷ്ട്രദീപിക എന്നയിനവും. എന്നാല്‍ അതിനിടയിലൊക്കെയും അനുവാചകരുണ്ട്‌. അവര്‍ക്കുവേണ്ടി ഇന്നാളുവരെ ആരെങ്കിലും എഴുതിയിരുന്നുണ്ടായിരുന്നെങ്കില്‍തന്നേയും അതൊന്നും അവനിലെത്തിയിട്ടില്ല. ബ്ലോഗുകള്‍ അത്‌ തിരുത്തുകയാണ്‌. അതുകൊണ്ടാണ്‌ ഇപ്പോഴത്തെ അഴ്ചപ്പതിപ്പ്‌പ്രസ്ഥാനത്തേക്കാള്‍ പവര്‍ഫുള്ളായൊരു മീഡിയം ആയി മലയാളം ബ്ലോഗുകള്‍ മാറും എന്ന്‌ ഞാന്‍ വിശ്വസിക്കുന്നത്‌.

മാതൃഭൂമി, മനോരമ വാരികകളുമായും ബ്ലോഗുകളെ താരതമ്യം ചെയ്യുന്നതില്‍ ഒരു വ്യത്യാസംകൂടിയുണ്ട്‌. ആഴ്ചപ്പതിപ്പില്‍ നമുക്ക്‌ വായിക്കാന്‍ ആഗ്രഹമുള്ളത്‌ അച്ചടിച്ചുകിട്ടാന്‍ കഥാകൃത്തിനും എഡിറ്റര്‍ക്കും ഒക്കെ നമ്മള്‍ പൈസകൊടുക്കുന്നുണ്ട്‌. അതുകൊണ്ടു തന്നെ വളരെ പ്രത്യക്ഷമായ കണ്‍സ്യൂമര്‍ ബന്ധം അവരുമായി ഉണ്ട്‌. ബ്ലോഗുകളില്‍ അതേസമയം, നമുക്കിഷ്ടമുള്ളത്‌ സൂവോ അതുല്യയോ എഴുതണം എന്നാവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല. കാരണം, രചയിതാവുമായി ഒരു കണ്‍സ്യൂമര്‍ ബന്ധം ഇവിടെയില്ല എന്നതുകൊണ്ടുതന്നെ. ഇത്തരം സന്ദര്‍ഭങ്ങളില്‍, സ്വന്തം സംസ്കാരത്തിനനുസരിച്ചുള്ള റെസ്പെക്റ്റ്‌ ബാക്കി ഏതു മനുഷ്യജീവിയോടും എന്നതു പോലെ ഇവിടെയെഴുതുന്ന/വായിക്കുന്ന ഒരാളോട്‌ ഉണ്ടാവേണ്ടതും ഉണ്ട്‌.

കമന്റുകളെ ആ തൂലികാനാമത്തിനുകിട്ടുന്ന ആശംസാകാര്‍ഡുകളോടുപമിക്കാം. കിട്ടിക്കഴിഞ്ഞാല്‍ ആ കമന്റ്‌ രചയിതാവിന്‌ സ്വന്തമാണ്‌. ഒരു കമന്റ്‌ ചവറ്റുകുട്ടയിലിടണോ, ഷോക്കേസില്‍ വയ്ക്കണൊ എന്ന സ്വാതന്ത്ര്യം ബ്ലോഗെഴുത്തുകാര്‍ ഉപയോഗിക്കുക തന്നെ വേണം. ഇപ്പോഴത്തെ പിന്മൊഴി മെയിലിംഗ്‌ ലിസ്റ്റ്‌, ഇതിനെ തടയുന്നു. എഴുത്തുകാരന്‌ ഡിലീറ്റ്‌ ചെയ്യാനവസരം കിട്ടും മുമ്പ്‌ അത്‌ മെയിലിംഗ്‌ ലിസ്റ്റില്‍ വന്നു കഴിയും. അതൊഴിവാക്കാന്‍ കമന്റ്‌ സെറ്റിംഗില്‍ moderate comments ഓണ്‍ ആക്കുകയാണൊരു പോംവഴിയായി ഞാന്‍ കാണുന്നത്‌. എങ്കില്‍ പോലും, blOg4comments-ഇല്‍ വരുന്ന രചനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരു common minimum value system ഉണ്ടാവണം എന്ന്‌ ഒരു ധാരണ പൊതുവേ ഉള്ളതായി എനിക്ക്‌ തോന്നുന്നു. ഇത്‌ ബ്ലോഗുകളുടെ അരാചകത്വം എന്ന ആശയത്തെ ഹനിക്കുന്നതായതുകൊണ്ട്‌, ഒരു ക്രിറ്റിക്കല്‍ മാസ്‌ എത്തിയാല്‍ പിന്മൊഴി വേണ്ടെന്നു വയ്ക്കുകയോ ചെറിയ ചെറിയ ഗ്രൂപുകളായി പിരിയുകയോ ആവാവുന്നതാണ്‌. ഓരോ ബ്ലോഗിനോടും കൂടെ അതിന്റെ കമന്റുകള്‍ ഡിസ്റ്റ്രിബ്യൂട്ട്‌ ചെയ്യാന്‍ മാത്രമയി ഒരു open mailing list ഉണ്ടെങ്കില്‍ ഇതു സാധിക്കാം. (അതിലേയ്ക്ക്‌ നേരെ മെയില്‍ അയക്കാന്‍ ആര്‍ക്കും പെര്‍മിഷന്‍ ഉണ്ടാവരുത്‌) ഏതു ബ്ലോഗിന്റെയാണോ ഡിസ്കഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളത്‌ അതിന്റെ മെയിലിംഗ്‌ ലിസ്റ്റില്‍ മാത്രം വായനക്കാരന്‍ മെമ്പര്‍ ആവുക.

2005-12-10

ചരിത്രവും നന്മതിന്മകളും

വക്കാരിക്കുണ്ടാവുന്ന ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍, ആര്‌ നല്ലവന്‍ ആര്‌ ചീത്ത എന്നു തീരുമാനിക്കലാണോ? എങ്കില്‍ അതിനെ പറ്റി ചില പോയിന്റ്സ്‌/ചോദ്യങ്ങള്‍:

1. എന്തിനാണങ്ങനെ തരം തിരിക്കേണ്ട ആവശ്യം?
2. ഒരാള്‍ തന്നെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലോ?
3. നല്ലവന്‍-മോശക്കാരന്‍ തീരുമാനിക്കല്‍ ചരിത്രത്തിന്റെ പണിയല്ല.

അമേരിക്കയുടെ ഇറാക്കി ആക്രമണം വച്ച്‌ മൂന്നാമത്തെ പോയിന്റിനെ ഒന്നുകൂടി വിശദമാക്കാം. അമേരിക്ക ഇറാക്കിനെ ആക്രമിച്ചു, അതിനുള്ള കാരണങ്ങള്‍ ഇതൊക്കെ ആയിരുന്നു, ഇന്നതൊക്കെ ആവാം എന്നു പറയുന്നിടത്ത്‌ ഹിസ്റ്റോറിയന്റെ ജോലി തീര്‍ന്നു. അമേരിക്ക ചെയ്തത്‌ ശരിയാണോ തെറ്റാണോ എന്നു തീരുമാനിക്കേണ്ട കാര്യം അവനില്ല.

ഹിസ്റ്ററിയില്‍ തീര്‍ച്ചയായും റികണ്‍സ്റ്റ്രക്ഷന്‍സ്‌ ഉണ്ട്‌. പക്ഷെ, അവ വളരെ കൃത്യമായി തെളിവുകള്‍ വച്ച്‌ സാധൂകരിക്കേണ്ടതുമാണ്‌. ചിലപ്പോള്‍ അതിനുപോലും സാധിക്കാത്തവയുണ്ടാവാം. ഏറ്റവും നല്ല ഉദ്ദാഹരണം സിന്ധൂനദീതട സംസ്കാരം തന്നെയാണ്‌. ഇത്തരം കാര്യങ്ങളെ പറ്റി മാസികകളിലെഴുതുന്നവര്‍ നടപ്പിലിരിക്കുന്ന ആയ എല്ലാ മുഖ്യതിയറികളും അവതരിപ്പിക്കേണ്ടതുണ്ട്‌. അതു ചെയ്യാതിരിക്കുന്നത്‌ വലിയ തെറ്റാണ്‌.

ഈ സന്ദര്‍ഭത്തിലാണ്‌, വിക്കിപീഡിയപോലുള്ള സംരംഭങ്ങളുടെ പ്രസക്തി. സിന്ധൂനദീതടസംസ്കാരത്തെ കുറിച്ച്‌ നിഷ്പക്ഷമായി വായിക്കാന്‍ കൊള്ളുന്നത്‌ ഇപ്പോള്‍ വിക്കി തന്നെയേ ഉള്ളൂ എന്നാണെനിക്ക്‌ തോന്നുന്നത്‌.

2005-12-01

യഹൂദനല്ലാത്ത ശിഷ്യന്‍

അനുയായികളിൽ പതിനൊന്നാമനായ ശിമയോൻ കാനാൻകാരനായിരുന്നു (മത്തായി 10:4). അതായത്‌ യൂദന്മാർ ഈജിപ്തിൽനിന്നും വന്ന്‌ ഇപ്പോഴത്തെ ഇസ്രായേൽ പ്രദേശം കീഴടക്കിയപ്പോൾ അവിടെ ഉണ്ടായിരുന്ന വർഗ്ഗത്തിൽപെട്ടവൻ.

ഇതിലും രസകരമായത്‌, യൂദവേദത്തിൽ അഗാധപണ്ഡിതനായ ഈഷ്വാ, മുഖ്യശിഷന്മാരെ ആദ്യം പറഞ്ഞുവിടുന്നത്‌, ഇസ്രായേൽ ഗോത്രക്കാർക്ക്‌ മാത്രമായി തന്റെ വേദാന്തം അവതരിപ്പിക്കാനാണ്‌. എന്തായാലും അത്‌ പരായപ്പെട്ടു എന്നു വേണം കരുതാൻ. കാരണം, പിന്നീട്‌ സ്വന്തം വംശക്കാർ തന്നെ അംഗീകരിക്കുന്നില്ലെന്ന്‌ പലതവണ ഈഷ്വാ പരാതിപ്പെടുന്നതും കാണാം(മത്തായി 13:53). മാത്രമല്ല, അവസാനകാലങ്ങളിൽ, തന്റെ വേദവ്യാഖ്യാനങ്ങൾ ലോകത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടിയാണെന്ന്‌, ഈഷ്വാ വിപുലപ്പെടുത്തുന്നുമുണ്ട്‌.

2005-11-18

മീനും വെളിച്ചെണ്ണയും

മീന്‍കഴിക്കാതിരുന്നാല്‍ ആയുസ്സുകൂടും വെളിച്ചെണ്ണ കഴിച്ചാല്‍ സിദ്ധി കൂടും എന്നൊക്കെ പറയുന്നതില്‍ ഏനിക്കത്ര വിശ്വാസം പോരാ. എന്റെ അമ്മാമമാരും അപ്പാപ്പന്മാരും എല്ലാദിവസവും മീന്‍കൂട്ടനും ഞായറാഴ്ച പോത്തിറചിയും കൂട്ടി ദീര്‍ഘായുസ്സുള്ളവരായി.

അതായത്‌ കഴിക്കാതിരിക്കലും, മിതത്വയും രണ്ടാണ്‌: വിഷമാണ്‌ കഴിക്കാന്‍ പാടില്ലാത്തത്‌; മിതത്വം അമൃതിനും വേണം.

നാടും കൂടും വിട്ട്‌, ഈശ്വര വിശ്വാസമില്ലാതെ, മേലനങ്ങി പണിയാതെ നടന്നിട്ട്‌, മനുഷ്യന്‍ ചത്തുപോകുന്നതിന്‌ മീനിനേയും ചോറിനേയും കുറ്റം പറയുന്നത്‌ തവളയെ കുറിച്ച്‌ പഠനം നടത്തിയ ഒരു ഗവേഷനേപ്പോലെയാണ്‌ - കേട്ടില്ലെങ്കില്‍ കേട്ടോളൂ:

ഈ ഗവേഷകന്‍ ഒരു തവളയെ മേശപ്പുറത്ത്‌ വച്ച്‌ മേശമേലൊന്ന്‌ കൊട്ടി. തവള ചാടി. പിന്നെ, നിഷ്കരുണം തവളയുടെ ഒരു കാലു മുറിച്ചു; മേശപ്പുറത്തു വച്ചു; മേശപ്പുറത്ത്‌ കൊട്ടി; തവള ചാടി. അങ്ങനെ രണ്ടാമത്തെ കാലു മുറിച്ചു മൂന്നാമതെ കാലുമുറിച്ചു. അപ്പോഴൊക്കെ തവള ചാടി. അവസാനം നാലാമത്തെ കാലു മുറിച്ചു; അല്‍ഭുതം തവള ചാടിയില്ല. ഗവേഷകന്‍ പുസ്തകത്തില്‍ ഇങ്ങനെ എഴുതി അടിയില്‍ രണ്ടുവരവരച്ചു: 'നാലുകാലും ഇല്ലെങ്കില്‍ തവളയ്ക്ക്‌ ചെവി കേള്‍ക്കില്ല'

ഇനി ഞാന്‍ പറഞ്ഞത്‌ കൂട്ടാക്കണ്ട.. ഇത്തവണത്തെ നാഷണല്‍ ജ്യോഗ്രഫിക്‌ എടുത്തൊന്നു മറിക്കൂ.

മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ഞാന്‍ ചെയ്യുന്നു എന്നിതിനര്‍ത്ഥമില്ലാട്ടോ.. ഞാനീ പുതുമകള്‍ക്കും സ്വാതന്ത്ര്യത്തിനും എന്റെ ജീവിതത്തില്‍ നിന്നും കുറേ വര്‍ഷങ്ങളെണ്ണിക്കൊടുത്തുകൊണ്ടിരിക്കുന്നു എന്നു മാത്രം.

പീഢനം

ഇത്തരം സംഭവങ്ങളില്‍ അങ്ങേ അറ്റത്തെ അമര്‍ഷവും നാണക്കേടും നമുക്കെല്ലാവര്‍ക്കും ഉണ്ട്. എങ്കിലും അതൊന്നും ക്രിയേറ്റീവും കണ്‍സ്രക്റ്റീവും ആയ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഉണ്ടാക്കാന്‍ മാത്രം നമ്മളെ വളര്‍ത്തുന്നില്ലല്ലോ..

ഇതാ എന്റെ 2 സെന്റുകള്‍:

1) ഒരു പസിഫിസ്റ്റ് അപ്രോച്ച്‌: ഗൂഗിള്‍ ബേസ് വച്ച്‌ ഇത്തരം സംഭവങ്ങളെ ട്രാക്ക്‌ ചെയ്യുന്ന ഒരു ഡാറ്റാബേസ്. അതില്‍ ഭരിച്ചിരുന്ന പാര്‍ട്ടി, സ്ഥാപനം, പ്രമുഖ വ്യക്തികള്‍, കേസന്വേഷണം നടത്തുന്നവര്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ വേണം.

2) ഏക്റ്റിവിസ്റ്റ് അപ്രോച്ച്‌: ഒരു റിട്ടയര്‍ ചെയ്ത ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാക്കും വക്കീലമാര്‍ക്കും കൂടി ഇത്തരം പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഇഫക്ടീവ് ആയി റിയാക്റ്റ് ചെയ്യാന്‍ വേണ്ടി ഒരു ഇന്‍ഷൂരന്‍സ് പദ്ധതി. പെപ്പര്‍ സ്പ്രേ മുതല്‍ കരാട്ടേ ക്ലാസ് വരെ ഇവര്‍ക്ക്‌ നടത്താം. പെണ്‍കുട്ടികളുള്ള എല്ലാവീട്ടില്‍ നിന്നും 50 രൂപ മാസം എന്തായാലും പിരിയും..

3) ഒരു മിലിറ്റന്റ് അപ്രോച്ചും ആവാം: ബാങ്കുകാര്‍ക്ക്‌ ഗുണ്ടകളാവാമെങ്കില്‍, ഒരു സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ക്ക്‌ കൂടി ഒരു ഗുണ്ടാസംഘത്തെ പോറ്റിയാലെന്താണ്...

2005-10-22

സാമൂഹിക വിമര്‍ശനം

...കവിതയും കഥയും എഴുതുന്ന സാഹിത്യകാരന്മാരുടെ സാമൂഹികവിമര്‍ശനത്തെ മമ്മൂട്ടിയുടെയും മോഹന്‍‌ലാലിന്‍റെയും സാമൂഹികവിമര്‍ശനം പോലെ തന്നെയേ കാണേണ്ടതുള്ളൂ. തുമ്പിയെ കല്ലെടുപ്പിക്കുന്ന പോലെ ഭാരിച്ചതും ചേരാത്തതുമായ ഒരു ജോലിയാണ്‌ സാഹിത്യകാരന്മാര്‍ക്ക്‌ നമ്മള്‍ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്‌. വികാരരഹിതമായി വിശകലനം ചെയ്യേണ്ടുന്നൊരു കാര്യത്തിന്റെ താക്കോല്‍ വികാരജീവികള്‍ക്കാണ്‌ കിട്ടിയിരിക്കുന്നത്‌ എന്നു വിശ്വസിക്കാന്‍ പ്രയാസം....

പ്രകൃതി

ദിനോസറുകള്, പതിനായിരം കൊല്ലങ്ങള്ക്ക് ശേഷമുള്ള മനുഷ്യവംശം, എന്നിങ്ങനെ ആലോചിക്കുമ്പോഴാണ് പ്രകൃതിയുടെ മാറ്റങ്ങളെ പറ്റി നാം relaxed ആവുന്നത്.. വളരെ പ്രസിദ്ധമായ ഒരു red-indian ചൊല്ലുണ്ട്:
"പ്രകൃതി, നാം മക്കള്ക്ക് ജന്മാവകാശമായി കൊടുക്കുന്നതല്ല, മറിച്ച്, മക്കളില് നിന്നും കടംവങ്ങിയതാണ്.."

മക്കളുള്ളതുകൊണ്ടാവാം, എനിക്കീ പറഞ്ഞത് വളരെ നന്നായി മനസ്സിലാവും. പരിസ്ഥിതി സാമ്പത്തിക ശാസ്ത്രത്തിനു് എതിരേ നില്ക്കുന്നതും ഈ ഒരു reverse condition കൊണ്ടാണ് - പരിസ്ഥിതിയുടെ usage-ന് വിലനിശ്ചയിക്കേണ്ടവര് ഇന്നില്ല.. അതുകൊണ്ട് പ്രകൃതിയോടുള്ള ബന്ധം ഒരു morality ആയേ നമുക്ക് മനസ്സിലാക്കാന് പറ്റൂ..

ചൊവ്വയും ഭൂമിയും തമ്മിലുള്ളതും സഹാറയും കേരളവും തമ്മിലുള്ളതും പരിസ്ഥിതിയിലുള്ള വ്യത്യാസം മാത്രമാണ്. അതായത്, നമ്മള് ഭൂമിയിലും കേരളത്തിലും ജീവിച്ച്‌, നമ്മുടെ മക്കള്ക്ക് ചൊവ്വയും സഹാറയും കൊടുക്കണോ?

Blog Publishing

I am trying look at the current status of Malayalam blogs as a media and its possible future.

Following are the various process functions that happen in the traditional paper media. I want to indicate corresponding functions that could be possible in blogosphere.

1. Creation of articles. That is happening in blogs without much trouble; even though, we still are in the initial experimentation stage. For example, we don't see more ambitious works like novels in blogs.

2. Collecting the articles. This is done in blog world by aggregators like Kerala Blog Roll. Filtering of blogs is minimal at stage.

3. Selection for a target audience. The target audience can be same as the reader him/herself or a different person or a group of people. The selecting person - editor - is supposed to know the taste of the audience. In traditional media, for example, the target audience of Mathrubhumi aazhchappathipp~, baalarama, manorama vaarika are all targeting different audience sectors. In blogosphere, this can be done by creating an RSS enabled bookmark list. Sub-editors read the blog rolls or another bookmark list to create his own bookmark list for his own target audience.

There is some scope for optional automation here. For instance, one can coalesce the lists of many editor's bookmarked lists and rank an article based on its presence in those lists. The article appearing in lot of bookmark lists can be selected, while those appearing only in few can be rejected. Again, this coalesced list can be sorted month-wise to get a digital magazine like chintha.com.

I want to give my simple minded solution for this step 3 - selection. I have installed google tool bar in firefox browser. This toolbar has a button for blogging. When I find some interesting blog article to take printout for Deepa (my wife), clicking this button, I blogs the link in a my own separate blog . RSS feed that comes by default with a blog is the most interesting part of blogging. So that, this list can be aggregated and the articles can be ranked by a different aggregator like blog roll.

4. Presentation. The presentation of a bookmark list can be in digital form or can be in paper form. From very high level view, paper gives more convenience and digital gives more freedom. We could choose to have both!


All these functions can happen in a very loosely coupled way and thus making it possible to have initial few functions without the advanced function, say, function 4.


കീവേര്ഡ്സും ടാഗുകളും വച്ച് ലേഖനങ്ങളെ തരം തിരിക്കുന്നത്, വാര്ത്തകള്ക്കും വിജ്ഞാനകോശങ്ങള്ക്കും പറ്റും; സാഹിത്യകൃതികള്ക്കതത്ര ചേരുന്നകാര്യമല്ല. ഇത്തരം കൃതികള്ക്ക് വേണ്ടത് ഒരു സമാനഹൃദയസങ്കല്പ്പമാണ്. അതായത്, എനിക്ക് വായിച്ചാല് ഇഷ്ടപ്പെടുന്ന ഒരു കൃതി ആരെങ്കിലും പറഞ്ഞുതരണം. (മലയാളത്തിലെ ഏറ്റവും പോപുലര് ആയ കൃതി ഏതെന്നറിയുന്നത് വെറും അക്കാഡമിക് താല്പര്യം മാത്രമാണ്.)

ഈ പറഞ്ഞത് ഇങ്ങനെയും പറയാം: കുട്ടികള്ക്കു പറഞ്ഞുകൊടുക്കുന്ന ഒരു യക്ഷിക്കഥയിലെയും ഒരു ഡ്രാക്കുളാക്കഥയിലേയും ടാഗുകള് മിക്കതും ഒന്നാവാം. എങ്കിലും, അതു രണ്ടിനേയും വേര്തിരിക്കേണ്ടത് അത്യാവശ്യമാണ്. അതു പോലെ, ഇന്ന് പാചകം വായിച്ചേക്കാം അല്ലെങ്കില് ഇന്ന് വിപ്ലവം വായിച്ചേക്കാം എന്നു വിചാരിച്ചൊന്നുമല്ല ആരും ബ്ലോഗ് വായിക്കാനിരിക്കുന്നത്.

സമാനഹൃദയനെ കണ്ടുപിടിക്കാനായി നെറ്റ്ഫ്ലിക്സ് ചെയ്യുന്നൊരുപായമുണ്ട്. അത് എതാണ്ടിതുപോലെയാണ്: എനിക്ക് A, B, C എന്നീ പുസ്തകങ്ങള് ഇഷ്ടമായെന്നിരിക്കട്ടെ. രാജുവിന് A, B, C, D എന്നീ പുസ്തങ്ങളും. എങ്കില്, എനിക്ക് D ഇഷ്ടപ്പെടാനുള്ള സാദ്ധ്യത കൂടുതലുണ്ട്.

പക്ഷെ, നെറ്റ്ഫ്ലിക്ക്സ് ചെയ്യുന്നപോലെ server centric solution ബ്ലോഗുകളുടെ ലോകത്ത് ചെയ്യാന് പറ്റില്ല/പാടില്ല. കാരണം, ഒരാള്ക്ക് യാഹൂ ഇമെയില് ഐഡി ഉണ്ടെങ്കില് മാത്രമേ യാഹൂ ഐഡി ഉള്ള മറ്റൊരാള്ക്ക് മെയില് അയക്കാന് പറ്റൂ എന്നു പറയും പോലെയാണ് അത്.

അങ്ങനെയല്ലാത്ത ആയ ഒരു സൊലുഷന് ഞാന് പറയാം. (സ്വാഭാവികമായും അതിന് ഒരു പുതിയ protocol-ഉം service-ഉം ആവശ്യമുണ്ട്):

ഞാന് http://kodakarapuranam.blogspot.com-ലെ ഒരു കഥയിലേയ്ക്കുള്ള ലിങ്ക് http://vaayana.blogspot.com-ഇല് (ഇതിനെ ഞാന് pick-list എന്നു വിളിക്കട്ടെ) ചേര്ക്കുമ്പോള്, http://vaayana.blogspot.com-ലേയ്ക്ക് ഒരു ട്രാക്ക്ബാക്ക് കൊടകരപുരാണത്തില് വരണം. ഇനി, http://vaayana.blogspot.com പ്രധിനിധീകരിക്കുന്ന ദീപയ്ക്ക് ഇഷ്ടപ്പെടാവുന്ന ഒരു കൃതി ചൂണ്ടികാണിക്കുന്നത് ഗൂഗിള് പോലെ ആര്ക്കെങ്കിലും ചെയ്യാവുന്ന ഒരു സെര്വിസ് ആണ്. അതിനു വേണ്ടി ഞാന് http://vaayana.blogspot.com ഗൂഗിളില് റജിസ്റ്റര് ചെയ്യണം. ഗൂഗിള്, അതില് നിന്നും കൊടകരപുരാണത്തിലെത്തി, അതിഷ്ടപ്പെട്ടവരുടെ പിക്ക്-ലിസ്റ്റിലേയ്ക്ക് ട്രാക്ക്ബാക്ക് വഴിപോയി, അവിടെയുള്ള എന്റ്രീസ് എടുത്ത് അവയില് നിന്നും ഒരെണ്ണം നെറ്റ്-ഫ്ലിക്ക്സ്-ന്റെതുപോലെ ഒരു അല്ഗൊരിതം വച്ച് സെലെക്റ്റ് ചെയ്ത് തരണം.

സത്യത്തില്, പിക്ക്-ലിസ്റ്റിലിടുന്ന എന്റ്രികളില് പിക്ക്-ലിസ്റ്റിലേയ്ക്ക് ട്രാക്ക്ബാക്ക് ചേര്ക്കുക എന്നൊരു പ്രോട്ടോക്കോള് എല്ലാവാരും നടപ്പിലാക്കിയാല്, ഇങ്ങനെ ഒരു സെര്വിസ് എഴുതാന് വലിയ പണിയൊന്നുമില്ല. അത് ഫാസ്റ്റാക്കാന് പക്ഷെ ഗൂഗിള് വേണ്ടി വരും :)
(പിക്ക് ലിസ്റ്റില് ഒരെന്റി ചേര്ക്കാന് ഗൂഗിള് ടൂള്ബാര്വച്ച് വളരെ എളുപ്പമാണിപ്പോള്)

തല്ക്കാലം മലയാളം ബ്ലോഗിംഗ് ഇതിനു മാത്രം വളര്ന്നിട്ടില്ലാത്തതുകൊണ്ടാണ്, പിക്ക് ലിസ്റ്റുകള് മതി ഇപ്പോള് എന്നു ഞാന് സൂചിപ്പിച്ചത്.

ഞാന് ഒരു ബ്ലോഗ് ഫിലോസഫിയില് ചിന്തിച്ചതാണ്. ബ്ലോഗുകള് generalization-ന് പുറം തിരിഞ്ഞു നില്ക്കുന്നു. അത് personalization-ന്റെ extreme ആണ്. അതുകൊണ്ടുതന്നെ, ഞാന് പെരിങ്ങോടരെ പോലെ തന്നെയാണ് ചിന്തിക്കുന്നത് എന്ന assumptionന് ബൂലോകത്തില് വലിയ പ്രസക്തിയില്ല. ഈ ഒരു personalization hell -ല് കുറേ കണക്ഷന്സ് ഉണ്ടാക്കാനുള്ള പാച്ചുകളാണ് ട്രാക്ക്ബാക്കും മറ്റും.

വേറേ ഒരു രീതിയിലും ഇതിനെ വിവരിക്കാം. കൃതികളുടെ ടൈപ്പ് (ലേഖനം, നോവല്, കവിത, നര്മ്മം, വിപ്ലവം..) X axis-ല് അതിനു നെരെ തലതിരിഞ്ഞു (vertical) ആയിനില്ക്കുന്ന Y axis ഇല് വായനക്കാരന് ഏതു ടൈപ്പാണെന്ന്.. del.icio.us തരം തിരിക്കാന് നോക്കുന്നത്, X axis -ഇല് മാത്രമാണ്, ഞാന് പ്രസംഗിക്കുന്നത് Y axis പ്രാധാന്യമുള്ള തരം തിരിവാണ് വേണ്ടതെന്നാണ്.

പിന്നെ, ഓരോ കൃതിയെ പറ്റിയും del.icio.us-ഇല് പോയി കൃത്യമായ ടാഗുകളിടാന് യഥാര്ത്ഥത്തില് എത്ര പേര് മെനക്കെടും?! അതിനവര്ക്കുള്ള incentive എന്താണ്?

ഇനി ഞാന് സ്വപ്നം കണ്ടപ്പോലെ കാര്യങള് നടന്നാലെന്താവും എന്നു നോക്കൂ..

1. എനിക്ക് ഏറ്റവും യോജിച്ച ഒരു കൃതി സജറ്റ് ചെയ്യപ്പെടാന് ഞാന് പിക്ക് ചെയ്തതവ എനിക്ക് വളരെ സത്യസന്ധമായി ഇഷ്ടപ്പെട്ടതാവണം.
2. ഞാന് കൂടുതല് പിക്ക് ചെയ്യുന്നതിനനുസരിച്ച് എനിക്ക് ഏറ്റവും കൂടുതല് യോജിച്ചത് സജറ്റ് ചെയ്യപ്പെടും
3. ഒരു കൃതിയുടെ ട്രാക്ക്ബാക്ക് ലിസ്റ്റിന്റെ വലിപ്പം നോക്കിയാല് ആ കൃതി എന്തുമാത്രം പോപ്പുലര് ആണെന്ന് മനസ്സിലാവും(ആവശ്യമുണ്ടെങ്കില്)
4. ഒരുപോലെ ചിന്തിക്കുന്നവരുടെയും അവര്ക്കുവേണ്ടി എഴുതുന്നവരുടേയും ഗ്രൂപ്പുകള് വളരെ എളുപ്പത്തില് രൂപപ്പെടും.
5. മാറിച്ചിന്തിക്കുന്നവര്ക്കും അവരുടേതായ സ്ഥാനവും കമ്മ്യൂണിറ്റിയും ഉണ്ട് (അല്ലാതെ ലിസ്റ്റിന്റെ ഏറ്റവും ഒടുവിലല്ല; പോപ്പുലാരി ലിസ്റ്റിന്റെ റ്റോപ്പില് എന്തായിരിക്കും എന്ന് എല്ലാവരുടേയും ഭാവനയ്ക്ക് വിട്ടുതന്നിരിക്കുന്നു ;-)

ആദ്യത്തെ രണ്ടുകാരണങല് കൊണ്ടുതന്നെ, ഈ സിസ്റ്റം self-sustaining ആണ്. പിന്നെ, ഇതെല്ലാം നടക്കാന് എല്ലാവരും del.icio.us -ല് തന്നെ റെജിസ്റ്റര് ചെയ്യണമെന്നില്ല. (service provider dependancy).