ചുള്ളിക്കാടന്‍ കവിതയിലെ ബൈബിള്‍ സാന്നിദ്ധ്യം ശ്രദ്ധിക്കാതിരിക്കാനാവില്ല. പണ്ട്, ആറീസി കാലഘട്ടത്തില്‍ ചുള്ളിക്കാടിന്റെ 18 കവിതകള്‍, ഗസല്‍, അമാവാസി എന്നിവയില്‍ കണ്ട ക്രൈസ്തവബിംബങ്ങളെ ഞാന്‍ എഴുതിവച്ചിരുന്നു. അതാണിവിടെ. ചുള്ളിക്കാട് ബ്ലോഗിലെത്തിയ ഈ വിശുദ്ധവാരത്തില്‍ തന്നെയല്ലേ തന്നെ ഇത് പോസ്റ്റ് ചെയ്യാനുള്ള ഏറ്റവും നല്ല സമയം.
വ്യക്തിയുടെ ദുരിതങ്ങളേയും അവസാനനാശത്തേയും അവതരിപ്പിക്കുന്ന ബിംബങ്ങള്‍കൊണ്ട് സമ്പന്നമാണ് ബൈബിള്‍. അതുതന്നെയായിരിക്കണം ചുള്ളിക്കാടിന്റെ ദുരിതകല്‍പ്പനകള്‍ക്ക് ബൈബിള്‍ കൂട്ടായത്. പുതിയനിയമത്തിലെ ക്രിസ്തുവില്‍ ഒതുങ്ങിനില്‍ക്കുന്നു മിക്കവാറും എല്ലാം. അതിനുപുറത്തുള്ള, ഹവ്വ, ജോബ്, യോഹന്നാന്‍ എന്നിവരെയും ആചാരങ്ങളായ കുര്‍ബാന, കുമ്പസാരം എന്നിവയും അപൂര്‍വ്വമായി കാണാം. ഇവരില്‍, ‘ജോബ്’-ലെ രണ്ട് വരികള്‍(7:3) ചുള്ളിക്കാട് വിവര്‍ത്തനം ചെയ്തിരിക്കുന്നത് എത്രമനോഹരമായാണ്:
“വ്യര്ത്ഥമാസങ്ങള് എനിക്ക് അവകാശമായ് വന്നു;
കഷ്ടരാത്രികള് എനിക്ക് ഓഹരിയായിത്തീര്ന്നു.“
മലയാളത്തിലെ ഏറ്റവും ആധുനികഭാഷ ഉപയോഗിക്കുന്ന ബൈബിളായ കെസിബിസിയുടെ മലയാളം ബൈബിളില്‍ ഈ വരികള്‍ കാണൂ:
“ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെ രാവുകളും എനിക്ക് ലഭിച്ചിരിക്കുന്നു”
ആരെങ്കിലും ഇനി ബൈബിളിന്റെ ആധുനികമലയാളം എഡിഷന്‍ ചെയ്യാനൊരുമ്പെടുന്നെങ്കില്‍ നിര്‍ബന്ധമായും സമീപിക്കേണ്ടയൊരാള്‍ ചുള്ളിക്കാട് തന്നെയാണ് :)